Erling Haaland ap
Fifa World Cup 2026

ഹാളണ്ട് മാജിക്ക്... വീണ്ടും 'ഡബിൾ'; ലോകകപ്പിൽ സെനഗലിന്റെ സ്വപ്നം തകർത്ത് നോർവെ അവസാന 32ൽ

സെനഗലിനെ 3-2ന് വീഴ്ത്തി നോർവെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂജേഴ്സി: ആഫ്രിക്കൻ ചാംപ്യൻമാരായ സെനഗലിന്റെ സ്വപ്നങ്ങൾ തകർത്ത് നോർവെ. ഫിഫ ലോകകപ്പ് പോരാട്ടത്തിൽ നോർവെയ്ക്കും സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഗോളടി മികവിനും മുന്നിൽ സെനഗൽ പൊരുതി നോക്കിയെങ്കിലും 3-2നു വീണു. ഗ്രൂപ്പ് ഐയിൽ ഫ്രാൻസിനു പിന്നാലെ തുടരെ രണ്ടാം ജയത്തോടെ നോർവെയും നോക്കൗട്ടിൽ. സെനഗലിന്റെ നോക്കൗട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കുകയും ചെയ്തു.

എർലിങ് ഹാളണ്ട് തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുമായി തിളങ്ങി. മാർക്കസ് ഹോംഗ്രെൻ പെഡേഴ്‌സനാണ് ശേഷിച്ച ഗോൾ വലയിലാക്കിയത്. സെനഗലിന്റെ രണ്ട് ഗോളും ഇസ്മാലിയ സാറിന്റെ വകയായിരുന്നു. 43ാം മിനിറ്റിലാണ് പെ‍ഡ‍േഴ്സൻ ഗോൾ നേടിയത്. കളിയുടെ 48, 58 മിനിറ്റുകളിലാണ് ഹാളണ്ടിന്റെ ഡബിൾ. സെനഗലിനായി സാറിന്റെ ആദ്യ ഗോൾ 53ാം മിനിറ്റിലും രണ്ടാം ഗോൾ 90 മിനിറ്റിനു ശേഷമുള്ള ഇഞ്ച്വറി സമയത്തുമാണ് പിറന്നത്.

തുടക്കത്തിൽ നോർവെയാണ് ആക്രമിച്ചു മുന്നേറിയത്. നിരവധി അവസരങ്ങളും അവർക്കു കിട്ടി. പക്ഷേ ഗോൾ മാത്രം വന്നില്ല. നഷ്ടപ്പെടുത്തിയ നിരവധി ചാൻസുകൾക്കു ശേഷം 43ാം മിനിറ്റിലാണ് നോർവെ സ്‌കോർ ചെയ്യുന്നത്. ഹാളണ്ടിനെ ലക്ഷ്യമാക്കിയുള്ള മാർട്ടിൻ ഒഡെഗാർഡിന്റെ പാസ് കലിദു കൂലിബാലി തടഞ്ഞു. എന്നാൽ പന്ത് പൂർണമായും ക്ലിയർ ചെയ്യാനായില്ല. അവസരം മുതലെടുത്ത് പെഡേഴ്‌സൻ വല കുലുക്കി.

രണ്ടാം പകുതിയിൽ കളിയാരംഭിച്ചതിനു പിന്നാലെ തന്നെ ഹാളണ്ട് നോർവെയുടെ ലീഡുയർത്തി. രണ്ടാം പകുതിയിൽ സെനഗലും ആക്രമണം കടുപ്പിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള സെനഗലിന്റെ മുന്നേറ്റങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹാളണ്ടിലൂടെ നോർവെ രണ്ടാം ഗോൾ സ്കോർ ചെയ്തത്. 48ാം മിനിറ്റിൽ ഒഡെഗാർഡ് നടത്തിയ ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ അളന്നുമുറിച്ച് കിട്ടിയ പാസ് ഹാളണ്ട് വലയിലെത്തിച്ചു. നോർവെ 2-0ത്തിന് മുന്നിൽ.

സെനഗലിന്റെ പോരാട്ട വീര്യത്തിനു പക്ഷേ കുറവു വന്നില്ല. അവർ ആക്രമണം തുടർന്നു. ഫലം 53ാം മിനിറ്റിൽ കിട്ടി. ബോക്‌സിനു പുറത്തു പന്ത് ലഭിച്ച സെനഗൽ സൂപ്പർ താരം സാദിയോ മാനെ അത് ഫ്ലിക്ക് ചെയ്ത് ഇസ്മാലിയ സാറിനു നൽകുന്നു. ഗോൾ കീപ്പർ ഓർഹൻ നിലൻഡിനു ഒരു അവസരവും നൽകാതെ സാർ ഗോൾ നേടി.

ലീഡ് കുറയ്ക്കാൻ സാധിച്ചതിന്റെ ആശ്വാസം പക്ഷേ സെനഗലിനു അധികം നിലനിർത്താൻ പറ്റിയില്ല. 5 മിനിറ്റിനുള്ളിൽ നോർവെ വീണ്ടും വല ചലിപ്പിച്ചു. 58ാം മിനിറ്റിൽ ഹാളണ്ടിന്റെ ജയമുറപ്പിച്ച ഗോൾ. പെഡേഴ്‌സൻ നൽകിയ ആദ്യ പാസ് ഹാളണ്ടും അന്റോണിയോ നുസയും തമ്മിലുള്ള ധാരണപ്പിശകിൽ പാഴായി. എന്നാൽ പന്ത് പിടിച്ചെടുത്ത് മധ്യനിര താരം സാന്റർ ബെർഗ് ഗോൾമുഖത്തേക്ക് നൽകിയ പാസ് ഹാളണ്ട് ഇത്തവണ പാഴാക്കാതെ വലയിലിട്ടു.

മത്സരം 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തേക്ക് കടന്നപ്പോൾ മൂന്നാം മിനിറ്റിൽ സാർ വീണ്ടും ഗോൾ നേടി. സെനഗൽ സ്കോർ 2 ആക്കി ലീഡ് കുറയ്ക്കുകയും ചെയ്തു. എന്നാൽ അവസാന ഘട്ടത്തിൽ സമനിലയ്ക്കായി ആഞ്ഞ് ശ്രമിച്ച സെനഗലിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നോർവെയ്ക്ക് സാധിച്ചതോടെ മത്സരം അവരുടെ കൈയിൽ ഭദ്രമായി. ഒപ്പം അവസാന 32ൽ സീറ്റും.

Erling Haaland continued his prolific run at the FIFA World Cup 2026, scoring twice as Norway beat Senegal 3-2 in a thrilling Group I contest 

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

ഇനി സേതു മാധുവന്‍റെ വരവ്; റീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടും മോഹന്‍ലാല്‍; 'കിരീടം' ട്രെയിലര്‍

ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി വിദ്യാർത്ഥികളടക്കം മൂന്ന് മരണം, ഫ്രാൻസും അർജന്റീനയും നോക്കൗട്ടിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കളി മുടക്കി കനത്ത മഴ, ഇടിമിന്നൽ; ലോകകപ്പ് ചരിത്രത്തിൽ ആദ്യം! നിർത്തിവച്ചത് 2 മണിക്കൂർ

കനത്ത മഴയും മിന്നലും, എംബാപ്പെയുടെ '2 ഇടിവെട്ട് ഗോളും'! ഇറാഖിനെ തകർത്ത് ഫ്രഞ്ച് പട