Varun Chakravarthy x
Sports

'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം'

ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണായക താരം. പക്ഷേ ആഘോഷിക്കപ്പെടുന്നില്ലെന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാലില്‍ നാല് വിജയങ്ങളുമായി ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്ക് കുതിച്ചെത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരം ആരാണ്? ചോദ്യം മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസവുമായ കൃഷ്ണമാചാരി ശ്രീകാന്തിനോടായിരുന്നു. നിലവിലെ ഇന്ത്യന്‍ ടീം എതിരാളിക്കെതിരെ പ്രയോഗിക്കുന്ന ഏറ്റവും അപകടകരമായ ആയുധം ജസ്പ്രിത് ബുംറയല്ലെന്നും അത് വരുണ്‍ ചക്രവര്‍ത്തിയാണെന്നും ശ്രീകാന്ത് തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു.

'വരുണ്‍ ചെയ്ത ഓവറുകള്‍ നോക്കു. അദ്ദേഹം വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ എറിഞ്ഞ പന്തുകളെല്ലാം ഓഫ് സ്റ്റംപിനും മിഡില്‍ സ്റ്റംപിനും കണക്കാക്കിയാണ്. ചെറുതായി ചരിഞ്ഞു വരുന്ന പന്ത് പിന്നീട് തിരിഞ്ഞു കയറുന്നു. മിക്ക വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയത് ഗുഡ് ലെങ്ത് പന്തുകളിലോ ഗുഡ് ലങ്തിനോടടുത്തു നില്‍ക്കുന്ന പന്തുകളിലോ ആണ്. ഫുള്‍ ഡെലിവറികള്‍ ഒന്ന് പോലുമില്ല. അദ്ദേഹത്തിന്റെ ഷോര്‍ട്ട് ബോളുകള്‍ പോലും കബളിപ്പിക്കുന്നതാണ്. അദ്ദേഹം എന്താണ് എറിയുന്നതെന്നു അദ്ദേഹത്തിനൊഴിച്ച് മറ്റാര്‍ക്കും അറിയില്ല. അത് ഗൂഗ്ലിയാണോ? നേരായ പന്താണോ? വേഗത കുറഞ്ഞ പന്താണോ? ആര്‍ക്കും ഒന്നും അറിയില്ല.'

'പെട്ടെന്നു ഒരു വേഗത്തില്‍ പന്തെറിയും. അടുത്ത തവണ മറ്റൊരു വേഗമായിരിക്കും പന്തുകള്‍ക്ക്. ചെറിയ റണ്‍ അപ്പ്, അനായാസമായ ആക്ഷന്‍. പക്ഷേ പന്തുകളെല്ലാം അവിശ്വസനീയമാം വിധമാണ് ബാറ്റര്‍മാര്‍ക്ക് നേരെ വരുന്നത്. അവരെ വല്ലാതെ കബളിപ്പിക്കുന്നത്. പക്ഷേ ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമ്പോഴും വേണ്ടത്ര ക്രെഡിറ്റ് വരുണിനു കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ബുംറ അതിശയിപ്പിക്കുന്ന ബൗളര്‍ തന്നെയാണ്. ബുംറയെപ്പോലെ ഒരു ബൗളറെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല.'

'എങ്കിലും വരുണിന് ഈ ടൂര്‍ണമെന്റിലെ താരമാകാനുള്ള മികവുണ്ട്. അത്തരത്തിലുള്ള സ്ഥിരത അദ്ദേഹം പാലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മോശം ദിവസങ്ങളില്‍ പോലും 4 ഓവറില്‍ 34, 35, 36 റണ്‍സൊക്കെയാണ് വഴങ്ങുന്നത്. ടി20 ഫോര്‍മാറ്റില്‍ ഒരു സ്പിന്നറെ സംബന്ധിച്ചു അംഗീകരിക്കാന്‍ കഴിയുന്ന ഫിഗറാണിത്. ഇങ്ങനെ റണ്‍സ് ചില ദിവസങ്ങളില്‍ വിട്ടുകൊടുക്കുമ്പോഴും അദ്ദേഹം ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്. മാച്ച് വിന്നിങ് പ്രകടനങ്ങളും പുറത്തെടുക്കുന്നുണ്ട്. പക്ഷേ അദ്ദേഹം വേണ്ടത്ര ആഘോഷിക്കപ്പെടുന്നില്ല.'

'ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ് വരുണ്‍ സംശയമില്ല. അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നു വന്നതു കൊണ്ടല്ല ഞാന്‍ പറയുന്നത്. അദ്ദേഹം എതിര്‍ ബാറ്റര്‍മാരെ മികച്ച രീതിയില്‍ നേരിടുന്നു. അവരെ കണ്‍ഫ്യൂഷനിലാക്കുന്നു. വരുണിനെ ആക്രമിക്കണോ പ്രതിരോധിക്കണോ എന്നു അവര്‍ക്കിപ്പോഴും മനസിലായിട്ടില്ല. വരുണിനെതിരെ എന്തു ചെയ്യണമെന്ന ധാരണ അവര്‍ക്കില്ല. കുറച്ച് കാലം മുന്‍പ് വരെ ബുംറ ഇത്തരത്തില്‍ പന്തെറിഞ്ഞ താരമാണ്. ഇപ്പോഴും അദ്ദേഹം മികവ് പുലര്‍ത്തുന്നുണ്ട്'- ശ്രീകാന്ത് വ്യക്തമാക്കി.

ഈ ലോകകപ്പില്‍ ഇന്ത്യക്ക് നാല് മത്സരത്തിലും എതിര്‍ ടീം ബാറ്റ് ചെയ്യുമ്പോള്‍ നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയ താരമാണ് വരുണ്‍. 4 മത്സരങ്ങളില്‍ നിന്നു 9 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 6.88 ആവറേജും 5.16 ഇക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

വരുണും ബുംറയും ഒരുമിച്ച് 21 മത്സരങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങിയിട്ടുണ്ട്. വിക്കറ്റ് വേട്ടയില്‍ വരുണ്‍ മുന്നില്‍ നില്‍ക്കുന്നു. 30 വിക്കറ്റുകളാണ് താരം ഇത്രയും മത്സരങ്ങളില്‍ നിന്നു വീഴ്ത്തിയത്. ബുംറ 22 വിക്കറ്റുകളും. ഈ കണക്കും ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലില്‍ ചൂണ്ടിക്കാണിക്കുന്നു.

Ex India captain Krishnamachari Srikkanth has backed Varun Chakravarthy as India’s most dangerous weapon at the moment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്പില്‍വേ തുറക്കാതിരുന്നത് കരിമണല്‍ കമ്പനിക്കു വേണ്ടി, 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയുമായി മാത്യു കുഴല്‍നാടന്‍

മനസ്സിനെ കൂളാക്കാൻ ഒരു 'ജാപ്പനീസ് സൂത്രം', നിരവധി രോഗങ്ങൾക്കിത് 'ഒറ്റമൂലി', എന്താണ് ഫോറസ്റ്റ് ബാത്തിങ്? | World Health Day

'സിംഗിള്‍ ഓട്'.... 'ഇല്ലെന്ന്' കട്ടായം പറഞ്ഞ് ഫര്‍ഹാന്‍; ബാബറിനു വേണ്ടി സ്മിത്തിനെതിരെ 'പ്രതികാരം'! (വിഡിയോ)

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി; ലോറിയിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം

പിറന്നാള്‍ ആഘോഷിക്കാന്‍ ആറ് ദിവസം, വിവാഹ വാര്‍ഷികവും ഈ മാസം; നോവായി സുഭാഷിണിയുടെ അവസാന പോസ്റ്റ്

SCROLL FOR NEXT