ക്രിസ്റ്റ്യാനോ റൊണാള്‍ഡോ File
Fifa World Cup 2026

എനിക്ക് മുന്‍പ് പോര്‍ച്ചുഗല്‍ ഒന്നും നേടിയിട്ടില്ല, യൂറോ കിരീടം ലോകകപ്പിന് തുല്യം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ ഫുട്‌ബോളിന്റെ ചരിത്രം തനിക്ക് മുന്‍പും പിന്‍പും എന്ന് തിരുത്തിയെഴുതിയാണ് ക്രിസ്റ്റ്യാനോ തന്റെ അവസാന ലോകകപ്പ് വേദിയില്‍ നിന്നും പടിയിറങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഡാലസ്: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനോട് 0-1 ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ കണ്ണീരോടെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളംവിട്ടത്. തന്റെ കരിയറിലെ അവസാന ലോകകപ്പാണിതെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും, പെട്ടെന്നൊരു വിരമിക്കല്‍ പ്രഖ്യാപനത്തിന് 41കാരനായ ഇതിഹാസ താരം തയ്യാറായിട്ടില്ല. മത്സരശേഷം കരിയറിനെക്കുറിച്ചും ഭാവി തീരുമാനങ്ങളെക്കുറിച്ചും വികാരാധീനനായി സംസാരിച്ച റൊണാള്‍ഡോ, പോര്‍ച്ചുഗല്‍ ഫുട്‌ബോളില്‍ തന്റെ സാന്നിധ്യം എത്രത്തോളം നിര്‍ണായകമായിരുന്നുവെന്ന് അടിവരയിട്ടു പറഞ്ഞു.

'ലോകകപ്പില്‍ നിന്ന് ഈ രീതിയില്‍ പുറത്തുപോകേണ്ടി വന്നതില്‍ എനിക്ക് വലിയ സങ്കടമുണ്ട്. ഞാന്‍ എന്റെ സര്‍വ്വവും ടീമിനായി നല്‍കി. എന്റെ പരമാവധി ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ തികച്ചും സമാധാനമുള്ള മനസ്സോടെയാണ് ഞാന്‍ മടങ്ങുന്നത്. അതെ, ഇത് എന്റെ അവസാന ലോകകപ്പായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമുള്ള സമയമാണ്. പെട്ടെന്ന് എടുത്തുചാടി ഒരു തീരുമാനവും എടുക്കില്ല.

ഞാന്‍ പോര്‍ച്ചുഗലിന് മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുത്തു (2016ലെ യൂറോ കപ്പും, രണ്ട് തവണ യുവേഫ നേഷന്‍സ് ലീഗും). ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്‍പ് പോര്‍ച്ചുഗല്‍ ഒരു കിരീടം പോലും നേടിയിട്ടുണ്ടായിരുന്നില്ല. ദേശീയ ടീമിന്റെ ഏറ്റവും വലിയ നേട്ടം 2016ലെ യൂറോ കപ്പാണ്. സത്യസന്ധമായി പറഞ്ഞാല്‍, എന്നെ സംബന്ധിച്ചിടത്തോളം ആ യൂറോ കപ്പ് കിരീടത്തിന് ലോകകപ്പിന് തുല്യമായ പ്രാധാന്യമുണ്ട്' -ക്രിസ്റ്റ്യാനോ പറഞ്ഞു.

തോല്‍വിക്ക് പിന്നാലെ രാജിവെച്ച പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിനെ ക്രിസ്റ്റ്യാനോ പ്രശംസിച്ചു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. മികച്ചൊരു മാനേജരും അതിലുപരി നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം. പോര്‍ച്ചുഗലിനായി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുകയും സന്തോഷകരമായ ഭാവി ആശംസിക്കുകയും ചെയ്യുന്നു.

പോര്‍ച്ചുഗലിന്റെ ടൂര്‍ണമെന്റിലെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് താരം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത് ഇങ്ങനെയാണ്: 'ഒരു വലിയ ടൂര്‍ണമെന്റില്‍ നിന്ന് ഇതുപോലെ പുറത്താകുന്നത് എപ്പോഴും സങ്കടകരമാണ്. ഇതിപ്പോ ലോകകപ്പാണ്. ഞങ്ങളുടെ ടീം ശരിക്കും മികച്ച രീതിയിലാണ് മുന്നേറിക്കൊണ്ടിരുന്നത്. എന്റെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ നന്നായി കളിച്ചു. മത്സരം ആര്‍ക്ക് അനുകൂലമായും തിരിയാമായിരുന്നു, പക്ഷേ അതാണല്ലോ ഫുട്‌ബോള്‍. ഇനി നമ്മള്‍ സ്വയം കരുത്ത് വീണ്ടെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ട്.'

ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയായെങ്കിലും, പോര്‍ച്ചുഗല്‍ ഫുട്‌ബോളിന്റെ ചരിത്രം തനിക്ക് മുന്‍പും പിന്‍പും എന്ന് തിരുത്തിയെഴുതിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ അവസാന ലോകകപ്പ് വേദിയില്‍ നിന്നും പടിയിറങ്ങുന്നത്.

Cristiano Ronaldo After World Cup Exit: "Before Me, Portugal Hadn't Won Anything"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശ്വവേദിയില്‍ ഇനി ആ 'സ്യൂ' മുഴക്കമില്ല, കിരീടമില്ലാതെ 'രാജാവ്'; കണ്ണീരോടെ CR-7 മടങ്ങുന്നു, യു​ഗാന്ത്യം

ചിത്രങ്ങള്‍ വച്ച് വ്യാജ പ്രചരണം, വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കുക; 'പ്രകമ്പന'ത്തിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ സംവിധായകന്‍

സ്പെയിനും ബെൽജിയവും ക്വാർട്ടറിൽ, കണ്ണീരോടെ സിആര്‍7 മടങ്ങുന്നു, ഇന്ധനവില കുറച്ചേക്കും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഉറങ്ങുമ്പോൾ മൗത്ത് ടേപ്പ് വച്ച് വാ മൂടും, പശുവിന്റെ കരളും തേനും പ്രധാന ഭക്ഷണം, ഒരു ദിവസം 6000 കലോറി; മൈതാനം വിറപ്പിക്കുന്ന വേട്ടക്കാരന്റെ ഫിറ്റ്നസ് സീക്രട്ട്

ഇരട്ട ഗോളടിച്ച് കെറ്റെലെയര്‍; യുഎസ്എയെ വീഴ്ത്തി ബെല്‍ജിയം, ക്വാര്‍ട്ടറില്‍ സ്‌പെയിനെ നേരിടും