ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയില്‍. ഇന്ത്യക്ക് ഇപ്പോള്‍ 25 റണ്‍സ് ലീഡായി.
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 109 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 197 റണ്‍സില്‍ അവസാനിച്ചു. 88 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.
87 പന്തില്‍ 44 റണ്‍സുമായി ചേതേശ്വര്‍ പൂജാര ഒരറ്റത്ത് ബാറ്റിങ് തുടരുന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. താരം അഞ്ച് ഫോറുകള്‍ അടിച്ചു. പൂജാരയ്‌ക്കൊപ്പം ശ്രേയസ് അയ്യരാണ് ക്രീസില്‍. ശ്രേയസ് മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 25 പന്തിൽ 26 റൺസുമായി പൂജാരയ്ക്ക് കൂട്ടായി ക്രീസിൽ.
രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 15ല്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രാഹുലിന് പകരം ടീമിലെത്തിയ താരം രണ്ടിന്നിങ്‌സിലും പരാജയപ്പെട്ടു. അഞ്ച് റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (12), വിരാട് കോഹ്‌ലി (13), രവീന്ദ്ര ജഡേജ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസിനായി നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതു. മാത്യു കുനെമന്‍ ഒരു വിക്കറ്റെടുത്തു.
നാലിന് 156 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം തുടങ്ങിയത്. ശേഷിച്ച ആറ് വിക്കറ്റുകള്‍ പക്ഷേ 41 റണ്‍സില്‍ അവര്‍ക്ക് നഷ്ടമായി. ഓസ്ട്രേലിയ 189 റണ്‍സിന് ഓള്‍ഔട്ടായി. 88 റണ്‍സാണ് ഓസ്ട്രേലിയയുടെ ലീഡ്. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്
അശ്വിനും ഉമേഷ് യാദവുമാണ് ഇന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഉമേഷ് യാദവും അശ്വിനും മുന്ന് വിക്കറ്റുകള്‍ വീതം നേടി. രവീന്ദ്ര ജഡേയാണ് ഇന്ത്യക്കായി ഒന്നാം ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. താരം നാല് വിക്കറ്റുകളെടുത്തു.
ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 60 റണ്‍സാണ് അദ്ദേഹത്തിന്റെ നേട്ടം. മാര്‍നസ് ലബുഷെയ്ന്‍ 31 റണ്‍സ് നേടി. സ്റ്റീവ് സ്മിത്ത് 26, കാമറൂണ്‍ ഗ്രീന്‍ 21, പീറ്റര്‍ ഹാന്‍സ്‌കോമ്പ് 19 എന്നിവരാണ് ഓസ്ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍.
ഒന്നാം ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33.2 ഓവറില്‍ 109 റണ്‍സിന് പുറത്തായിരുന്നു. ഓസീസിനെ വീഴ്ത്താന്‍ തയ്യാറാക്കിയ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാലിടറി. ഇന്ത്യയുടെ പത്ത് വിക്കറ്റുകളില്‍ ഒമ്പതെണ്ണവും ഓസീസ് സ്പിന്നര്‍മാരാണ് വീഴ്ത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates