ദുബൈ: ഏഷ്യാ കപ്പിലെ സൂപ്പർ ഫിനാലെ കാണാനുള്ള ത്രില്ലിലാണ് ആരാധകർ. പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടുകയാണെങ്കിൽ പാക് ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‍വിയിൽ നിന്നു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കിരീടം സ്വീകരിക്കുമോ എന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്നത്. പാക് ക്രിക്കറ്റ് തലവനാണ് നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാൻ. സ്വാഭാവികമായും കിരീടം നേടുന്ന ടീമിനു ട്രോഫി സമ്മാനിക്കാനുള്ള ചുമതലയും അദ്ദേഹത്തിനാണ്. നിലവിൽ നഖ്‍വി ദുബൈയിൽ എത്തിയിട്ടുമുണ്ട്. ഇന്ത്യൻ സൈന്യത്തിനെതിരെ മോശം അഭിപ്രായം പരസ്യമായി പറഞ്ഞ ആളാണ് നഖ്‍വി.
ഇന്ത്യയും പാകിസ്ഥാനും ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പ് ഫൈനലിൽ നേർക്കുനേർ വരുമ്പോൾ അതിനു ഒട്ടേറെ വിവാദങ്ങളുടെ അകമ്പടിയുണ്ട്. പഹൽഗാം ഭീകരാക്രമണവും ഓപ്പണറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ മറുപടിയും കഴിഞ്ഞതിനു ശേഷം ഈ ഏഷ്യാ കപ്പിലാണ് ടീമുകൾ ആദ്യമായി നേർക്കുനേർ വന്നത്. രണ്ട് പോരിലും ഇന്ത്യ ജയിച്ചു. രണ്ട് മത്സരങ്ങൾക്കിടയിലും ശേഷവും ഒട്ടേറെ വിവാദങ്ങളും ഇതിനു താരങ്ങൾക്കു ഐസിസിയുടെ ശിക്ഷയും വന്നു. ആദ്യ പോരിൽ പാക് ക്യാപ്റ്റനും താരങ്ങൾക്കും ഹസ്തദാനം ചെയ്യാൻ ഇന്ത്യൻ താരങ്ങൾ തയ്യാറാകാത്തതു മുതൽ വിവാദങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ് നഖ്‍വിയിൽ നിന്നു സൂര്യകുമാർ കിരീടം സ്വീകരിക്കുമോ എന്ന ചോദ്യം ഉയർന്നത്. ഇതുസംബന്ധിച്ചു നിലവിൽ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. കിരീടം സ്വീകരിക്കാൻ തയ്യാറാകാതിരുന്നാൽ അതും വലിയ വിവാദങ്ങളിലേക്ക് വഴിയൊരുക്കും.
ഫൈനലിനു തൊട്ടു മുൻപും വിവാദം വന്നു. ഫൈനലിനു മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ട് ഇത്തവണ ഇല്ല. ക്യാപ്റ്റൻമാരുടെ പ്രീ- ഫൈനൽ ഫോട്ടോഷൂട്ട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നിരസിച്ചതാണ് വിവാദങ്ങളുടെ പട്ടികയിൽ പുതിയത്. പാകിസ്ഥാൻ ടീമുമായി ഒരുനിലയ്ക്കും സഹകരണം വേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലാണ് ബിസിസിഐ. ഈ തീരുമാനമാണ് സൂര്യയുടെ നിരസിക്കലിനു കാരണം.
പ്രാഥമിക ഘട്ടത്തിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ ടോസിനു ശേഷം സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. ജയിച്ച ശേഷം ഇന്ത്യൻ താരങ്ങളാരും പാക് താരങ്ങൾക്കു കൈയും കൊടുത്തിരുന്നില്ല. സൂപ്പർ ഫോറിലും സമാനമായിരുന്നു കാര്യങ്ങൾ.
ആദ്യ മത്സരം ജയിച്ചതിനു പിന്നാലെ സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിക്കുന്നതായും അദ്ദേഹം കളിയ്ക്കു ശേഷം വ്യക്തമാക്കിയിരുന്നു. പിന്നാലെ പത്രസമ്മേളനത്തിലും സമാന രീതിയില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രസ്താവന നടത്തി. സൂര്യയുടെ പ്രസ്താവന അടിമുടി രാഷ്ട്രീയമാണെന്നു പാക് ബോര്‍ഡ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയ ശേഷം ബാറ്റ് തോക്കു പോലെ ഉയര്‍ത്തി കാണികള്‍ക്കു നേരെ ചൂണ്ടിയാണ് ഫര്‍ഹാന്‍ നേട്ടം ആഘോഷിച്ചത്. ഹാരിസ് റൗഫ് ഇന്ത്യന്‍ ആരാധകരെ നോക്കി 6-0 എന്നു കാണിച്ചിരുന്നു. വിമാനം വെടിവച്ചിട്ടെന്ന അര്‍ഥത്തിലുള്ള കൈ ആംഗ്യങ്ങളും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായി. 2022ലെ ടി20 ലോകകപ്പില്‍ വിരാട് കോഹ്ലി റൗഫിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് ഇന്ത്യയെ വിജയിപ്പിച്ചിരുന്നു. ഇക്കാര്യം ഓര്‍മപ്പെടുത്തി ആരാധകര്‍ ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന റൗഫ് കേള്‍ക്കെ കോഹ്‍ലി, കോഹ്‍ലി എന്നു വളിച്ചു പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് താരം വിമാനം പറക്കുന്നതും താഴെയ്ക്ക് പതിക്കുന്നതുമായ ആംഗ്യം കാണിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates