ഫിലാഡാൽഫിയ: ഫിഫ ലോകകപ്പിലെ ആദ്യ പോരിൽ മൊറോക്കോയോട് സമനിലയിൽ കുരുങ്ങിപ്പോയ മുൻ ചാംപ്യൻമാരായ ബ്രസീൽ നാളെ രണ്ടാം പോരിനിറങ്ങുന്നു. ജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് ആശ്വാസം നൽകില്ല. സൂപ്പർ താരം നെയ്മർ രണ്ടാം മത്സരത്തിലും ബ്രസീൽ നിരയിൽ കളിക്കില്ല. ഗ്രൂപ്പ് സിയിൽ ഹെയ്തിയാണ് സെലക്കാവോകളുടെ എതിരാളി. ജയിച്ചില്ലെങ്കിൽ മുന്നോട്ടുള്ള ബ്രസീലിന്റെ യാത്ര കൂടുതൽ സങ്കീർണമാകും. മിന്നും ജയത്തോടെ ശക്തമായി തിരിച്ചെത്താനുള്ള തന്ത്രങ്ങളാണ് പരിശീലകൻ കാർലോസ് ആഞ്ചലോട്ടി ആസൂത്രണം ചെയ്യുന്നത്. നോക്കൗട്ടിലെത്തണമെങ്കിൽ ജയം അനിവാര്യം.
നാളെ രാവിലെ ഇന്ത്യൻ സമയം 6.00 മണി മുതലാണ് പോരാട്ടം. അമേരിക്കയിലെ ഫിലഡാൽഫിയ സ്റ്റേഡിയത്തിലാണ് മത്സരം. വിജയിച്ച് മൂന്ന് പോയിന്റും സ്വന്തമാക്കി നില ഭദ്രമാക്കാനാകും കാർലോ ആഞ്ചലോട്ടിയുടെയും സംഘത്തിന്റെയും ശ്രമം. ഫിഫ റാങ്കിങ്ങിൽ ബ്രസീൽ ആറാമതും ഹെയ്തി 83മതുമാണ്. സി ഗ്രൂപ്പിൽ മൂന്ന് പോയിന്റോടെ സ്‌കോട്ട്‌ലൻഡാണ് മുന്നിൽ. ഒരു പോയിന്റ് വീതമുള്ള മൊറോക്കോ രണ്ടാമതും ബ്രസീൽ മൂന്നാമതുമാണ്. ഹെയ്തിക്ക് പോയിന്റൊന്നുമില്ല.
കഴിഞ്ഞ മത്സരത്തിൽ സ്കോട്ലൻഡിനോട് തോൽവി ഏറ്റുവാങ്ങിയ ഹെയ്തിക്കും ബ്രസീലിനെതിരെയുള്ള പോരാട്ടം നിർണായകമാണ്. കോംഗോയും കാബോ വെർദെയും പുറത്തെടുത്തതു പോലെയുള്ള പ്രതിരോധ മികവ് ബ്രസീലിനെതിരെ ഹെയ്തി പരീക്ഷിക്കുമോ എന്നാണ് ഫുട്ബോൾ നിരീക്ഷകരും ആരാധകരും ഉറ്റുനോക്കുന്നത്.
സൂപ്പർ താരം നെയ്മർ പരിക്കിൽ നിന്നു മുക്തനായിട്ടുണ്ട്. എന്നാൽ അദ്ദേഹം പൂർണമായും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. അതിനാൽ നെയ്മർ ഹെയ്തിക്കെതിരെയും കളിക്കില്ലെന്നാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ആദ്യ ഇലവനിൽ പുതിയ പരീക്ഷണം നടത്താൻ കാർലോ ആഞ്ചലോട്ടി തയ്യാറാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആദ്യ ഇലവനിൽ ഇഗോർ തിയാഗോയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാണ് ആഞ്ചലോട്ടിക്ക് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ആദ്യ കളിയിൽ തീർത്തും നിറം മങ്ങിപ്പോയ താരത്തെ ഹെയ്തിക്കെതിരെ ഇലവനിൽ ഉൾപ്പെടുത്താൻ തീരെ സാധ്യത കാണുന്നില്ല. ആദ്യ മത്സരത്തിൽ ഗോൾ നേടി ഫോമിലേക്കുയർന്ന റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിലാണ് കാനറികളുടെ പ്രതീക്ഷകളത്രയും. രണ്ടാം മത്സരത്തിലും താരം തിളങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ കളിയിൽ അവസരം ലഭിക്കാതിരുന്ന മുൻ റയൽമാഡ്രിഡ് യുവതാരം എൻഡ്രിക്കിനെ മുന്നേറ്റ നിരയിൽ പരീക്ഷിക്കാൻ ആഞ്ചലോട്ടി തയ്യാറായേക്കും. മൊറോക്കോക്കെതിരായ പോരിൽ പകരക്കാരനായി ഇറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം മത്യാസ് കുന്യക്ക് കൂടുതൽ പ്ലെയിങ്ങ് സമയം നൽകാനും സാധ്യതകൾ കാണുന്നുണ്ട്. കഴിഞ്ഞ കളിയിൽ മോശം പ്രകടനം കാഴ്ചവച്ച റഫീഞ്ഞയും മധ്യനിരയിൽ കാസമിറോയും ലൂക്കാസ് പക്വേറ്റയും തിളങ്ങേണ്ടത് ബ്രസീലിനെ സംബന്ധിച്ച് ഏറ്റവും നിർണായകമാണ്.
മുൻപ് ഇരു ടീമുകളും മൂന്ന് തവണ നേർക്കുനേർ വന്നിട്ടുണ്ട്. മൂന്ന് തവണയും ജയം ബ്രസീലിനൊപ്പമായിരുന്നു. 17 ഗോളുകളാണ് ബ്രസീൽ ഹെയ്തിക്കെതിരെ അടിച്ചിട്ടുള്ളത്. വഴങ്ങിയതാകട്ടെ ഒന്നു മാത്രം. 2016ലെ കോപ്പ അമേരിക്കയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ 7-1ന് വിജയിച്ചിരുന്നു. 1974നു ശേഷം ആദ്യമായാണ് ഹെയ്തി ഇത്തവണ ലോകകപ്പിനു യോഗ്യത നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates