Devdutt Padikkal  x
Sports

ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി; സന്നാഹത്തില്‍ ഇന്ത്യ പൊരുതുന്നു

ശ്രീലങ്ക ക്രിക്കറ്റ് ഇലവന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 ഡിക്ലയര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊളംബോ: ശ്രീലങ്കക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് ഇലവന്‍ ഉയര്‍ത്തിയ സ്‌കോറിനൊപ്പമെത്താന്‍ പൊരുതുന്നു. ശ്രീലങ്ക ഇലവന്‍ രണ്ടാം ദിനത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെന്ന നിലയില്‍. ശ്രീലങ്കയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 146 റണ്‍സ് കൂടി വേണം. കൈയില്‍ ശേഷിക്കുന്നത് 6 വിക്കറ്റുകളും.

മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്. താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 14 ഫോറുകള്‍ സഹിതം പടിക്കല്‍ 103 റണ്‍സെടുത്തു. താത്കാലിക നായകന്‍ കെഎല്‍ രാഹുല്‍ 40 റണ്‍സെടുത്തു മടങ്ങി. യശസ്വി ജയ്‌സ്വാള്‍ (0), ഋഷഭ് പന്ത് (2), ധ്രുവ് ജുറേല്‍ (1) എന്നിവര്‍ ക്ഷണം മടങ്ങി.

നിലവില്‍ അര്‍ധ സെഞ്ച്വറി നേടി രവീന്ദ്ര ജഡേജയും 13 റണ്‍സുമായി മാനവ് സുതറുമാണ് ക്രീസില്‍. ജഡേജ 55 റണ്‍സുമായി നില്‍ക്കുന്നു.

ഇന്ത്യയുടെ 3 വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ശ്രീലങ്ക ഇലവന്‍ ബൗളര്‍മാര്‍ ഒരുവേള സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാക്കി. 168ല്‍ മൂന്നാം വിക്കറ്റും 170ല്‍ നാലാം വിക്കറ്റും 174ല്‍ അഞ്ചാം വിക്കറ്റും ഇന്ത്യക്ക് അതിവേഗം നഷ്ടമായി. പിന്നീടാണ് ജഡേജ- മാനവ് കൂട്ടുകെട്ടിന്റെ ചെറുത്തു നില്‍പ്പ്.

നേരത്തെ ആദ്യ ദിനത്തില്‍ അവസാന രണ്ട് സെഷനുകളില്‍ മികച്ച ബൗളിങ് പുറത്തെടുത്തു ഇന്ത്യ കളി വരുതിയില്‍ നിര്‍ത്തി മൈതാനം വിടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം പന്തെറിയാന്‍ ഇറങ്ങി. പരിശീലനത്തിനിടെ വലതു കൈക്ക് പരിക്കേറ്റതിനാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്.

ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക ഇലവന്‍ ബാറ്റര്‍മാര്‍ ആദ്യ സെഷനുകളില്‍ ഇന്ത്യന്‍ ബൗളിങിനു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒന്നാം വിക്കറ്റില്‍ 101 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയര്‍ത്താന്‍ അവര്‍ക്കായി. എന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞത് ഇന്ത്യക്ക് തുണയായി. രവീന്ദ്ര ജഡേജ, മാനവ് സുതര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി ലങ്കയുടെ മുന്നേറ്റം തടഞ്ഞു. പതിയെ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയും ചെയ്തു.

ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ, രവിന്ദു രസന്ത, ക്യാപ്റ്റന്‍ സോനല്‍ ദിനുഷ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രവിന്ദു രസന്തയാണ് ടോപ് സ്‌കോറര്‍. താരം 71 റണ്‍സെടുത്തു. നിഷാന്‍ 66 റണ്‍സും ദിനുഷ 52 റണ്‍സും സ്വന്തമാക്കി. പസിന്ദു സൂര്യബണ്ഡാര (35), പവന്‍ രത്നായകെ (39), അഹന്‍ വിക്രമസിംഗെ (31), രമേഷ് മെന്‍ഡിസ് (32) എന്നിവരും ക്രീസില്‍ പിടിച്ചു നിന്നു.

ആറ് വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ പങ്കിട്ടപ്പോള്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റെടുത്തു. നിഷാന്‍ ഫെര്‍ണാണ്ടോ റണ്ണൗട്ടായി മടങ്ങി. ശനിയാഴ്ച തുടക്കം തന്നെ ശ്രീലങ്കന്‍ ഇലവന്റെ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അവരെ 400 കടത്താന്‍ അനുവദിക്കാതെ ഒന്നാം ഇന്നിങ്‌സ് തുടങ്ങാനായിരിക്കും ഇന്ത്യ ലക്ഷ്യമിടുക. ലങ്കന്‍ സ്പിന്‍ ബൗളിങിനെ നേരിടാന്‍ ബാറ്റര്‍മാര്‍ക്ക് മതിയായി സമയം കിട്ടുമെന്ന സാധ്യതയും ഇന്ത്യ മുതലെടുത്തേക്കും.

Devdutt Padikkal retired hurt after scoring 103, after which India lost the quick wickets of Dhruv Jurel and Rishabh Pant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം, ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറയുമെന്ന് പ്രവചനം

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

ഗ്രൂപ്പ് പോരോ?; കാസര്‍കോട് പള്ളിക്കര പഞ്ചായത്തില്‍ ലീഗ് അംഗം രാജിവെച്ചു

ഈ മൂന്ന് ഭക്ഷണം രണ്ട് തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കരുത്, പണികിട്ടും!

'ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വിസില്‍ വിവാദം, റിപ്പോര്‍ട്ട് തേടി മന്ത്രി