അഹമ്മദാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ ബാറ്റിങ് നിര തകർന്നടിഞ്ഞിട്ടും ബൗളിങിനെ കുറ്റം പറഞ്ഞ് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ ഗുജറാത്ത് വെറും 100 റൺസിനു ഓൾ ഔട്ടായി 99 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. 200 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയാണ് ഗുജറാത്ത് 16 ഓവർ തികയും മുൻപ് വീണത്. പിന്നാലെയാണ് ഗിൽ ബൗളിങ് നിരയെ കുറ്റപ്പെടുത്തി സംസാരിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിരയെ പവർപ്ലേയിൽ 3 വിക്കറ്റുകൾ പിഴുത് കഗിസോ റബാഡ് സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ പിന്നീട് അവിശ്വസനീയമാം വിധമാണ് മുംബൈ തിരിച്ചു കയറിയത്.
'മധ്യ ഓവറുകളിൽ റൺസ് വഴങ്ങേണ്ടി വന്നത് തിരിച്ചടിയായി. പിച്ചിന്റെ സ്വഭാവം മുൻകൂട്ടി മനസിലാക്കിയിട്ടും അതു മുതലാക്കാൻ ബൗളർമാർക്ക് കഴിഞ്ഞില്ല. സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞാൽ അതാണ് സംഭവിച്ചത്. മധ്യ ഓവറുകളിൽ ധാരളിത്തമാണ് സംഭവിച്ചത്. ഈ പിച്ചിൽ 160- 170 ഒക്കെ മികച്ച സ്കോറാണ്. കൃത്യമായ ലെങ്തിൽ പന്തെറിയാൻ ബൗളർമാർക്ക് സാധിച്ചില്ല'- ഗിൽ വ്യക്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ ഗുജറാത്ത് നേരിടുന്ന കനത്ത തോൽവിയാണിത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനോടു വഴങ്ങിയ 83 റൺസ് തോൽവിയുടെ റെക്കോർഡാണ് ഈ പരാജയം മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. ഗുജറാത്തിന്റെ പോരാട്ടം 15.5 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു. സീസണിലെ രണ്ടാം ജയത്തോടെ മുംബൈ അവസാന സ്ഥാനത്തു നിന്നു ഏഴാം സ്ഥാനത്തേക്ക് കയറി.
ഇടംകൈയന്‍ മീഡിയം പേസര്‍ അശ്വനി കുമാറിന്റെ കിടിലന്‍ ബൗളിങാണ് ഗുജറാത്തിന്റെ തകര്‍ച്ചയ്ക്ക് വേഗത്തിലാക്കിയത്. താരം 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി.
തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്. ഫോം ഇല്ലാത്തതിന്റെ പേരില്‍ വന്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരത്തിന്റെ ഗംഭീര ശതകം വന്നത്. 45 പന്തില്‍ നിന്ന് 8 ഫോറും 7 സിക്സും സഹിതം തിലക് 101 റണ്‍സ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates