ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ സ്റ്റീഫൻ ഫ്ലെമിങ് സ്ഥാനം എത്രയും വേഗം ഏറ്റെടുക്കുകയാണ് ചെയ്യേണ്ടതെന്നു മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൺ. നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്ക പര്യടനത്തിനു കാത്തു നിൽക്കാതെ ഉടൻ തന്നെ ചമതലയേൽക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നതെന്നു വോൺ പറയുന്നു.
ബ്രണ്ടൻ മക്കെല്ലത്തെ മാറ്റിയാണ് ടെസ്റ്റ് പരിശീലകനായി സ്റ്റീഫൻ ഫ്ലെമിങിനെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് നിയമിച്ചത്. മക്കെല്ലം പരിമിത ഓവർ പരിശീലകനായി തുടരും. ഓഗസ്റ്റ് 19നു ഹെഡിങ്ലിയിൽ പാകിസ്ഥാനെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങടങ്ങിയ ഹോം ടെസ്റ്റ് പരമ്പരയിൽ ഫ്ലെമിങ് ടീമിനൊപ്പം ഉണ്ടാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വോൺ വിമർശനം ഉന്നയിച്ചത്. ഈ തീരുമാനത്തെ ചോദ്യം ചെയ്ത വോൺ ആഷസ് പോലെയുള്ള സുപ്രധാന പരമ്പരകൾക്കു മുന്നോടിയായി ഫ്ലെമിങിനു ടീമുമായും ടീം അന്തരീക്ഷവുമായും പൊരുത്തപ്പെടാനുള്ള അവസരമാണ് ഇംഗ്ലണ്ട് നഷ്ടപ്പെടുത്തുന്നത് എന്ന മുന്നറിയിപ്പും നൽകുന്നു.
'ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് കോച്ചായി സ്റ്റീഫൻ ഫ്ലെമിങിനെ നിയമിച്ചത് മികച്ച തീരമാനമാണ്. എന്നാൽ ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു കാത്തു നിൽക്കാതെ പാകിസ്ഥാനെതിരായ പരമ്പരയുടെ തുടക്കം മുതൽ തന്നെ അദ്ദേഹം ചുമതലയേൽക്കണമായിരുന്നു.'
'ആഷസ് ടെസ്റ്റിനു വേദിയാകുന്ന എഡ‍്ജ്ബാസ്റ്റൻ പോലെയുള്ള മൈതാനങ്ങളിൽ പരിചയം നേടുക, ഇംഗ്ലീഷ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ആളുകളെ അറിയുക, അദ്ദേഹത്തെ സഹായിക്കാൻ കഴിയുന്ന കൗണ്ടി പരിശീലകരെ കണ്ട് വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ വളരെ പ്രധാനമാണ്. ബ്രണ്ടൻ മക്കെല്ലത്തിന്റെ കാലഘട്ടത്തിൽ ഇംഗ്ലണ്ട് ശ്രദ്ധിക്കാതെ വിട്ട ഇത്തരം ചെറിയ കാര്യങ്ങളാണ് വലിയ ട്രോഫികൾ നേടാൻ ആവശ്യമായിട്ടുള്ളത്.'
'ഉടൻ തന്നെ ചുമതലയേൽക്കേണ്ടതില്ല എന്ന് ഫ്ലെമിങിനു തോന്നിയത് ഇംഗ്ലണ്ട് പരിശീലക പദവിയുടെ മാറ്റു കുറഞ്ഞതിനെയാണ് കാണിക്കുന്നത്. മാത്രമല്ല സ്വന്തം നിബന്ധനങ്ങൾക്കു പകരം പരിശീലകനായി എത്തുന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് ഇംഗ്ലീഷ് ബോർഡ് വഴങ്ങിയത് അവരുടെ നിരാശയേയും പ്രതിഫലിപ്പിക്കുന്നു.'
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള നീണ്ട 18 വർഷത്തെ പരിശീലകനെന്ന നിലയിലുള്ള ബന്ധം അവസാനിപ്പിച്ചാണ് ഫ്ലെമിങ് വരുന്നത്. ക്യാപ്റ്റൻ എംഎസ് ധോനിക്കൊപ്പം ചേർന്നു ടീമിനെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിലേക്കും അദ്ദേഹം നയിച്ചു. ഈ മാസം ആദ്യമാണ് ഫ്ലെമിങ് ചെന്നൈ ടീമിന്റെ പടിയിറങ്ങിയത്.
മുൻ ന്യൂസിലൻഡ് നായകൻ കൂടിയായ ഫ്ലെമിങിനെ കാത്തിരിക്കുന്നത് വ്യത്യസ്തമായ ടീം അന്തരീക്ഷമാണെന്ന മുന്നറിയിപ്പും വോൺ നൽകുന്നു. ചെന്നൈ ടീമിൽ ധോനി നൽകിയ പോലെയൊരു പിന്തുണ ജോ റൂട്ടിനു നൽകാൻ കഴിഞ്ഞേക്കില്ലെന്നും വോൺ ചൂണ്ടിക്കാട്ടുന്നു.
'ഫ്ലെമിങ് വളരെ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയാണ്. മികച്ച മാനേജരും തന്ത്രജ്ഞനുമായി അദ്ദേഹം അറിയപ്പെടുന്നു. ഐപിഎല്ലിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷ് ക്രിക്കറ്റിൽ അദ്ദേഹം നേരിടാൻ പോകുന്ന പ്രധാന പ്രശ്നം നയിക്കാൻ എംഎസ് ധോനിയെപ്പൊലൊരു ക്യാപ്റ്റൻ ഇവിടെയില്ല എന്നതാണ്.'
'ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത് ധോനിയാണ്. കൂടാതെ ഫ്ലെമിങിനു മികച്ച സഹ പരിശീലകരുടേയും പിന്തുണയുണ്ടായിരുന്നു. എറിക് സൈമൺസ് അദ്ദേഹത്തിനു ലഭിച്ച മികച്ച ബൗളിങ് പരിശീലകനായിരുന്നു. വെള്ളപ്പന്ത് സ്വിങ് ചെയ്യിക്കുന്നതിൽ വിദഗ്ധൻ. വേഗതയേക്കാൾ ബൗളിങിലെ മികവിലാണ് അദ്ദേഹത്തിന്റെ ടീം ശ്രദ്ധ കേന്ദ്രീകരിച്ചത്. അമിത വേഗതയ്ക്കു പകരം ബൗളിങിലെ കഴിവിനു മുൻഗണന നൽകുന്ന രീതി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്കും തിരികെ കൊണ്ടുവരുമെന്നതിന്റെ സൂചനയാണോ ഇതെന്നു ഇപ്പോൾ ഞാൻ ചിന്തിക്കുന്നുണ്ട്'- വോൺ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates