വാഷിങ്ടൺ: ലോകകപ്പിലെ റഫറിയിങും വാർ സിസ്റ്റവും വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ബോസ്നിയക്കെതിരായ പോരാട്ടത്തിൽ അമേരിക്കൻ താരം ഫൊളാരിൻ ബലോഗന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയതാണ് ഏറ്റവും പുതിയ വിവാദം. താക്കീതോ, മഞ്ഞക്കാർഡോ നൽകാതെ നേരിട്ട് ചുവപ്പ് നൽകിയതും സമാന ഫൗളിനു അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസിക്ക് താക്കീത് പോലും നൽകാതെ കളിക്കാൻ അനുവദിച്ചതും തമ്മിൽ താരതമ്യം ചെയ്ത് ആരാധകർ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞതോടെ വിവാദം ആളിക്കത്തി.
സംഭവത്തിൽ റഫറിമാർക്കെതിരെ വിഖ്യാത പോർച്ചുഗൽ പരിശീലകൻ ഹോസെ മൗറീഞ്ഞോയും രംഗത്തെത്തി. മെസിക്ക് അനുകൂലമായി സംഭവങ്ങൾ വരുന്നു എന്ന തിയറി തന്നെയാണ് മൗറീഞ്ഞോയും പറയുന്നത്. നേരത്തെയും ഫിഫയ്ക്കും റഫറിമാരുടെ ഇത്തരം ഇരട്ടത്താപ്പ് വിളികളേയും ചോദ്യം ചെയ്യുകയും അതിനിശിതമായി വിമർശിക്കുകയും ചെയ്ക പരിശീലകനാണ് മൗറീഞ്ഞോ.
ബോസ്നിയൻ താരം താരിഖ് മുഹാരെമോവിചിന്റെ വലംകാൽ ആംഗിളിൽ ചവിട്ടിയതിനാണ് ബ്രസീലിയൻ റഫറി റാഫേൽ ക്ലോസ് ബലോഗന് റെഡ് കാർഡ് നൽകിയത്. ഫൗൾ നടന്ന ഉടനെ റഫറി കാർഡൊന്നും കാണിച്ചിരുന്നില്ലെങ്കിലും, ഓൺ ഫീൽഡ് വിഡിയോ റിവ്യൂവിന് ശേഷമാണ് റെഡ് കാർഡ് പുറത്തെടുത്തത്.
പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാധകർ മെസി അൾജീരിയൻ ക്യാപ്റ്റൻ ഐസ മാൻഡിക്കെതിരെ നടത്തിയ ഫൗളിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ഫിഫയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നത്. അർജന്റീന 1-0 ന് മുന്നിട്ടുനിന്ന ആ മത്സരത്തിൽ, മാൻഡിയിൽ നിന്ന് പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ മെസി പുറകിൽ നിന്ന് അൽപ്പം സങ്കീർണ്ണമായ രീതിയിലാണ് ലങ്ജ് ചെയ്തത്. ഇതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട മെസിയുടെ കാൽ മാൻഡിയുടെ വലത് കാഫിന്റെ പിൻഭാഗത്തും അക്കില്ലസ് ടെൻഡനിലും ശക്തമായി അമരുന്ന ദൃശ്യങ്ങൾ ടെലിവിഷൻ റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ ഈ ഫൗളിനു നേരെ റഫറിയും വാറുമൊക്കെ കണ്ണടച്ചു എന്നാണ് ആരോപണം.
മൗറീഞ്ഞോയുടെ വാക്കുകൾ
ഫുട്ബോളിലെ ഈ വ്യവസ്ഥിതിയെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ ആളുകൾ എന്നെ ഭ്രാന്തൻ എന്ന് വിളിക്കുന്നു. മൗറീഞ്ഞോ എപ്പോഴും പരാതി പറയുക മാത്രമാണ് ചെയ്യുന്നതെന്ന് അവർ പരിഹസിക്കുന്നു. എന്നാൽ ഇന്ന് ലോകം മുഴുവൻ ആ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ സ്വന്തം കണ്ണുകൊണ്ട് കണ്ടു.
പന്തിനായി പോരാടുന്ന ഒരു സ്ട്രൈക്കറുടെ തികച്ചും സ്വാഭാവികമായ ചലനത്തിനിടയിലാണ് ഫൊളാരിൻ ബലോഗന്റെ കാൽ അബദ്ധത്തിൽ എതിരാളിയുടെ മേൽ പതിക്കുന്നത്. പക്ഷേ, എന്തോ വലിയ കുറ്റകൃത്യം നടന്ന മട്ടിലാണ് വിഎആർ (വാർ) റഫറിയെ വിളിക്കുന്നത്. ഒടുവിൽ ഒരു ഡയറക്ട് റെഡ് കാർഡ്! അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ മത്സരം അതോടെ ആ താരത്തിനു നഷ്ടമാകും.
എന്നാൽ, ഫിഫയുടെ പോസ്റ്റർ ബോയ് ആയ ലയണൽ മെസി എതിരാളിയുടെ കാൽവണ്ണയിലേക്ക് ബൂട്ടിന്റെ അടിഭാഗം അമർത്തി ഇറക്കുമ്പോൾ, വിഎആർ റൂമിലെ ഇന്റർനെറ്റ് കണക്ഷൻ പെട്ടെന്ന് നഷ്ടപ്പെടുന്നു! റഫറിക്ക് അന്ധത ബാധിക്കുന്നു. ഇവിടെ പൂർണമായും മറ്റൊരു നിയമപുസ്തകമാണ് ഉപയോഗിക്കുന്നത്.
ബലോഗന്റെ പേര് 'ഫൊളാരിൻ മെസി' എന്നായിരുന്നെങ്കിൽ അവന് ഒരു താക്കീത് പോലും ലഭിക്കില്ലായിരുന്നു. ഇതിപ്പോൾ ഫൗളിന്റെ തീവ്രതയെക്കുറിച്ചല്ല. മറിച്ച് ജേഴ്സിക്ക് പിന്നിൽ അച്ചടിച്ചിരിക്കുന്ന പേരിനെക്കുറിച്ച് മാത്രമാണ്. ഇതൊരു വലിയ നാണക്കേടാണ്- മൗറിഞ്ഞോ തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates