FIFA, MetLife Stadium x
Fifa World Cup 2026

ഒരു കഷണം പുല്ലിന് 43,000 രൂപ! ലോകകപ്പ് ഫൈനൽ മൈതാനവും ഫിഫ 'മുറിച്ച്' വിൽക്കുന്നു

ഫൈനൽ പോരാട്ടം നടക്കുന്ന ന്യൂജേഴ്സി സ്റ്റേഡിയത്തിലെ പുൽത്തകിടിയാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിലെ പുൽത്തകിടി തന്നെ കച്ചവടമാക്കാൻ ഒരുങ്ങി ഫിഫ. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിലെ പുൽത്തകിടിയുടെ ചെറിയ കഷണങ്ങളാണ് ഫിഫ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഒരു കഷണത്തിന് 450 യുഎസ് ഡോളർ (ഏകദേശം 42,989 ഇന്ത്യൻ രൂപ) എന്ന അമ്പരപ്പിക്കുന്ന വിലയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് കൊള്ളയ്ക്ക് പുറമെയുള്ള മറ്റൊരു കൊള്ള എന്ന നിലയ്ക്കും സംഭവം ഇപ്പോൾ വിവാദമായിട്ടുണ്ട്.

അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റിലെ അമിതമായ ടിക്കറ്റ് നിരക്കുകളുടെ പേരിൽ ഇതിനകം തന്നെ ഫിഫ കടുത്ത ജനരോഷം നേരിടുന്നുണ്ട്. അതിനിടയിലാണ് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ഫിഫയുടെ പുതിയ മെർച്ചൻഡൈസ് തന്ത്രം പുറത്തുവന്നിരിക്കുന്നത്. പുൽത്തകിടിയുടെ ഓരോ കഷണത്തിനും 17.5 x 17.5 x 17.5 അളവുകൾ ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക ഫിഫ ഡിജിറ്റൽ സ്റ്റോർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ അളവുകൾ ഇഞ്ചിലാണോ, സെന്റിമീറ്ററിലാണോ അതോ മില്ലി മീറ്ററിലാണോ എന്ന് വെബ്‌സൈറ്റിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്നതും വിചിത്രമാണ്.

ഫുട്ബോൾ ചരിത്രത്തിന്റെ വിലയേറിയ ഒരു ഭാഗം എന്ന രീതിയിലാണ് ഫിഫ ഇതിനെ പ്രൊമോട്ട് ചെയ്യുന്നത്. ജൂലൈ 19ന് നടക്കുന്ന ഫൈനൽ മത്സരത്തിലെ യഥാർഥ പുൽത്തകിടിയുടെ ഓരോ കഷണവും ഉയർന്ന നിലവാരമുള്ള ഒരു അക്രിലിക് കേസിനുള്ളിൽ സ്ഥിരമായി സൂക്ഷിച്ച നിലയിലായിരിക്കും ലഭിക്കുക. കലക്ടർമാരെ ആകർഷിക്കുന്നതിനായി, ഇതിന്റെ ആധികാരികത വ്യക്തമാക്കുന്ന ഫിലിം അടങ്ങിയ ഒരു യുഎസ്ബി കീപ്‌സേക്കും ഇതിനൊപ്പം നൽകുന്നുണ്ട്. ആകർഷകമായ സ്പോട്ട് യുവി ഡിസൈനുള്ള ആഡംബര ബോക്സിനുള്ളിൽ വെച്ചാണ് ഇത് ഉപഭോക്താക്കൾക്ക് കൈയിൽ കിട്ടുക.

പാശ്ചാത്യ വിപണികൾക്ക് പുറത്തുള്ള സാധാരണ ആരാധകർക്ക് ഇത് സ്വന്തമാക്കാൻ കഴിയില്ല. കാരണം ഇതിന്റെ ഷിപ്പിങ് അമേരിക്കയിലെയും യൂറോപ്പിലെയും വിലാസങ്ങളിലേക്ക് മാത്രമായി ഫിഫ പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ ടൂർണമെന്റിലെ ഫൈനൽ വിസിലിന് ശേഷം മാത്രമേ ഓർഡറുകൾ അയച്ചു തുടങ്ങുകയുള്ളൂ എന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

പുൽത്തകിടി വിൽക്കാനുള്ള ഫിഫയുടെ തീരുമാനം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. എൻഎഫ്എൽ ടീമുകളായ ന്യൂയോർക്ക് ജയന്റ്സിന്റെയും ജെറ്റ്സിന്റെയും ഹോം ഗ്രൗണ്ടാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയം. ഇവിടെ സാധാരണയായി കൃത്രിമ പുൽത്തകിടിയാണ് ഉള്ളത്. എന്നാൽ ഈ ലോകകപ്പിനായി ഫിഫ ഇവിടെ താത്കാലികമായി സ്വാഭാവിക പുല്ല് പാകുകയായിരുന്നു. എന്നാൽ ഇതിന്റെ മോശം നിലവാരത്തെയും സമമല്ലാത്ത രീതിയിലുള്ള ഉപരിതലത്തെയും കുറിച്ച് കളിക്കാരും പരിശീലകരും ഇതിനകം തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു ചെറിയ പുൽക്കഷണത്തിന് പോലും 42,989 രൂപ ഈടാക്കുന്ന ഫിഫയുടെ നടപടി ഈ ലോകകപ്പിലെ അമിതമായ ടിക്കറ്റ് നിരക്കുകളുമായി ഒത്തുപോകുന്നതാണ്. ഫൈനൽ മത്സരത്തിന്റെ സാധാരണ ടിക്കറ്റിന് 32,970 യുഎസ് ഡോളർ (ഏകദേശം 31.4 ലക്ഷം ഇന്ത്യൻ രൂപ) വരെയാണ് ഈടാക്കുന്നത്. അതേസമയം, ഭക്ഷണവും പാനീയങ്ങളും ഉൾപ്പെടുന്ന പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകളുടെ വില 32,500 യുഎസ് ഡോളർ (ഏകദേശം 31 ലക്ഷം രൂപ) മുതൽ 34,500 യുഎസ് ഡോളർ (ഏകദേശം 32.9 ലക്ഷം രൂപ) വരെയാണ്.

FIFA now selling individual pieces of the grass turf that will be used for the upcoming World Cup final at the MetLife Stadium in New Jersey

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകൾ പഠിക്കാം; പത്താം ക്ലാസ് പാസായവർക്ക് അവസരം

ഇത്തരം ആപ്പുകള്‍ ഫോണിലുണ്ടോ? നിങ്ങളുടെ അക്കൗണ്ട് കാലിയാകും, ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

'തെരഞ്ഞെടുപ്പിന് ശേഷം 'ജന നായകൻ' ടൈറ്റിൽ കാർഡിൽ 'മുഖ്യമന്ത്രി വിജയ്' എന്നു വരുമെന്ന് പറഞ്ഞത് സത്യമായി'; അപ്ഡേറ്റുമായി വിജയ്

'മോദി വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്തത് എന്തുകൊണ്ട്? ' ന്യൂസിലന്‍ഡ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ