കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം കൊല്‍ക്കത്ത ടീം ഈസ്റ്റ് ബംഗാളിനു. നഗര വൈരികളും കരുത്തരുമായ മോഹന്‍ ബഗാനെ ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാണ് അവസാന ദിനത്തില്‍ ഈസ്റ്റ് ബംഗാള്‍ കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ ഡേ പോരാട്ടത്തില്‍ 5 ടീമുകള്‍ക്ക് കിരീട സാധ്യതയുണ്ടായിരുന്നു. ഈസ്റ്റ് ബംഗാള്‍ ഇന്റര്‍ കാശിയെ എവേ പോരാട്ടത്തില്‍ 1-2നു വീഴ്ത്തിയാണ് കിരീടം പിടിച്ചെടുത്തത്.
22 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ വിരാമമിട്ടത്. 2003-04 കാലഘട്ടത്തിൽ നാഷണൽ ലീഗിലാണ് ഈസ്റ്റ് ബംഗാൾ അവസാനമായി കിരീടം നേടിയത്.
23 പോയിന്റുമായി ഒന്നാം സ്ഥാനത്തു കുതിച്ചാണ് അവസാന മത്സരത്തിനായി ഈസ്റ്റ് ബംഗാള്‍ ഇറങ്ങിയത്. എന്നാല്‍ കളി തുടങ്ങി 14ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ വഴങ്ങിയത് ആരാധകരെ ഞെട്ടിച്ചു. ഇന്റര്‍ കാശിക്കായി ആല്‍ഫ്രഡ് പ്ലാനസാണ് വല ചലിപ്പിച്ചത്. പിന്നീട് ആദ്യ പകുതിയില്‍ സമനില പിടിക്കാന്‍ പോലും ഇന്റര്‍ കാശി ഈസ്റ്റ് ബംഗാളിനെ അനുവദിച്ചില്ല.
രണ്ടാം പകുതിയില്‍ പക്ഷേ ഈസ്റ്റ് ബംഗാള്‍ കളി തുടക്കം മുതല്‍ തന്നെ കൈയില്‍ വച്ചു. അതിന്റെ ഫലം നാല് മിനിറ്റിനുള്ളില്‍ തന്നെ കിട്ടി. 49ാം മിനിറ്റില്‍ യൂസുഫ് എസ്സെജെരിയിലൂടെ അവര്‍ സമനില പിടിച്ചു. 72ാം മിനിറ്റില്‍ മുഹമ്മദ് റാഷിദും വല ചലിപ്പിച്ചതോടെ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു. പിന്നീട് ആ ലീഡ് കൈവിടാതെ അവര്‍ ചരിത്രത്തിലാദ്യമായി ഐഎസ്എല്‍ കിരീടവും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates