ഫ്രാൻസിനെതിരെ 2-2 എന്ന സമനില പിടിച്ച് യൂറോ കപ്പിന്റെ അവസാന 16ൽ കടന്ന് പോർച്ചുഗൽ. ഹംഗറിക്കെതിരെ 2-2 എന്ന സ്കോർ ലൈൻ പിടിച്ച് ജർമനിയും പ്രീക്വാർട്ടറിലേക്ക് എത്തി. പോളണ്ടിനെ 2-3ന് തകർത്ത് സ്വീഡനും കടന്നതോടെ യൂറോ പ്രീക്വാർട്ടർ ചിത്രം വ്യക്തം.
5-0ന് സ്ലോവാക്യയെ തകർത്താണ് സ്പെയ്ൻ അവസാന 16 ഉറപ്പിച്ചത്. മരണ ഗ്രൂപ്പായ എഫിൽ ഫ്രാൻസ് ഒന്നാമതും ജർമനി രണ്ടാമതും പോർച്ചുഗൽ മൂന്നാമതുമായാണ് പ്രീക്വാർട്ടറിലേക്ക് കടന്നത്. നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ രണ്ട് ഗോളുകളാണ് സമനില പിടിക്കാൻ പോർച്ചുഗലിനെ തുണച്ചത്. 2 ഗോൾ മാർജിനിൽ തോൽവി നേരിട്ടിരുന്നു എങ്കിൽ പോർച്ചുഗല്ലിന് പുറത്തേക്കുള്ള വഴി തുറക്കുമായിരുന്നു.
30ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ ഗോൾ വല കുലുക്കിയതോടെ യൂറോയിലും ലോകകപ്പിലുമായി 20 ഗോളുകൾ നേടുന്ന ആദ്യ യൂറോപ്യനായി ക്രിസ്റ്റ്യാനോ. കരിം ബെൻസെമയുടെ രണ്ട് ഗോളുകൾക്ക് ക്രിസ്റ്റ്യാനോ മറുപടി നൽകിയപ്പോൾ രാജ്യാന്തര ഗോൾ വേട്ടയിൽ ഇറാൻ താരത്തിനൊപ്പം ക്രിസ്റ്റ്യാനോ ഒപ്പമെത്തി. യൂറോ റൗണ്ട് 16ൽ ക്രിസ്റ്റ്യാനോ ഗോൾ വല കുലുക്കിയാൽ രാജ്യാന്തര ഫുട്ബോൾ ചരിത്രത്തിലെ ഗോൾ വേട്ടയിൽ ഒന്നാമതെത്തും.
ബെൽജിയമാണ് പ്രീക്വാർട്ടറിൽ പോർച്ചുഗലിന്റെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനെ വിറപ്പിക്കുകയും ഫ്രാൻസിനെ സമനിലയിൽ പിടിക്കുകയും ചെയ്ത ഹംഗറി ജർമനിയേയും വെറുതെ വിട്ടില്ല. 11ാം മിനിറ്റിൽ തന്നെ അവർ ഗോൾ വല കുലുക്കി. രണ്ടാം പകുതിയിൽ ജർമനി സമനില ഗോൾ കണ്ടെത്തിയതിന് പിന്നാലെ വീണ്ടും ഹംഗറിയുടെ ഗോളെത്തി.
66ാം മിനിറ്റിൽ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി രണ്ട് മിനിറ്റ് പിന്നിടും മുൻപാണ് ഹംഗറി ലീഡ് ഉയർത്തിയത്. എന്നാൽ 84ാം മിനിറ്റിൽ സ്കോർ ലൈൻ 2-2ലേക്ക് എത്തിച്ച് ജർമനി യൂറോ പ്രീക്വാർട്ടർ ഫൈനൽ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates