carlos alcaraz x
Sports

5 മണിക്കൂര്‍ 27 മിനിറ്റ് നീണ്ട ക്ലാസിക്ക് ത്രില്ലര്‍! കാര്‍ലോസ് അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

ലോക ഒന്നാം നമ്പർ താരം കരിയര്‍ സ്ലാമിന്റെ വക്കില്‍

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തി സ്പാനിഷ് താരവും ലോക ഒന്നാം നമ്പറുമായ കാര്‍ലോസ് അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിലേക്ക് കുതിച്ചെത്തി. കരിയറില്‍ ഇതാദ്യമായാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്. ഇത്തവണ കിരീടം നേടിയാല്‍ കരിയര്‍ സ്ലാമും താരത്തിനു സ്വന്തമാകും. അതിലേക്ക് ഇനി വേണ്ടത് ഒറ്റ ജയം. ഇറ്റലിയുടെ യാനിക് സിന്നര്‍- സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച് എന്നിവരില്‍ ഒരാളായിരിക്കും സ്പാനിഷ് താരത്തിന്റെ ഫൈനല്‍ എതിരാളി.

അഞ്ച് മണിക്കൂറും 27 മിനിറ്റും നീണ്ട ത്രില്ലര്‍ പോരാട്ടം അതിജീവിച്ചാണ് അല്‍ക്കരാസിന്റെ മുന്നേറ്റം. അഞ്ച് സെറ്റ് പോരാട്ടത്തില്‍ രണ്ട്, മൂന്ന്, നാല് സെറ്റുകള്‍ ടൈബ്രേക്കറിലാണ് നിര്‍ണയിക്കപ്പെട്ടത്. ആദ്യ രണ്ട് സെറ്റ് നേടി അല്‍ക്കരാസ് കുതിക്കവേ മൂന്നാം സെറ്റും നാലാം സെറ്റും സ്വന്തമാക്കി സ്വരേവ് അതിശക്തമായി തിരിച്ചെത്തി. അഞ്ചാം സെറ്റ് പക്ഷേ ടൈബ്രേക്കറിലേക്ക് നീങ്ങാന്‍ സമ്മതിക്കാതെ തന്നെ അല്‍ക്കരാസ് സ്വന്തമാക്കി. സ്‌കോര്‍: 6-4, 7-6 (7-5), 6-7 (3-7), 6-7 (4-7), 7-5.

രണ്ട് തവണ ഫ്രഞ്ച് ഓപ്പണും (2024, 2025), രണ്ട് തവണ വിംബിള്‍ഡണും (2023, 2024), രണ്ട് തവണ ഫ്രഞ്ച് ഓപ്പണും(2022, 2025) നേടിയ അല്‍ക്കരാസിനു ഇതുവരെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ആ കുറവ് ഇത്തവണ പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് 22കാരന്‍.

റെക്കോര്‍ഡ്

22ാം വയസില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറിയതോടെ അല്‍ക്കരാസ് ഇതിഹാസ താരം ജിം കൊറിയറുടെ റെക്കോര്‍ഡും മറികടന്നു. നാല് ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളുടേയും ഫൈനലിലേക്ക് മുന്നേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അല്‍ക്കരാസ് മാറി. 1993ല്‍ ജിം കൊറിയര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്.

ആദ്യ രണ്ട് സെറ്റ് വിജയിച്ച ശേഷം ഇന്നുവരെ ഒരു മത്സരവും തോറ്റിട്ടില്ലെന്ന തന്റെ പതിവ് ഇത്തവണയും അല്‍ക്കരാസ് തെറ്റിച്ചില്ല. 5 മണിക്കൂറും 27 മിനിറ്റും നീണ്ട ത്രില്ലര്‍ പോരാട്ടം ആധുനിക ക്ലാസിക്ക് ടെന്നീസിന്റെ ഉദാഹരണമായി ഏറെക്കാലം ഓര്‍ക്കപ്പെടുന്ന പോരാട്ടമായി അല്‍ക്കരാസ്- സ്വരേവ് മത്സരം മാറി.

australian open: carlos alcaraz has stormed into the men's singles final after beating Alexander Zverev

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT