വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ കിരീട പ്രതീക്ഷയുമായെത്തിയ പോർച്ചുഗൽ ടീം ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ അടിമുടി വിറച്ച് സമനിലയുമായി രക്ഷപ്പടുകയായിരുന്നു. പിന്നാലെ ടീമിനെതിരേയും നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണൾഡോയ്ക്കെതിരേയും കടുത്ത വിമർശനമാണ് ഉയർന്നത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റിഞ്ഞ, നൂനോ മെൻഡസ് അടക്കമുള്ള താരങ്ങളും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങി.
അതിനിടെ ഒരുകൂട്ടം ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സഹ താരങ്ങൾ ഗ്രൗണ്ടിൽ ഒറ്റപ്പെടുത്തുകയാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. റൊണാൾഡോയ്ക്ക് ഗോളടിക്കാൻ പാകത്തിൽ സഹ താരങ്ങളിൽ ഒരാൾ പോലും പന്ത് പാസ് ചെയ്യുന്നില്ലെന്ന വിമർശനമാണ് ഉയർന്നത്. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ബ്രൂണോ ഫെർണാണ്ടസ്.
'ഞങ്ങൾ ഇവിടെ വന്നത് പോർച്ചുഗലിനായി ലോകകപ്പ് ജയിക്കാനാണ് അല്ലാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടാക്കാനല്ല. ഞങ്ങളാരും അദ്ദേഹത്തിലേക്ക് പന്ത് എത്തിക്കുന്നില്ലെന്ന വിമർശനം ഞാൻ കണ്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സഹായിക്കാൻ ഞാനും മറ്റ് പോർച്ചുഗൽ കളിക്കാരും വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ചിലർ സംസാരിക്കുന്നത് എനിക്കറിയാം. ആരാധകരുടെ ആവേശം എനിക്ക് മനസിലാകും. കാരണം പോർച്ചുഗലിന് ക്രിസ്റ്റ്യാനോ അത്രമേൽ പ്രിയപ്പെട്ടതാണ്. എന്നാൽ ചിലപ്പോൾ മൈതാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾ തെറ്റായി മനസിലാക്കുന്നുണ്ട്.'
'ക്രിസ്റ്റ്യാനോ ഞങ്ങളുടെ ക്യാപ്റ്റനാണ്, ഞങ്ങളുടെ നയിക്കുന്ന ആളാണ്, പോർച്ചുഗലിനെ പ്രതിനിധീകരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരനാണ്, ഒപ്പം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചവരിലൊരാൾ കൂടിയാണ്. ഈ ടീമിലെ ഓരോ കളിക്കാരനും അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹം ഞങ്ങളുടെ രാജ്യത്തിനായി ചെയ്തത് അവിശ്വസനീയ കാര്യങ്ങളാണ്. അത് ഇനി ഒരിക്കലും ആവർത്തിക്കപ്പെടാൻ സാധ്യതയില്ലെന്നും ഞങ്ങൾക്കറിയാം.'
'പക്ഷേ ഫുട്ബോൾ എന്നത് ഒരു ടീം ഗെയിം ആണ്. എല്ലാ ആക്രമണങ്ങളും റൊണാൾഡോയ്ക്കുള്ള പാസിൽ അവസാനിക്കണമെന്ന് ചില ആരാധകർ കരുതുന്നു. എന്നാൽ ഉയർന്ന തലത്തിൽ ഫുട്ബോൾ അങ്ങനെയല്ലല്ലോ കളിക്കുക. ടീമിന് ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കുക എന്നതാണ് ഗ്രൗണ്ടിൽ നാം ചെയ്യേണ്ടത്. ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച പൊസിഷനിലാണെങ്കിൽ തീർച്ചയായും ഞങ്ങൾ അദ്ദേഹത്തിലേക്ക് തന്നെ പന്ത് പാസ് ചെയ്യും. എന്നാൽ മറ്റൊരു സഹ താരമാണ് കൂടുതൽ മികച്ച പൊസിഷനിലുള്ളതെങ്കിൽ ഞങ്ങൾ അങ്ങോട്ടല്ലേ പാസ് നൽകേണ്ടത്.'
'ഞാനും അദ്ദേഹവും തമ്മിൽ ഉടക്കാണെന്നല്ലേ പറയുന്നത്. ഞാൻ എന്തുകൊണ്ട് എപ്പോഴും അദ്ദേഹത്തിന് പാസ് നൽകുന്നില്ലെന്നും ആളുകൾ ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ലളിതമാണ്. ഞങ്ങൾ മത്സരങ്ങൾ ജയിക്കാനാണ് ശ്രമിക്കുന്നത് അല്ലാതെ വ്യക്തിഗത നേട്ടങ്ങൾ ഉണ്ടാക്കാനല്ല. ക്രിസ്റ്റ്യാനോയുടെ പക്കൽ പന്തുണ്ടെങ്കിൽ അദ്ദേഹം എനിക്ക് പാസ് നൽകും. എന്റെ പക്കൽ പന്തുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തിനും നൽകും. ഫുട്ബോൾ എപ്പോഴും അങ്ങനെയല്ലേ കളിക്കേണ്ടത്. ഈ ടീമിൽ ആരും തന്നെ വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ല കളിക്കുന്നത്.'
'ഫ്രീകിക്കുകളുടെയും സെറ്റ് പീസുകളുടെയും കാര്യത്തിൽ ക്രിസ്റ്റ്യാനോ ആരെയും ഒന്നിനും നിർബന്ധിക്കാറില്ല. ചില സമയങ്ങളിൽ എനിക്ക് ആത്മവിശ്വാസം തോന്നുമ്പോൾ ഞാൻ അവ എടുക്കാൻ ആവശ്യപ്പെടാറുണ്ട്. അദ്ദേഹം അത് ബഹുമാനിക്കുകയും അനുവദിക്കുകയും ചെയ്യും. ഞങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്. പരസ്പരം പൂർണമായ ബഹുമാനവുമുണ്ട്.'
'ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത് പോർച്ചുഗലിനായി പോരാടാനും ഞങ്ങളുടെ ആരാധകർക്ക് അഭിമാനം നേട്ടം സമ്മാനിക്കാനും രാജ്യത്തേക്ക് ട്രോഫികൾ കൊണ്ടുവരാനുമാണ്. ക്രിസ്റ്റ്യാനോയ്ക്ക് ഒരു മത്സരത്തിൽ രണ്ട് ഗോളോ ഹാട്രിക്കോ നേടിക്കൊടുക്കാൻ സഹായിക്കാനല്ല ഞങ്ങൾ ഇവിടെയുള്ളത്. ഞങ്ങൾ ഇവിടെയുള്ളത് പോർച്ചുഗലിനെ ജയിപ്പിക്കാനാണ്. ഈ ജേഴ്സി ധരിക്കുന്ന ഓരോ കളിക്കാരന്റെയും ഉത്തരവാദിത്വം അതാണ്'- ബ്രൂണോ ഫെർണാണ്ടസ് വ്യക്തമാക്കി.
ഈ മാസം 23നാണ് പോര്‍ച്ചുഗലിന്റെ രണ്ടാം പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 10.30 മുതല്‍ പോര്‍ച്ചുഗല്‍ ഉസ്‌ബെക്കിസ്ഥാനുമായി ഏറ്റുമുട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates