ഗെഹ്സെൻകേൽഹിൻ: അട്ടിമറി തോൽവിയിൽ നിന്നു തടി രക്ഷിച്ചെടുത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്ലോവാക്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് അവിശ്വസനീയമാം വിധം ജയിച്ചു കയറിയത്. വമ്പൻ അട്ടിമറിയിൽ നിന്നു ജൂഡ് ബെല്ലിങ്ഹാം അവരുടെ ആയുസ് നീട്ടി. ഹാരി കെയ്ൻ ഒടുവിൽ വിജയവും സമ്മാനിച്ചു. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇറ്റലിയെ അട്ടിമരിച്ചാണ് സ്വിസ് പട നിൽക്കുന്നത്.
കളി തുടങ്ങി 25ാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്ലോവാക്യ വല ചലിപ്പിച്ചു. ഇവാൻ ഷ്രാൻസാണ് ഗോൾ നേടിയത്. പിന്നീട് ഇംഗ്ലണ്ടിനെ പ്രതിരോധിച്ചു നിർത്തുന്നതിൽ സ്ലോവാക്യ വിജയിച്ചു. ഇംഗ്ലീഷ് ശ്രമങ്ങളെല്ലാം ബോക്സിലേക്ക് കടക്കാൻ സമ്മതിക്കാതെ സ്ലോവാക്യ തടുത്തിട്ടു. കളി 90 മിനിറ്റിലെത്തുമ്പോഴേക്കും ഇംഗ്ലണ്ട് പുറത്താകലിന്റെ വക്കിലായിരുന്നു. 6 മിനിറ്റാണ് ഇഞ്ച്വറി സമയമായി നൽകിയത്. ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്‍റെ കിടിലൻ ബൈസിക്കിൾ കിക്ക് ഗോൾ ഇംഗ്ലണ്ടിനു ഒടുവിൽ ജീവ ശ്വാസം നൽകി. മത്സരം അധിക സമയത്തേക്ക്. എക്സ്ട്രാ ടൈമിൽ കളി തുടങ്ങിയതിനു പിന്നാലെ ഹാരി കെയ്ൻ ഹെഡ്ഡറിലൂടെ ഇംഗ്ലീഷ് ജയം ഉറപ്പിച്ചു.
തുടക്കം മുതല്‍ രണ്ട് പക്ഷവും ആക്രമണ മൂഡിലായിരുന്നു. ആദ്യ ഘട്ടത്തിൽ ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങൾ നടത്തി. സ്ലോവാക്യയുടെ കൗണ്ടർ അറ്റാക്കുകളാണ് ഇംഗ്ലീഷ് പടയെ വെള്ളം കുടിപ്പിച്ചത്. പ്രതിരോധം ശരിക്കും ആടിയുലയും വിധമായിരുന്നു സ്ലോവാക്യൻ മുന്നേറ്റങ്ങൾ. ഇംഗ്ലണ്ടും തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
25ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്ലോവാക്യ ലീഡെടുത്തു. ഹെഡ്ഡറിലൂടെ കിട്ടിയ പന്ത് ബോക്സിനു പുറത്തു നിന്നു ജോർജിയൻ സ്ട്രൈക്കർ ഡേിഡ് സ്ട്രെക്കൽ പഴുതുണ്ടാക്കി തള്ളിക്കൊടുത്ത പന്ത് ബോക്സിലേക്ക് മുന്നേറി ഷ്രാൻസ് സുന്ദരമായി തന്നെ വലയിലേക്ക് കയറ്റി. താരത്തിന്റെ ഈ യൂറോയിലെ മൂന്നാം ഗോളായിരുന്നു ഇത്.
ഗോൾ വീണതോടെ ഇംഗ്ലണ്ട് സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമാക്കി സ്ലോവാക്യ കോട്ട കെട്ടി തടുത്തു. വിങിലൂടെയായിരുന്നു ഇംഗ്ലീഷ് മുന്നേറ്റങ്ങൾ അധികവും. ബെല്ലിങ്ഹാമും ബുകായോ സകയുമെല്ലാം സ്ലോവാക്യൻ ബോക്സിലേക്ക് പന്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം മാത്രം വന്നില്ല.
77ാം മിനിറ്റിൽ ഇംഗ്ലണ്ടിനു മികച്ച അവസരം കിട്ടി. ഹാരി കെയ്ൻ ഹെഡ്ഡറിലൂടെ വല ചലിപ്പിക്കാൻ നോക്കിയെങ്കിലും അതു പുറത്തേക്ക് പോയി. പിന്നാലെ 80ാം മിനിറ്റിൽ ഡക്ലൻ റൈസിന്റെ ലോങ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. റീബൗണ്ടായി കിട്ടിയ ഷോട്ട് കെയ്ൻ വീണ്ടും വഴി തിരിക്കാൻ നോക്കിയെങ്കിലും അതു ബാറിനു മുകളിലൂടെ പുറത്തു പോയി. അവസാന ഘട്ടത്തിൽ ഇംഗ്ലണ്ട് ഗോളിനായി കിണഞ്ഞു ശ്രമിച്ചു.
കളി ഇഞ്ച്വറി സമയത്തേക്ക് നീണ്ടു. അതിനിടെ ഇഞ്ച്വറി സമയവും തീരാൻ നിമിഷങ്ങൾ മാത്രം. വലത് കോർണറിനു തൊട്ടരികില്‍ നിന്നു കിട്ടിയ ത്രോ കെയ്ല്‍ വാക്കര്‍ നേരെ മാര്‍ക്ക് ഗേയിക്ക് എറിഞ്ഞു നല്‍കുന്നു. മാർക്ക് ഗേയി ഹെഡ്ഡറിലൂടെ നൽകിയ പാസ് ബോക്സിൽ നിന്ന ജൂഡ് ബെല്ലിങ്ഹാം മനോഹരമായൊരു ബൈസിക്കിള്‍ കിക്കിലൂടെ ഗോളാക്കി മാറ്റി സ്ലോവാക്യൻ ഹൃദയം തകർത്തു. ഇംഗ്ലണ്ടിന്റെ ജീവശ്വാസം നീട്ടുന്നതായിരുന്നു ഈ കിടിലൻ ഗോൾ. കളി അധിക സമയത്തേക്ക്.
പോര് വീണ്ടും ആരംഭിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ വിജയ ഗോൾ വന്നു. 91ാം മിനിറ്റിൽ ഹാരി കെയ്നാണ് അനായാസം പന്ത് ഹെഡ്ഡ് ചെയ്ത് വലയിലിട്ട് ഇംഗ്ലണ്ടിനു ലീഡ് സമ്മാനിച്ചത്. പോസ്റ്റിലേക്ക് ലക്ഷ്യമിട്ട് എബാർസി എസെ തൊടുത്ത ഷോട്ട് ഹെഡ്ഡറിലൂടെ ഇവാൻ ടോണി ഹാരി കെയ്നിനു നൽകി. മറ്റൊരു ഹെഡ്ഡറിലൂടെ കെയ്ൻ പന്ത് ഉള്ളിലെത്തിച്ചു.
രണ്ടാം ഗോൾ സ്ലോവാക്യയുടെ ആത്മവിശ്വാസം അപ്പാടെ ഉലച്ചു. പിന്നീട് ഗോൾ വഴങ്ങിയില്ലെങ്കിലും ഗോൾ മടക്കി സമനില പിടിക്കാൻ പോലും പക്ഷേ അവർക്ക് സാധിച്ചില്ല. ഇംഗ്ലണ്ട് ക്വാർട്ടർ ഉറപ്പിച്ച് മൈതാനം വിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates