കഴിഞ്ഞ 68 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഗോൾ തികയ്ക്കുന്ന ലോകകപ്പ് പതിപ്പായി ഇത്തവണത്തെ പോരാട്ടം മാറി. വെറും 33 മത്സരങ്ങളിൽ നിന്നാണ് ടൂർണമെന്റിലെ ഗോളടി മേളം അതിവേഗം 100 നാഴികക്കല്ല് പിന്നിട്ടത്.
വെറും 33 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ പിറന്നത് കഴിഞ്ഞ 68 വർഷത്തെ ലോകകപ്പിലെ ഏറ്റവും മികച്ച റെക്കോർഡാണ്. 1982ലും 2014ലും 36 മത്സരങ്ങളിൽ നിന്നും 1978ലും 1994ലും 108 ഗോളുകൾ വലയിൽ വീഴാൻ 38 മത്സരങ്ങളും വേണ്ടി വന്നു. ഈ റെക്കോർഡുകളെയാണ് ഇത്തവണത്തെ ലോക പോരാട്ടത്തിന്റെ പതിപ്പ് മറികടന്നത്.
ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഗോൾ പിറന്ന ലോകകപ്പെന്ന റെക്കോർഡ് പശ്ചിമ ജർമനി ചാംപ്യന്മാരായ 1954ലെ സ്വിറ്റ്‌സർലൻഡ് ലോകകപ്പിന്റെ പേരിലാണ്. അന്ന് വെറും 20 മത്സരങ്ങളിൽ നിന്നുതന്നെ 100 ഗോൾ തികഞ്ഞു.
ജൂൺ 12ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ മെക്‌സിക്കോയുടെ ജൂലിയൻ ക്വിനോനെസ് ആണ് ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ മെക്സിക്കോ 2- 0ന് ജയിച്ചു. സ്വീഡനെതിരെ നടന്ന മത്സരത്തിൽ നെതർലൻഡ്‌സ് 5-1 ന് വിജയിച്ചപ്പോൾ അവരുടെ മൂന്നാമത്തെ ഗോൾ നേടിയ കോഡി ഗാക്‌പോയാണ് ഈ ടൂർണമെന്റിലെ 100ാം ഗോൾ വലയിലാക്കിയത്. ഈ നേട്ടത്തോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ 100 ഗോളുകൾ നേടുന്ന എട്ടാമത്തെ രാജ്യമെന്ന എലൈറ്റ് ക്ലബിലേക്ക് നെതർലൻഡ്‌സും ചേക്കേറി.
മോണ്ടെറെ സ്റ്റേഡിയത്തിൽ വച്ച് നടന്ന ജപ്പാൻ- ടുണീഷ്യ ഗ്രൂപ്പ് എഫ് മത്സരം ഫിഫ ലോകകപ്പ് ചരിത്രത്തിലെ 1,000ാം മത്സരമെന്ന പ്രത്യേകതയും സ്വന്തമാക്കി.
1000 മത്സരങ്ങൾ എന്ന നാഴികക്കല്ല് ഫുട്ബോളിന്റെ നിലനിൽപ്പിനെയും ഫിഫ ലോകകപ്പിനോട് മനുഷ്യരാശിക്കുള്ള ശാശ്വതമായ പ്രണയത്തെയുമാണ് സൂചിപ്പിക്കുന്നത്. അതിലുപരിയായി, എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞ് സമൂഹങ്ങളെയും രാജ്യങ്ങളെയും പരസ്പരം ഒന്നിപ്പിക്കാനുള്ള ഫുട്ബോളിന്റെ അതുല്യമായ കഴിവിന്റെ തെളിവ് കൂടിയാണിത്- ഫിഫ പ്രസ്താവനയിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates