ന്യൂയോര്‍ക്ക്: ബെൽജിയത്തിനെതിരായ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുൻപ് അമേരിക്കന്‍ താരം ഫോലറിന്‍ ബലോഗന്റെ സസ്‌പെന്‍ഷന്‍ ഫിഫ നീക്കിയത് വിവാദത്തിൽ. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍ നീക്കിയത്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന ആരോപണവും വിഷയത്തിലുണ്ട്.
ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരായ മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെത്തുടര്‍ന്നാണ് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്ക് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ താരത്തിനു സാധിക്കും.
ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുൻ ഫ്രഞ്ച് താരവും ആഴ്സണൽ ഇതിഹാസവുമായ തിയറി ഓൻറി തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. തീരുമാനം ഇത്ര വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഫ്രഞ്ച് ഇതിഹാസം ഉയർത്തുന്നത്. ബെല്‍ജിയം ടീം പ്രത്യേക തന്ത്രവുമായാണ് മത്സരത്തിന് തയ്യാറെടുക്കുന്നത്. പെട്ടെന്നുള്ള ഈ തീരുമാനം അവരുടെ പ്ലാനിങിനെ പൂര്‍ണമായും ബാധിക്കും. ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന തെറ്റായിരുന്നില്ല ബലോഗന്റേതെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ ഫിഫയുടെ അവസാന നിമിഷ തീരുമാനം ബെല്‍ജിയത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിഫയുടെ തീരുമാനത്തില്‍ അതിശയം രേഖപ്പെടുത്തിയ റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും രംഗത്തുണ്ട്. നിയമപരമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ് അവർ. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ അടുത്ത മത്സരത്തില്‍ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ ലഭിക്കണം എന്നത് നിര്‍ബന്ധമാണെന്ന് ബെല്‍ജിയം ചൂണ്ടിക്കാട്ടുന്നു. ഈ ലോകകപ്പിലെ മറ്റ് താരങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമായപ്പോള്‍ ബലോഗന് മാത്രം പ്രത്യേക ഇളവ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ മുന്നേറ്റനിരയിലെ പ്രധാന താരമായ ബലോഗന്‍ ഈ ടൂര്‍ണമെന്റില്‍ ഇതിനകം മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. അവരുടെ മുന്നേറ്റത്തിലെ നിർണായക ശക്തിയാണ്. ബലോഗന്റെ സാന്നിധ്യം അമേരിക്കന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. എന്നാൽ ഫിഫയുടെ സമ്മർദ്ദത്തിനു വഴങ്ങിയുള്ള തീരുമാന മാറ്റാമാണ് ആരാധകർ ചോദ്യ മുനയിൽ നിർത്തുന്നത്.