ഫിഫ ലോകകപ്പിൽ ആതിഥേയരായ അമേരിക്കയും ബോസ്നിയയും തമ്മിലുള്ള പോരാട്ടത്തിനിടെ യുഎസ്എ സ്ട്രൈക്കർ ഫൊളാരിൻ ബലോഗൻ രണ്ടാം പകുതിയിൽ നടത്തിയ അപകടകരമായ ഒരു ഫൗളിന് റഫറി ചുവപ്പ് കാർഡ് നൽകിയത് വിവാദത്തിൽ. വാർ (വിഎആർ) പരിശോധനയ്ക്ക് ശേഷമാണ് റഫറി താരത്തെ പുറത്താക്കാൻ തീരുമാനിച്ചത്. യുഎസ്എ മുന്നേറ്റം തുടരുന്നതിനിടെയാണ് ടീമിനെ ഞെട്ടിച്ച് റെഡ് കാർഡ് പിറന്നത്. ബോസ്നിയൻ താരം തരിക് മുഹെറമോവിചിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ താരത്തിന്റെ കണങ്കാലിൽ ചവിട്ടിയതിനാണ് ബലോഗന് റെഡ് കാർഡ് കിട്ടിയത്. പിന്നീട് 10 താരങ്ങളെ വച്ചാണ് യുഎസ്എ കളി മുന്നോട്ടു കൊണ്ടുപോയത്.
എന്നാൽ, ഇതേ ലോകകപ്പിൽ ഇതിനു മുൻപ് ലയണൽ മെസി നടത്തിയ സമാനമായ ഒരു ഫൗളിന് മഞ്ഞക്കാർഡ് പോലും നൽകാതിരുന്ന ഫിഫയുടെ ഇരട്ടത്താപ്പിനെതിരെ ആരാധകർ വീണ്ടും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ കടുത്ത അമർഷമാണ് ഫിഫ നിലപാടിൽ അവർ രേഖപ്പെടുത്തുന്നത്.
മൈതാനത്ത് സംഭവിച്ചത്
ബോസ്നിയൻ താരം താരിഖ് മുഹാരെമോവിചിന്റെ വലംകാൽ ആംഗിളിൽ ചവിട്ടിയതിനാണ് ബ്രസീലിയൻ റഫറി റാഫേൽ ക്ലോസ് ബലോഗന് റെഡ് കാർഡ് നൽകിയത്. ഫൗൾ നടന്ന ഉടനെ റഫറി കാർഡൊന്നും കാണിച്ചിരുന്നില്ലെങ്കിലും, ഓൺ ഫീൽഡ് വിഡിയോ റിവ്യൂവിന് ശേഷമാണ് റെഡ് കാർഡ് പുറത്തെടുത്തത്.
ഈ തീരുമാനം വന്നതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ മെസി അൾജീരിയൻ ക്യാപ്റ്റൻ ഐസ മാൻഡിക്കെതിരെ നടത്തിയ ഫൗളിന്റെ ദൃശ്യങ്ങൾ പങ്കുവെക്കാൻ തുടങ്ങി. അർജന്റീന 1-0 ന് മുന്നിട്ടുനിന്ന ആ മത്സരത്തിൽ, മാൻഡിയിൽ നിന്ന് പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ മെസി പുറകിൽ നിന്ന് അൽപ്പം സങ്കീർണ്ണമായ രീതിയിലാണ് ലങ്ജ് ചെയ്തത്. ഇതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട മെസിയുടെ കാൽ മാൻഡിയുടെ വലത് കാഫിന്റെ പിൻഭാഗത്തും അക്കില്ലസ് ടെൻഡനിലും ശക്തമായി അമരുന്ന ദൃശ്യങ്ങൾ ടെലിവിഷൻ റീപ്ലേകളിൽ വ്യക്തമായിരുന്നു.
പോളിഷ് റഫറി ഷിമൺ മാർസിനിയാക്ക് ഉടൻ തന്നെ ഫൗൾ വിസിലടിച്ചെങ്കിലും മെസിക്ക് മഞ്ഞക്കാർഡ് പോലും നൽകിയില്ല. അൾജീരിയൻ ടീമിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും വാർ ടീം ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റഫറിയോട് ഓൺ ഫീൽഡ് റിവ്യൂ നടത്താൻ നിർദ്ദേശിച്ചതുമില്ല. കേവലം ഒരു ഫ്രീ കിക്കിൽ കളി പുനരാരംഭിക്കുകയാണുണ്ടായത്. ഇതിന് സമാനമായ ഫൗളിനാണ് ഇപ്പോൾ ബലോഗനെ പുറത്താക്കിയത് എന്നതിനാൽ, റഫറിയിങിലെ ഈ വിവേചനത്തെ ആരാധകർ രൂക്ഷമായി വിമർശിക്കുന്നു.
റഫറിയുടെ തീരുമാനത്തിനെതിരെ യുഎസ് കോച്ച് മൗറീസിയോ പോചെറ്റിനോയും രംഗത്തെത്തിയിരുന്നു
'ബലോഗൻ അത് മനഃപൂർവം ചെയ്തതല്ല. ഇത് ഒരിക്കലും ഒരു റെഡ് കാർഡല്ല, ഒരിക്കലുമല്ല. എതിരാളിയെ പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെങ്കിൽ എനിക്ക് മനസിലാക്കാമായിരുന്നു. എന്നാൽ ഇവിടെ അങ്ങനെയായിരുന്നില്ല. പന്തിനായി പോരാടുമ്പോൾ സ്വാഭാവികമായി കാൽ നിലത്തു പതിക്കുന്ന ഒരു ഫുട്ബോൾ ആക്ഷൻ മാത്രമായിരുന്നു അത്.'
റഫറിയുടെ തീരുമാനത്തിൽ അമേരിക്കൻ ക്യാംപ് പൂർണ വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ ഈ സസ്പെൻഷനെതിരെ അപ്പീൽ നൽകാൻ അവർക്ക് കഴിയില്ല. അതിനാൽ പ്രീ ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ബലോഗന് കളിക്കാനാകില്ലെന്ന് ഉറപ്പായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates