ലൊസാഞ്ചലസ്: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ പകരക്കാരനായി ഇറങ്ങി വിജയ ഗോൾ. പിന്നാലെ ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ പകരക്കാരനായി ഇറങ്ങി സമാന രീതിയിൽ വിജയ ഗോൾ. ലോകകപ്പിൽ തുടരെ രണ്ട് വ്യത്യസ്ത നോക്കൗട്ട് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങി മാജിക്ക് ഗോളുകളിലൂടെ സ്പാനിഷ് ടീമിനെ സെമിയിലെത്തിച്ച് മികേൽ മെറിനോ ലോകകപ്പിൽ അനുപമ ചരിത്രം എഴുതി.
തുടർച്ചയായ രണ്ട് മാസ്മരിക പ്രകടനങ്ങളോടെയാണ് മെറിനോ ഫിഫ ലോകകപ്പ് ചരിത്രത്തിൽ തന്റെ പേര് സ്വർണാക്ഷരങ്ങളിൽ കുറിച്ചിട്ടത്. ഒരു ലോകകപ്പിലെ രണ്ട് വ്യത്യസ്ത നോക്കൗട്ട് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങി വിജയ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി മികേൽ മെറിനോ മാറി. കൂടാതെ, ഒരു ലോകകപ്പിൽ സ്‌പെയിനിനായി 80ാം മിനിറ്റിന് ശേഷം രണ്ട് മത്സരങ്ങളിൽ വിജയ ഗോൾ നേടുന്ന ആദ്യ ഫുട്ബോളർ എന്ന റെക്കോർഡും താരം സ്വന്തമാക്കി.
വെള്ളിയാഴ്ച ഇൻഗ്ലി വുഡിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി സ്‌പെയിൻ സെമി ഫൈനലിൽ പ്രവേശിക്കുമ്പോൾ രണ്ടാം ഗോൾ നേടി ടീമിനെ വിജയ വഴിയിലേക്ക് മെറിനോ തിരിച്ചെത്തിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങി വീണ്ടും നിർണായക ഗോൾ. സെമിയിൽ മുൻ ചാംപ്യന്മാരായ ഫ്രാൻസാണ് സ്‌പെയിനിന്റെ എതിരാളികൾ.
മത്സരത്തിന്റെ 86ാം മിനിറ്റിലാണ് മെറിനോ കളത്തിലിറങ്ങിയത്. വെറും രണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ താരം മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. 88ാം മിനിറ്റിൽ പൗ കുബാർസി വല ലക്ഷ്യമിട്ട് അടിച്ച ലോങ് ഷോട്ട് ബെൽജിയത്തിന്റെ പകരക്കാരൻ സെൻ ലാമൻസ് തട്ടിയകറ്റിയിരുന്നു. റീബൗണ്ടായി വന്ന പന്ത് ഞൊടിയിടയിൽ മൊറിനോ വലയിലാക്കിയാണ് സ്പാനിഷ് ടീമിനു മിന്നും ജയം സമ്മാനിച്ചത്. 2010ലെ ലോക ചാംപ്യന്മാരായ സ്‌പെയിനിനെ ഈ ഗോൾ സെമി ഫൈനലിലേക്ക് നയിച്ചു.
ഈ ടൂർണമെന്റിൽ സ്‌പെയിൻ കളിച്ച ആറ് മത്സരങ്ങളിലും മെറിനോ പങ്കാളിയായെങ്കിലും, ഒരു തവണ മാത്രമാണ് താരത്തിന് സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിച്ചത്. ബാക്കി അഞ്ച് മത്സരങ്ങളിലും പകരക്കാരനായി എത്തിയാണ് മെറിനോ കളി തിരിച്ചുവിട്ടത്. ജൂൺ 26ന് സാപ്പോപ്പാനിലെ എസ്റ്റാഡിയോ അക്രോണിൽ ഉറുഗ്വെയ്ക്കെതിരെയായിരുന്നു ടൂർണമെന്റിൽ മെറിനോയുടെ ഏക സ്റ്റാർട്ടിങ് മത്സരം. അന്ന് 60 മിനിറ്റ് കളിച്ച ശേഷമാണ് താരം കളം വിട്ടത്.
ബെൽജിയത്തിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ മത്സരത്തിന്റെ 30ാം മിനിറ്റിൽ സ്‌പെയിനാണ് ആദ്യം ലീഡെടുത്തത്. ലമീൻ യമാലും പെഡ്രോ പോറോയും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡാനി ഓൽമോ തൊടുത്ത ഷോട്ട് ബെൽജിയം കീപ്പർ തിബോ കോർട്ടുവ തടഞ്ഞെങ്കിലും, റീബൗണ്ടിൽ നിന്ന് ഫാബിയൻ റൂയിസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് 41ാം മിനിറ്റിൽ തിമോത്തി കാസ്റ്റാഗ്നെയുടെ മനോഹരമായ ക്രോസ് ഹെഡ്ഡറിലൂടെ വലയിലാക്കി ചാർലസ് ഡി കെറ്റലാറെ ബെൽജിയത്തിന് സമനില സമ്മാനിച്ചു. ഈ ഗോളോടെ, ലോകകപ്പിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാതിരുന്ന സ്‌പെയിനിന്റെ പ്രതിരോധ കോട്ട തകർന്നു. ഒപ്പം സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോണിന്റെ 650 മിനിറ്റ് നീണ്ട ഗോൾ വഴങ്ങാത്ത ലോകകപ്പ് റെക്കോർഡ് പ്രയാണത്തിനും ഇതോടെ വിരാമമായി.
മത്സരത്തിന്റെ 71ാം മിനിറ്റിൽ ബെൽജിയത്തിന് കനത്ത പ്രഹരമേറ്റു. അവരുടെ വിശ്വസ്ത ഗോൾകീപ്പർ തിബോ കോർട്ടുവയ്ക്ക് പരിക്കേറ്റ് കളം വിടേണ്ടി വന്നു. കോർട്ടുവയുടെ 21ാം ഫിഫ ലോകകപ്പ് മത്സരമായിരുന്നു ഇത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾ കീപ്പർമാരുടെ പട്ടികയിൽ ജർമനിയുടെ ഇതിഹാസ താരം മാനുവൽ നൂയർക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കോർട്ടുവ.
കോർട്ടുവയ്ക്ക് പകരം സെൻ ലാമൻസ് ആണ് ബെൽജിയത്തിന്റെ ഗോൾവല കാക്കാനെത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പൗ കുബാർസി ദൂരെ നിന്ന് തൊടുത്ത ശക്തമായ ഷോട്ട് ലെമൻസിന്റെ കൈകളിൽ ഒതുങ്ങിയില്ല. റീബൗണ്ട് ചെയ്ത് തെറിച്ചുവീണ പന്തിലേക്ക് അതിവേഗം കുതിച്ചെത്തിയ മെറിനോ, പന്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊണ്ട് സ്‌പെയിന്റെ വിജയമുറപ്പിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് കിരീടം ഉയർത്തിയ 2010ലെ സുവർണ കാലഘട്ടത്തിന് ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. ഈ വിജയത്തോടെ നിശ്ചിത സമയത്ത് തോൽവിയറിയാതെയുള്ള തങ്ങളുടെ അപരാജിത കുതിപ്പ് 36 മത്സരങ്ങളിലേക്ക് നീട്ടാനും സ്‌പെയിന് സാധിച്ചു. 2024ൽ കൊളംബിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലേറ്റ തോൽവിക്ക് ശേഷം സ്‌പെയിൻ ഇതുവരെ തോറ്റിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates