

ബെർലിൻ: പോർച്ചുഗലിനെ അട്ടിമറിച്ച് എത്തിയ ജോർജിയയെ തകർത്തെറിഞ്ഞ് സ്പെയിൻ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്പാനിഷ് യുവന നിര വിജയം സ്വന്തമാക്കിയത്. കിട്ടിയ അവസരങ്ങളിലെല്ലാം സ്പാനിഷ് നിരയെ വിറപ്പിക്കാൻ ജോർജിയക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയിൽ കളി പൂർണമായി ഏറ്റെടുത്തു സ്പെയിൻ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ക്വാർട്ടറിൽ ക്ലാസിക്ക് പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ജർമനിയാണ് സ്പെയിനിന്റെ എതിരാളികൾ.
ഒരു ഗോൾ വഴങ്ങിയ ശേഷമാണ് സ്പെയിൻ തിരിച്ചു കയറിയത്. തുടക്കം മുതൽ സ്പാനിഷ് നിരയുടെ കടുത്ത ആക്രമണമാണ് കണ്ടത്. ക്വിച ക്വറസ്കേലിയ അടങ്ങിയ ജോർജിയൻ മുന്നേറ്റ നിരയും കിട്ടിയ അവസരം മുതലാക്കാൻ ശ്രമം നടത്തി. അതിന്റെ തുടർച്ചയിൽ 18ാം മിനിറ്റിൽ അവർക്ക് മുന്നിലെത്താൻ അവസരവും കിട്ടി. സെൽഫ് ഗോളാണ് സ്പാനഷ് പടയെ ഞെട്ടിച്ചത്. 18ാം മിനിറ്റിൽ റോബിൻ ലെ നോർമൻഡിന്റെ ദേഹത്തു തട്ടി പന്ത് സ്പാനിഷ് വലയിൽ തന്നെ വീണു.
മധ്യനിരയിൽ നിന്നു ലഭിച്ച പന്ത് ജോർജിയൻ പ്രതിരോധ താരം കാകബഡ്സെ വലതു വിങിൽ നിന്നു ബോക്സിലേക്ക് നീട്ടി നൽകി. ഓടിയെത്തിയ ക്വിച ക്വറസ്കേലിയ പന്ത് പിടിച്ചെടുക്കുന്നതു പ്രതിരോധിക്കാൻ നോർമൻഡ് ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിലേക്ക് തന്നെ പോയത്. ഗോൾ കീപ്പർ ഉനയ് സിമോൺ നിസഹായനായി നിന്നു.
ഒരു ഗോൾ വഴങ്ങേണ്ടി വന്നതോടെ സ്പെയിൻ ആക്രമണം കടുപ്പിച്ചു. 20 മിനിറ്റിനുള്ളിൽ അവർ സമനിലയും പിടിച്ചു. റോഡ്രിയാണ് സ്പാനിഷ് നിരയ്ക്ക് സമനില സമ്മാനിച്ചത്. ജോർജിയൻ ബോക്സിനു പുറത്തു നിന്ന റോഡ്രി പന്ത് നേരെ ബോക്സിലേക്ക് നൽകുന്നു. ഉള്ളിൽ നിന്ന നിക്കോ വില്ല്യംസ് പന്ത് സ്വീകരിച്ച് ബോക്സിലേക്ക് കയറി വന്ന റോഡ്രിക്കു തന്നെ മറിച്ചു നൽകി. താരത്തിന്റെ ഇടം കാലൻ ഷോട്ട് ജോർജിയൻ വല തുളച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോൾ സ്പെയിൻ കളി സമനിലയിലാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം പകുതി തുടങ്ങിയതു മുതൽ സ്പെയിൻ ആക്രമണവും തുടങ്ങി. ഫലവും പിന്നാലെയെത്തി. 51 മിനിറ്റിൽ ഫാബിയൻ റൂയിസാണ് സ്പെയിനിനു ലീഡ് സമ്മാനിച്ചത്. കൗമാര താരം ലമിൻ യമാൽ വലതു വിങിൽ നിന്നു നൽകിയ ക്രോസ് റൂയീസ് നിഷ്പ്രയാസം വലയിലേക്ക് തോണ്ടിയിട്ട് രണ്ടാം ഗോൾ ടീമിനു സമ്മാനിച്ചു.
പിന്നീട് ഡാനി ഓൽമോ അടക്കമുള്ളവർ കളത്തിലെത്തിയതോടെ സ്പാനിഷ് ആക്രമണം കൂടുതൽ കടുത്തു. 74ാം മിനിറ്റിൽ നേടിയ ഗോൾ ഓഫ് സൈഡായെങ്കിലും തൊട്ടടുത്ത മിനിറ്റിൽ തന്നെ അവർ മൂന്നാം ഗോൾ ഉറപ്പിച്ചു. തകർപ്പൻ കൗണ്ടർ അറ്റാക്കായിരുന്നു ഗോളിനു വഴിയൊരുക്കിയത്. ഇടതു വിങിലൂടെ മുന്നേറിയ നിക്കോ വില്ല്യംസാണ് ഒരു പഴുതുമില്ലാതെ പ്രതിരോധത്തെ കബളിപ്പിച്ച് ഗോൾ ഉറപ്പിച്ചത്.
ഒടുവിൽ സ്പെയിനിന്റെ നാലാം ഗോൾ കളിയുടെ അവസാന ഘട്ടത്തിൽ വന്നു. പകരക്കാരനായി എത്തിയ ഡാനി ഓൽമോയാണ് സ്കോറർ. ഗംഭീര ജയവുമായി സ്പെയിൻ ക്വാർട്ടറിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates