ന്യൂഡൽഹി: കായിക മേഖലയിൽ ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണം ഉറപ്പാക്കാനായി പ്രവർത്തിക്കുന്ന ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തുന്നു. ഇതിനായി നാഡ തയ്യാറാക്കായി രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിൽ (ആർടിപി) 14 ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ. 2019ലും നാഡ ഏതാനും ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി ആർടിപി തയ്യാറാക്കിയിരുന്നു.
മലയാളി താരം സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് അടക്കമുള്ളവരാണ് പുതിയതായി പട്ടികയിൽ എത്തുന്നത്. ഇന്ത്യൻ പുരുഷ ടീമിൽ നിന്നു 11 പേരേയും വനിതാ ടീമിൽ നിന്നു മൂന്ന് പേരെയുമാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്.
ജസ്പ്രിത് ബുംറ, ഹർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവരാണ് പട്ടികയിലെ മറ്റു പുരുഷ താരങ്ങൾ. വനിതാ ടീമിൽ നിന്നു ഷെഫാലി വർമ, ദീപ്തി ശർമ, രേണുക സിങ് ഠാക്കൂർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ അവരുടെ യാത്രകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ നാഡയ്ക്ക് കൈമാറണം. താമസ സ്ഥലത്തെ വിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ, ട്രെയിനിങ്ങിന്റേയും മത്സരത്തിന്റേയും സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങളും താരങ്ങൾ നൽകണം.
ആദ്യ ഘട്ട പരിശോധനയ്ക്കായി ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകൾക്കിടെ താരങ്ങളുടെ മൂത്ര സാംപിളുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. പരമ്പരയ്ക്കിടെ നാഡ ഉദ്യോഗസ്ഥർ വിവിധ മത്സര വേദികളിലെത്തുമെന്നു ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates