

ന്യോൻ: ലോകകപ്പ് അടക്കമുള്ള ഫിഫയുടെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ ഫുട്ബോൾ കൂട്ടായ്മയായ യുവേഫ. ലോകകപ്പ് അടക്കമുള്ള ഫിഫയുടെ സുപ്രധാന ടൂർണമെന്റുകൾ നടത്തുന്ന ഉപ കമ്പനിയുടെ ഓഹരികൾ വിദേശ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടേയും പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടേയും നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. ലോകകപ്പിനെ വിൽക്കാൻ സമ്മതിക്കില്ലെന്നു തുറന്നടിച്ച് 55 അംഗ രാജ്യങ്ങളുടെ പിന്തുണയോടെ യുവേഫ ഫിഫയ്ക്ക് കത്തയച്ചു. വ്യാഴാഴ്ച ചേർന്ന യുവേഫയുടെ വെർച്വൽ യോഗത്തിലാണ് ബഹിഷ്കരണ തീരുമാനം.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ഫിഫയുടെ നീക്കത്തെ ചോദ്യം ചെയ്തു രംഗത്തെത്തിയിട്ടുണ്ട്. ഫിഫയുടെ ഓഹരി വിൽക്കാനുള്ള പ്രക്രിയ സംബന്ധിച്ചു തങ്ങളോടു ഒരു കൂടിയാലോചനയമുണ്ടായില്ലെന്നു ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. നേരത്തെ കോൺകാകാഫും ഫിഫയുടെ നീക്കത്തെ ശക്തമായി വിമർശിച്ചിരുന്നു. യുവേഫയുടെ തീരുമാനത്തെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ലോകകപ്പും മറ്റ് പ്രമുഖ ടൂർണമെന്റുകളും നടത്തുന്നതിനായി 20 ബില്ല്യൺ ഡോളർ മൂല്യമുള്ള പുതിയ ഉപ കമ്പനി രൂപീകരിക്കുമെന്നും ഇതിന്റെ 20 ശതമാനം വരെ ഓഹരികൾ വിദേശ നിക്ഷേപകർക്കു നൽകുമെന്നും കഴിഞ്ഞ ചൊവാഴ്ചയാണ് ഫിഫ പ്രഖ്യാപിച്ചത്. അന്ന് തന്നെ യുവേഫ ഇതിനെ എതിർത്തിരുന്നു. പിന്നാലെയാണ് കടുത്ത തീരുമാനം യോഗം ചേർന്നു അവർ എടുത്തത്.
ഈ നിർദ്ദേശങ്ങൾ പൂർണമായി ഉപേക്ഷിക്കണമെന്നു ഫിഫയോടു യുവേഫ തങ്ങളുടെ നിലപാട് അറിയിച്ചു. ഭാവിയിൽ ഫിഫ തങ്ങളുടെ ഭരണത്തിലോ ടൂർണമെന്റുകളിലോ സ്വകാര്യ പങ്കാളിത്തം അനുവദിക്കില്ലെന്നു ഉറപ്പു നൽകണം. ഇത്തരമൊരു ഉറപ്പ് നൽകാതിരിക്കുന്നിടത്തോളം കാലം ഒരു യുവേഫ ദേശീയ ടീമും ഫിഫ സംഘടിപ്പിക്കുന്ന ലോകകപ്പ് അടക്കമുള്ള ഒരു ടൂർണമെന്റിലും കളിക്കാനിറങ്ങില്ല.
ഫുട്ബോൾ ലോകകപ്പ് എന്നത് വെറുമൊരു നിക്ഷേപ ഉത്പന്നമല്ലെന്നു യുവേഫ വ്യക്തമാക്കി. അത് ഫുട്ബോളിന്റെ ഏറ്റവും മഹത്തായ പാരമ്പര്യങ്ങളിൽ ഒന്നാണ്. ഓരോ ഭൂഖണ്ഡങ്ങളിലുമുള്ള കളിക്കാരും ദേശീയ ടീമുകളും ആരാധകരും ചേർന്നു തലമുറകളിലൂടെ പടുത്തുയർത്തിയതാണത്. ഇതിന്റെ ഒരു ഭാഗം പോലും സ്വകാര്യ നിക്ഷേപകർക്ക് വിട്ടുകൊടുക്കാൻ പാടില്ല. ലോകകപ്പ് വിൽപ്പനയ്ക്കുള്ളതല്ല.
അടുത്ത വർഷം ബ്രസീലിൽ വനിതാ ലോകകപ്പ് പോരാട്ടം നടക്കാനിരിക്കെയാണ് ഫിഫയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി ഉയർന്നിരിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചരിത്രത്തിലാദ്യമായി അണ്ടർ 15 ലോകകപ്പ് നടത്താനും ഫിഫ പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് യുവേഫയുടെ ബഹിഷ്കരണ പ്രഖ്യാപനം പുറത്തു വന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates