

റിയോ ഡി ജനീറോ: ബ്രസീലിലെ ക്ലബ് ഫുട്ബോൾ പോരാട്ടമായ സീരി എ ലീഗ് മത്സരത്തിനിടെ എതിർ താരത്തെ ഗ്രൗണ്ടിൽ ഫൗൾ ചെയ്തതിനു അസാധാരണ വിലക്ക് നേരിട്ട് ഇന്റർനാഷണൽ ക്ലബ് താരം വിക്ടർ ഗബ്രിയേൽ. ക്രൂസെയ്റോ മുന്നേറ്റ താരം ഗബ്രിയേൽ പെക്കിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിനാണ് ബ്രസീലിലെ കായിക കോടതി താരത്തിനു ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ശിക്ഷ വിധിച്ചത്. ജൂലൈ 22ന് അരങ്ങേറിയ ലീഗ് പോരാട്ടത്തിനിടെയാണ് നാടകീയ സംഭവങ്ങളും തുടർന്നുള്ള അപൂർവ ശിക്ഷാ വിധിയും.
താരത്തിനു ചുവപ്പ് കാർഡ് നൽകി റഫറി ഗ്രൗണ്ടിൽ നിന്നു പുറത്താക്കിയിരുന്നു. പിന്നാലെ കായിക കോടതിയിൽ വിചാരണയ്ക്കെത്തിയ വിഷയത്തിലാണ് വിക്ടർ ഗബ്രിയേലിനെ കോടതി സസ്പെൻഡ് ചെയ്തത്. സസ്പെൻഷ കാലാവധിയാണ് ഇതിൽ അപൂർവതയായത്. പരിക്കേറ്റ ഗബ്രിയേൽ പെക്ക് എന്നാണോ സുഖം പ്രാപിച്ച് പരിശീലനത്തിനായി തിരിച്ചെത്തുന്നത് അന്നുവരെയാണ് വിക്ടർ ഗബ്രിയേലിനു വിലക്ക്.
ഇന്റർനാഷണൽ- ക്രൂസെയ്റോ പോരാട്ടത്തിനിടെയാണ് സംഭവം. മത്സരം പുരോഗമിക്കുന്നിടെയാണ് പെക്കിനെ വിക്ടർ അപകടകരമാവിധം വീഴ്ത്തിയത്. ആദ്യ സമയത്ത് റഫറി ഇതു കാര്യമാക്കുന്നില്ല. എന്നാൽ പെക്കിന്റെ കാലിൽ നിന്നു ചോര വന്നതോടെയാണ് റഫറി കളി നിർത്തിയത്. ഫൗളിൽ താരത്തിന്റെ കാൽമുട്ടിനു താഴെയുള്ള അസ്ഥി ഒടിഞ്ഞാണ് രക്തം വന്നത്.
ഇതിനു ശേഷമാണ് സംഭവം കോടതിയിൽ എത്തിയത്. കായിക അച്ചടക്കവുമായി ബന്ധപ്പെട്ട ബ്രസീലിലെ പരമോന്നത സ്വതന്ത്ര സ്ഥാപനമായ സുപ്പീരിയർ കോർട്ട് ഓഫ് സ്പോർട്സ് ജസ്റ്റിസാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. സംഭവത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോൾ സാധാരണ രീതിയിലുള്ള പിഴയോ, ശിക്ഷയോ പര്യാപ്തമല്ലെന്നു കോടതി വിലയിരുത്തി. പെക്കിന്റെ ഇടതു കാലിലെ അസ്ഥിയാണ് ഫൗളിൽ ഒടിഞ്ഞത്.
കോടതി വിധിച്ച സസ്പെൻഷന്റെ പരമാവധി കാലാവധി 6 മാസമാണ്. അതിനു മുൻപ് പെക്ക് സുഖം പ്രാപിച്ച് പരിശീലനത്തിനു എത്തിയാൽ വിക്ടർ ഗബ്രിയേലിനും വിലക്ക് നീങ്ങി കളിക്കാനിറങ്ങാം. നിലവിലെ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരവും വിക്ടർ ഗബ്രിയേലിനുണ്ട്.
കോടതിക്ക് മുന്നിൽ ഹാജരായ വിക്ടർ ഗബ്രിയേൽ സംഭവത്തിൽ മാപ്പ് പറഞ്ഞു. തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു അത്. താൻ അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. തനിക്ക് ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നു എന്ന് വ്യക്തമാക്കിയ വിക്ടർ ഗബ്രിയേൽ തനിക്കപ്പോൾ അദ്ദേഹത്തിനായി പ്രാർഥിക്കാൻ മാത്രമേ സാധിച്ചുള്ളൂവെന്നും പറഞ്ഞു.
വിചാരണയ്ക്കിടെ മറ്റൊരു അപ്രതീക്ഷിത സംഭവവും അരങ്ങേറി. കളിക്കാരന്‍റെ പ്രതിരോധത്തിനായി ഇന്‍റർനാഷണൽ ക്ലബ് സമർപ്പിച്ച വാർ ഓഡിയോ റെക്കോർഡിങിന്‍റെ നിഷ്പക്ഷതയെക്കുറിച്ച് കോടതി സംശയം ഉന്നയിച്ചു. തുടർന്ന് തങ്ങൾ സമർപ്പിച്ചത് റഫറിയുടെ ഔദ്യോഗിക റെക്കോർഡിങല്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ ആണെന്നും ക്ലബിന് കോടതിയിൽ സമ്മതിക്കേണ്ടിവന്നു.
ബ്രസീലിയൻ കോഡ് ഓഫ് സ്പോർട്സ് ജസ്റ്റിസിലെ ആർട്ടിക്കിൾ 254 പ്രകാരം ക്രൂരമായ കളി രീതിയ്ക്കാണ് വിക്ടർ ഗബ്രിയേലിനെതിരെ നടപടിയെടുത്തത്. ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇരയായ കളിക്കാരന്റെ സുഖം പ്രാപിക്കാനുള്ള സമയത്തിനു ആനുപാതികമായി കുറ്റക്കാരന്റെ സസ്പെൻ കാലാവധി നിശ്ചയിക്കാൻ അനുമതി നൽകുന്ന പ്രത്യേക വകുപ്പ് ഉപയോഗിച്ചാണ് ഈ ദീർഘകാല വിലക്ക്.
എന്നാൽ വിധികർത്താക്കളിൽ ഇതിനെതിരെ ഭിന്നസ്വരമുയർന്നിരുന്നു. വിധികർത്താക്കളിൽ ഒരാളായ റോഡ്രിഗോ സ്റ്റെയിൻമാൻ ബെയർ സമയബന്ധിതമായ സസ്പെൻശനു പകരം സാധാരണ രീതിയിലുള്ള 6 മത്സരങ്ങളിലെ വിലക്കാണ് നിർദ്ദേശിച്ചത്. എന്നാൽ കോടതി അധ്യക്ഷൻ ജോർജ് ഓക്ടാവിയോ, എഡ്വാർഡോ സാല്ലെസ്, അലൈൻ ജാതഹി എന്നിവർ കടുപ്പമേറിയ ശിക്ഷ നൽകാൻ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അസാധാരണ പ്രാബല്യത്തിൽ വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates