Dhruv Jurel, Rishabh Pant x
Sports

പന്തിനും ജുറേലിനും അര്‍ധ സെഞ്ച്വറി; 400 കടന്ന് ഇന്ത്യ

ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോറിലേക്ക് അതിവേഗം കുതിച്ച് ഇന്ത്യ. രണ്ടാം ദിനത്തില്‍ ധ്രുവ് ജുറേലും ഋഷഭ് പന്തും ചേര്‍ന്ന സഖ്യം അര്‍ധ സെഞ്ച്വറികളുമായി കളം വാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. ഒന്നാം ദിനത്തില്‍ ബാറ്റിങിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ പന്ത് രണ്ടാം ദിനത്തില്‍ ക്രീസില്‍ മടങ്ങിയെത്തി ഇന്ത്യന്‍ മുന്നേറ്റത്തിന്റെ കടിഞ്ഞാണേന്തുകയായിരുന്നു.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയില്‍. പന്ത് 6 ഫോറും 2 സിക്‌സും സഹിതം 63 റണ്‍സുമായും ജുറേല്‍ 5 ഫോറുകള്‍ സഹിതം 59 റണ്‍സുമായും ക്രീസില്‍. പരമ്പരയില്‍ പന്ത് നേടുന്ന രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു പിരിയാത്ത ഏഴാം വിക്കറ്റില്‍ സെഞ്ച്വറി (112) കൂട്ടുകെട്ടുയര്‍ത്തി.

5 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ 307ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് അരങ്ങേറ്റക്കാരന്‍ സാരാംശ് ജെയ്‌നിന്റെ (6) വിക്കറ്റ് നഷ്ടമായി. പിന്നീടാണ് പന്ത്- ജുറേല്‍ സഖ്യം നിലയുറപ്പിച്ചത്.

നേരത്തെ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ ആദ്യ ദിനത്തില്‍ ഭേദപ്പെട്ട നിലയില്‍ കളി അവസാനിപ്പിച്ചത്. യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ എന്നിവരും പൊരുതി.

തുടരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി തൂക്കി ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ നിന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും കിടിലന്‍ ശതകവുമായി കളം വാണ താരം രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ കന്നി ടെസ്റ്റ് ശതകമായിരുന്നെങ്കില്‍ കരിയറിലെ നാലാം ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

168 പന്തില്‍ 10 ഫോറുകള്‍ സഹിതം പടിക്കല്‍ 100 റണ്‍സുമായാണ് സെഞ്ച്വറിയില്‍ എത്തിയത്. സ്‌കോര്‍ 91ല്‍ നില്‍ക്കെ തുടരെ രണ്ട് ഫോറുകള്‍ പറത്തി പടിക്കല്‍ 99ല്‍ എത്തി. പിന്നാലെ സിംഗിള്‍ എടുത്ത് ശതകവും തൊട്ടു. ഒടുവില്‍ താരം 193 പന്തില്‍ 12 ഫോറുകള്‍ സഹിതം 117 റണ്‍സെടുത്തു പുറത്തായി.

ശുഭ്മാന്‍ ഗില്‍ 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു മടങ്ങി. രവീന്ദ്ര ജഡേജ 4 ഫോറുകള്‍ സഹിതം 43 റണ്‍സെടുത്തു.

പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് സഖ്യം അധികം ക്രീസില്‍ നിന്നില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍- ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ ട്രാക്കിലാക്കി.

ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റണ്‍സുമായി മടങ്ങി. സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 45 റണ്‍സെടുത്തു പുറത്തായി. താരം 9 ഫോറുകള്‍ തൂക്കി. സ്‌കോര്‍ 66ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്.

പിന്നീടാണ് ഗില്‍- പടിക്കല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ടെസ്റ്റ് കരിയറിലെ 9ാം അര്‍ധ സെഞ്ച്വറി നേടിയാണ് ഗില്‍ ഔട്ടായത്. അതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. താരം 3 റണ്‍സില്‍ നില്‍ക്കെയാണ് മടങ്ങിയത്.

ലങ്കന്‍ നിരയില്‍ 3 വിക്കറ്റെടുത്ത പേസര്‍ അസിത ഫെര്‍ണാണ്ടോയാണ് ബൗളിങില്‍ തിളങ്ങിയത്. ലഹിരു കുമാര, കേശര നുവന്ത എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Rishabh Pant and Dhruv Jurel have put India in a strong position at Lunch on Day 2, with their partnership frustrating Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ലാഭമെടുപ്പ് വില്ലനായി; ഓഹരി വിപണിയില്‍ നഷ്ടം, എണ്ണവില 93 ഡോളറിന് മുകളില്‍, രൂപയ്ക്ക് നേട്ടം

സെപ്റ്റംബര്‍ 11ന് ബാങ്ക് ദേശീയ പണിമുടക്ക്; നാലുദിവസം അടഞ്ഞുകിടക്കും

വെളിച്ചെണ്ണയിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാം?

നിവിന്റെ അടുത്ത 100 കോടി; കളക്ഷനിൽ കുതിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', ചിത്രം ഇതുവരെ എത്ര നേടി ?