ന്യൂയോർക്ക്: 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയുടെ ഇതിഹാസ നായകൻ ഡീഗോ മറഡോണ നേടിയ കുപ്രസിദ്ധിയാർജിച്ച 'ദൈവത്തിന്റെ കൈ' എന്നു പിൽക്കാലത്ത് അറിയപ്പെട്ട ഗോൾ നേടിയ പന്ത് ലേലത്തിന് വയ്ക്കുന്നു. ഈ മാസം യുഎസിൽ നടക്കുന്ന ലേലത്തിൽ 10 ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് 83 കോടി രൂപ) ആണ് പന്തിന് പ്രതീക്ഷിക്കുന്ന വില. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഓക്ഷൻസ് ഓഗസ്റ്റ് 21 മുതൽ 23 വരെ നടത്തുന്ന ലേലത്തിൽ 2.5 ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് 24 കോടി രൂപ) ആണ് ആരംഭ തുകയായി നിശ്ചയിച്ചിരിക്കുന്നത്.
മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് മറഡോണയുടെ കുപ്രസിദ്ധി നേടിയ ഗോളിന്റെ പിറവി. ഇംഗ്ലണ്ട് ഗോൾ കീപ്പറെ മറികടന്ന് ബോക്സിൽ നിന്നു മറഡോണ പന്ത് കൈകൊണ്ടു തട്ടിയിടുകയായിരുന്നു. ഇംഗ്ലണ്ട് താരങ്ങൾ ഹാൻഡ് ബോളാണെന്നു വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചത് അന്ന് വിവാദമായി. ഇതേ മത്സരത്തിൽ തന്നെ മറഡോണ ഇംഗ്ലീഷ് താരങ്ങളെ ഒന്നൊന്നായി വെട്ടിച്ച് നേടിയ സോളോ ഗോൾ നൂറ്റാണ്ടിന്റെ ഗോളായും ഫിഫ തിരഞ്ഞെടുത്തിരുന്നു. മത്സരത്തിൽ അർജന്റീന ഈ രണ്ട് ഗോളുകളുടെ ബലത്തിൽ 2-1നു ജയിച്ച് സെമിയിലേക്കും മുന്നേറി.
മത്സര ശേഷം ഈ ഗോളിനെക്കുറിച്ച് ചോദിച്ചപ്പോൾ മറഡോണ പറഞ്ഞ വാചകമാണ് പിൽക്കാലത്ത് ദൈവത്തിന്റെ കൈ എന്ന വിശേഷണം വിവാദ ഗോളിനു ചാർത്തിക്കിട്ടിയത്. 'അൽപ്പം മറഡോണയുടെ തലയും ബാക്കി ദൈവത്തിന്റെ കൈയും'- എന്നാണ് മറഡോണയുടെ ഗോളിനെക്കുറിച്ചുള്ള പ്രതികരണം.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ചരിത്രപരമായ പ്രാധാന്യമുള്ള പന്താണിതെന്നു ഹെറിറ്റേജ് ഓക്ഷൻസ് സ്പോർട്സ് വിഭാഗം വൈസ് പ്രസിഡന്റ് ഡാൻ ഇംലർ പറയന്നു. ഇതേ മത്സരത്തിൽ തന്നെ നൂറ്റാണ്ടിന്റെ ഗോൾ എന്നറിയപ്പെട്ട വിഖ്യാത ഗോൾ നേടിയതും സമാന പന്താണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. രണ്ട് ഗോളുകളും ഐക്കണിക്കും അത്രമേൽ ഓർമിക്കപ്പെടുന്നതുമാണെന്നും ഇംലർ കൂട്ടിച്ചേർത്തു.
ഈ മത്സരത്തിൽ മറഡോണ ധരിച്ച ജേഴ്സിയും നേരത്തെ ലേലലത്തിൽ വിറ്റ് പോയിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഒരു ജേഴ്സിക്ക് കിട്ടിയ റെക്കോർഡ് ലേലത്തുകയും ഇതുതന്നെ. 9.3 ദശലക്ഷം യുഎസ് ഡോളറിനാണ് ജേഴ്സി വിറ്റുപോയത്.
2026ലെ ലോകകപ്പിലും ഇംഗ്ലണ്ട്- അർജന്റീന പോരാട്ടം അരങ്ങേറിയിരുന്നു. ഇത്തവണ സെമിയിലാണ് മത്സരം നടന്നത്. ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന വീണ്ടും കരുത്ത് കാട്ടി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. മത്സരത്തിനു പിന്നാലെ ബ്രിട്ടനും അർജന്റീനയും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന ഫോക്ക്ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട അവകാശ തർക്കങ്ങളും മത്സരത്തിനു രാഷ്ട്രീയ നിറവും നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates