

ലണ്ടൻ: അവസാന നിമിഷം നേടിയ ഗോളിൽ സമനില പിടിച്ച് ലിവർപൂളും വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ യാത്രയ്ക്ക് തുടക്കമിട്ടു. ആദ്യ മത്സരത്തിനിറങ്ങിയ ആസ്റ്റൻ വില്ലയെ ബ്രൈറ്റൻ തകർത്തെറിഞ്ഞതും ശ്രദ്ധേയമായി. പെപ് ഗ്വാർഡിയോള യുഗത്തിനു ശേഷമുള്ള സിറ്റിയുടെ പുതിയ തുടക്കമാണിത്. എൻസോ മരെസ്ക്കയ്ക്ക് സ്വപ്നതുല്യമായി തന്നെ സിറ്റി മാനേജരായി തുടങ്ങാനും സാധിച്ചു. ആന്റണി ഇറോളയുടെ പുതു തന്ത്രത്തിനു കീഴിൽ, സൂപ്പർ താരം മുഹമ്മദ് സല ഇല്ലാതെ 10 വർഷത്തിനു ശേഷം ആദ്യമായി ഇറങ്ങിയ ലിവർപൂൾ തോൽവി വക്കിൽ നിന്നു സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു.
ന്യൂകാസിൽ- ലിവർപൂൾ
സീസണിലെ ആദ്യ പോരിൽ ന്യൂകാസിൽ യുനൈറ്റഡിനോടാണ് അവസാന ഘട്ടത്തിലെ ഇഞ്ച്വറി സമയത്ത് കിട്ടിയ പെനാൽറ്റി ഗോളിൾ തൂങ്ങി ലിവർപൂൾ 2-2ന്റെ സമനില സ്വന്തമാക്കിയത്. യുവ പരിശീലകൻ മത്യാസ് ജെയ്സലിനു കീഴിൽ പുതിയ പ്രതീക്ഷകളുമായി ഇറങ്ങിയ ന്യൂകാസിൽ ജയത്തിന്റെ വക്കിൽ നിന്നാണ് സമനില വഴങ്ങിയത്.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ആന്റണി എലങ്കയിലൂടെ ന്യൂകാസിൽ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കോഡി ഗാക്പോ ലിവർപൂളിനു സമനിലയും സമ്മാനിച്ചു. ഈ ഗോൾ 55ാം മിനിറ്റിലാണ് ലിവർപൂൾ നേടിയത്. എന്നാൽ വെറും രണ്ട് മിനിറ്റ് ഇടവേളയ്ക്കിടെ ന്യൂകാസിൽ വീണ്ടും ലീഡെടുത്തു. പകരമെത്തിയ ജോ വില്ലോക്കാണ് ടീമിനു രണ്ടാം ഗോൾ സമ്മാനിച്ചത്.
മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. 90 മിനിറ്റ് പിന്നിട് ഇഞ്ച്വറി ടൈം പുരോഗമിക്കുന്നു. ഇഞ്ച്വറി സമയം 5 മിനിറ്റ് പിന്നിട്ടപ്പോൾ ലിവർപൂളിനായി ഈ സീസണിൽ അരങ്ങേറിയ വിക്ടർ മുനോസിനെ ന്യൂകാസിൽ പ്രതിരോധ താരം ബോക്സിൽ വീഴ്ത്തി. മൂന്നര മിനിറ്റ് നീണ്ട വിഡിയോ റിവ്യൂവിനു ശേഷം റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈചൂണ്ടി. 99ാം മിനിറ്റിൽ പെനാൽറ്റി കിക്കെടുത്ത സോബോസ്ലായി പന്ത് ടോപ് കോർണറിലേക്ക് അടിച്ചു കയറ്റി ലിവർപൂളിനെ സമനിലയിൽ രക്ഷപ്പെടുത്തി.
മാഞ്ചസ്റ്റർ സിറ്റി- ബേൺമത്ത്
കഴിഞ്ഞ ആഴ്ച നടന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ ആഴ്സണലിനോട് 3-0ത്തിനു പരാജയപ്പെട്ട് തുടങ്ങിയത് മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ പരിശീലകൻ എൻസോ മരെസ്ക്കയ്ക്ക് വലിയ ക്ഷീണമായിരുന്നു. പ്രീമിയർ ലീഗിലും പെപിന്റെ പകരക്കാരനായുള്ള റോൾ തോൽവിയോടെ ആരംഭിക്കേണ്ടി വരുമോ എന്ന ആശങ്ക മത്സരത്തിലുടനീളം മരെസ്ക്കയെ ബാധിച്ചിരിക്കാം. കാരണം കളിയുടെ 84ാം മിനിറ്റ് വരെ സിറ്റി 0-1 എന്ന നിലയിൽ ബേൺമത്തിനെതിരെ സ്വന്തം തട്ടകമായ എത്തിഹാദിൽ പിന്നിലായിരുന്നു. ഒടുവിൽ അവസാന ഘട്ടത്തിൽ ഗിയർ ചെയ്ഞ്ചാക്കിയാണ് സിറ്റിയുടെ വിജയത്തുടക്കം. 2-1നാണ് അവർ ജയിച്ചു കയറിയത്.
26ാം മിനിറ്റിൽ മാർക്കസ് ടവർനിയറിലൂടെ ബേൺമത്ത് സിറ്റിയെ ആദ്യ പകുതിയിൽ തന്നെ ഞെട്ടിച്ചു. പിന്നീട് ഗോൾ മടക്കി സമനില പിടിക്കാൻ സിറ്റി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ബേൺമത്ത് പ്രതിരോധം ഉറച്ചു നിന്നു. ഒടുവിൽ 84ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നു വന്ന പന്ത് ഹെഡ് ചെയ്ത് മാർക്ക് ഗുവേഹി സിറ്റിക്ക് സമനില ഒരുക്കി.
മത്സരം 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തേക്ക് കടന്നു. ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ സിറ്റിക്ക് വിജയ ഗോൾ സമ്മാനിച്ചു. ഈ ഗോൾ ഓഫ് സൈഡാണോ എന്നു സംശയം വന്നു. നീണ്ട റിവ്യൂ നടത്തിയ ശേഷമാണ് സിറ്റിക്ക് ഗോൾ അനുവദിച്ചത്.
ബ്രൈറ്റൻ- ആസ്റ്റൻ വില്ല
ആദ്യ അര മണിക്കൂറിൽ തന്നെ ആസ്റ്റൻ വില്ല വഴങ്ങിയത് 4 ഗോളുകൾ. പിന്നാലെ 40ാം മിനിറ്റിൽ തന്നെ ജോവോ ഗോമസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായതും വില്ലയെ തളർത്തി. ഈ തകർച്ചയിൽ നിന്ന് അവർ ഒരിക്കൽ പോലും തിരിച്ചു വന്നതുമില്ല. സീസണിൽ ഇത്ര പരിതാപകരമായ തുടക്കമാകുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. ബ്രൈറ്റൻ സ്വന്തം തട്ടകത്തിൽ 4-0ത്തിന്റെ തകർപ്പൻ ജയത്തോടെ പുതിയ സീസണിന് മിന്നും തുടക്കമിട്ടു.
കളിയുടെ എട്ടാം മിനിറ്റിൽ വില്ല താരം വിക്ടർ ലിൻഡെലോഫിന്റെ അബദ്ധം ഓൺ ഗോൾ രൂപത്തിൽ ബ്രൈറ്റന് ആദ്യ ഗോൾ സമ്മാനിച്ചു. പിന്നാലെ മാക്സിം കുയ്പറിലൂടെ ബ്രൈറ്റൻ 18ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. 30, 31 മിനിറ്റുകളിൽ ജാക്ക് ഹിൻഷൽവുഡ് നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ബ്രൈറ്റൻ 31 മിനിറ്റിനിടെ തന്നെ ജയം ഉറപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates