ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ലീഡ് 300 കടന്നു. നാലാം ദിനത്തില്‍ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന നിലയില്‍. ഇതോടെ ഓസീസിന് 313 റണ്‍സ് ലീഡ്. 15 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 10 റണ്‍സുമായി അലക്‌സ് കാരിയും ക്രീസില്‍.
മഴയെ തുടര്‍ന്നു ഇന്നലെ നേരത്തെ കളി അവസാനിപ്പിച്ചിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ഓസ്‌ട്രേലിയ ഇന്നിങ്‌സ് പുനരാരംഭിച്ചത്. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 91 റണ്‍സ് ലീഡ് സ്വന്തമാക്കിയാണ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 325 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് നിര്‍ണായക ലീഡ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 416ന് ഓള്‍ ഔട്ട്.
നാലാം ദിനത്തില്‍ ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ടീമിനെ മുന്നോട്ടു കൊണ്ടു പോയി. സ്‌കോര്‍ 187ല്‍ നില്‍ക്കെ ഖവാജയെ മടക്കി സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. താരം അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. 77 റണ്‍സാണ് ഖവാജ കണ്ടെത്തിയത്. പിന്നാലെ സ്മിത്തും മടങ്ങി. ജോഷ് ടംഗിനാണ് വിക്കറ്റ്. താരം 34 റണ്‍സ് എടുത്തു.
പിന്നീടെത്തിയ ട്രാവിസ് ഹെഡ്ഡിനും (ഏഴ്) അല്‍പ്പായുസായിരുന്നു. ഹെഡ്ഡും ബ്രോഡിനു മുന്നില്‍ കീഴടങ്ങി. നേരത്തെ ഡേവിഡ് വാര്‍ണര്‍ 25 റണ്‍സിലും മര്‍നസ് ലബുഷെയ്ന്‍ 30 റണ്‍സിലും മടങ്ങിയിരുന്നു. ജെയിംസ് ആന്‍ഡേഴ്സനും ജോഷ് ടംഗുമാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
സ്റ്റുവര്‍ട്ട് ബ്രോഡും ടംഗും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒരു വിക്കറ്റെടുത്തു.
നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ അവര്‍ക്ക് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ നഷ്ടമായത് തിരിച്ചടിയായി. പിന്നാലെ ഇന്നലെ പിടിച്ചു നിന്ന ഹാരി ബ്രൂകും മടങ്ങി. സ്റ്റോക്‌സ് 17 റണ്‍സെടുത്തപ്പോള്‍ ബ്രൂക് അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സ് കണ്ടെത്തി.
പിന്നീടെത്തിയ ജോണി ബെയര്‍ സ്റ്റോ മികവോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരം 17 റണ്‍സുമായി ക്രീസ് വിട്ടു. സ്റ്റുവര്‍ട്ട് ബ്രോഡ് (12), ഒല്ലി റോബിന്‍സന്‍ (ഒന്‍പത്), ജോഷ് ടംഗ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജെയിംസ് ആന്‍ഡേഴ്‌സന്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates