കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്ന മെസി, യമാല്‍ 
Fifa World Cup 2026

അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ

2024ല്‍ യമാലിന്റെ പിതാവ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നതുവരെ ഈ ചിത്രത്തില്‍ ഉള്ളത് യമാലാണെന്ന് ഫോട്ടോഗ്രാഫര്‍ക്ക് പോലും അറിയില്ലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്‌ബോളിന്റെ കളിമുറ്റങ്ങളില്‍ നിന്ന് അമേരിക്കയിലെ ലോകകപ്പ് ആവേശത്തിലേക്ക് കണ്ണ് നടുമ്പോള്‍, ആരാധകരുടെ ഹൃദയം കവരുന്നത് ഒരു അപൂര്‍വ സുന്ദര നിമിഷമാണ്. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കാവ്യാത്മകമായ ഒരു പോരാട്ടമായി മാറും. ഒരു വശത്ത് കരിയറിന്റെ സായന്തനത്തിലും മാന്ത്രികത ഒട്ടും ചോര്‍ന്നുപോകാത്ത ഇതിഹാസം ലയണല്‍ മെസ്സി. മറുവശത്ത്, സ്പാനിഷ് ഫുട്‌ബോളിന്റെ പുതിയ വിസ്മയം, കൗമാര താരം ലാമിന്‍ യമാല്‍.

പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യാംപ് നൗവിലെ ഒരു ഡ്രസ്സിങ് റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയ ആ അപൂര്‍വ്വ നിമിഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. 2007ല്‍ ബാഴ്‌സലോണയിലെസ്റ്റേഡിയത്തില്‍ വെച്ച് പകര്‍ത്തിയ ഒരു ഫോട്ടോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. വെറും 20 വയസ്സ് മാത്രം പ്രായമുള്ള ലയണല്‍ മെസ്സി, ടബ്ബിലെ വെള്ളത്തില്‍ കിടക്കുന്ന അഞ്ചു മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നതായിരുന്നു ആ ചിത്രം. അന്ന് മെസ്സിയുടെ കൈകളിലിരുന്ന് കളിച്ച ആ ചിരിത്തൂവല്‍ മറ്റാരുമല്ല, ഇന്നത്തെ സ്പാനിഷ് സൂപ്പര്‍താരം ലാമിന്‍ യമാല്‍!

യമാല്‍ മെസ്സിയുടെ കൈകളില്‍

യുനിസെഫും കാറ്റലന്‍ പത്രമായ ഡയറിയോ സ്‌പോര്‍ട്ടും ചേര്‍ന്ന് നടത്തിയ ചാരിറ്റി ലോട്ടറിയില്‍ വിജയിച്ചാണ് യമാലിന്റെ കുടുംബത്തിന് ബാഴ്‌സലോണ താരത്തോടൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം ലഭിക്കുന്നത്. തികച്ചും യാദൃശ്ചികമായാണ് യമാലിന്റെ കുടുംബത്തിന് മെസിക്കൊപ്പമുള്ള അപൂര്‍വ നിമിഷങ്ങള്‍ ലഭിച്ചത്. 'ഇത് വിധിയുടെ യഥാര്‍ഥ അത്ഭുതമാണ്. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും മനോഹരമായ ഒരു യാദൃശ്ചികത. ഇതൊരു സിനിമാക്കഥയായി എഴുതിയാല്‍ പോലും ആരും വിശ്വസിച്ചേക്കില്ല!' -ആ ചരിത്ര ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ജോവാന്‍ മോണ്‍ഫോര്‍ട്ടിന്റെ വാക്കുകളാണിത്.

അന്ന് ഫോട്ടോയെടുക്കാന്‍ എത്തുമ്പോള്‍ മെസി വളരെ അന്തര്‍മുഖനും നാണംകുണുങ്ങിയുമായ ഇരുപതുകാരനായിരുന്നുവെന്ന് മോണ്‍ഫോര്‍ട്ട് ഓര്‍ക്കുന്നു: 'വളരെ ശാന്തനായ മെസി ഡ്രെസ്സിങ് റൂമിലേക്ക് കടന്നുവന്നു. പെട്ടെന്ന് ഒരു കൊച്ചുകുഞ്ഞിനെ കയ്യില്‍ കിട്ടിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അദ്ദേഹം പകച്ചുപോയി. മെസ്സിയുടെ മുഖത്ത് ആ പതര്‍ച്ച വ്യക്തമായിരുന്നു. കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മെസ്സിക്ക് അറിയില്ലായിരുന്നു. എന്നാല്‍ യമാല്‍ വളരെ ശാന്തനും എപ്പോഴും ചിരിക്കുന്നതുമായ ഒരു കുഞ്ഞായിരുന്നു. അതുകൊണ്ട് ആ ഷൂട്ട് മനോഹരമായി പൂര്‍ത്തിയായി.'

2024ല്‍ യമാലിന്റെ പിതാവ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നതുവരെ ഈ ചിത്രത്തില്‍ ഉള്ളത് യമാലാണെന്ന് ഫോട്ടോഗ്രാഫര്‍ക്ക് പോലും അറിയില്ലായിരുന്നു. 'രണ്ട് ഇതിഹാസങ്ങളുടെ തുടക്കം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അന്ന് പുറത്തുവന്നത്.

15 വയസ്സുകാരനായ യമാല്‍ അരങ്ങേറ്റം കുറിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 2021ലാണ് മെസി ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് പോയത്. പിന്നീട് 2025ല്‍ യമാല്‍ ആ പത്താം നമ്പര്‍ ജേഴ്‌സിയുടെ അവകാശിയാവുകയും ചെയ്തു

കൗമാരക്കണക്കില്‍ മുന്നില്‍ യമാല്‍

കൗമാര പ്രായത്തിലെ പ്രകടനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ മെസിയേക്കാള്‍ ഒരുപടി മുന്നിലാണ് യമാല്‍ എന്ന വിസ്മയിപ്പിക്കുന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്. 19 വയസ്സ് തികയുമ്പോള്‍ മെസി കരിയറില്‍ അടിച്ചെടുത്തത് 11 ഗോളുകളാണെങ്കില്‍ യമാലിന്റെ അക്കൗണ്ടില്‍ 56 എണ്ണമാണുള്ളത്. ലാ ലിഗയില്‍ ഈ പ്രായത്തില്‍ മെസിക്ക് ഒന്നും യമാലിന് മൂന്ന് കിരീടവുമുണ്ട്. അന്ന് മെസിക്ക് അന്താരാഷ്ട്ര കിരീടമില്ല, എന്നാല്‍ യമാല്‍ ഉള്‍പ്പെട്ട സ്പാനിഷ് പട 2024ല്‍ യൂറോകപ്പ് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ മാത്രമാണ് മെസി മുന്നിലുള്ളത്. 19 വയസ്സിനുള്ളില്‍ മെസി ചാമ്പ്യന്‍സ് ലീഗ് കരീടത്തില്‍ മുത്തമിട്ടെങ്കില്‍, യമാലിന് ഇനിയും കാത്തിരിക്കണം.

തന്റെ മാതാപിതാക്കള്‍ കരിയറിനായി ചെയ്ത ത്യാഗങ്ങളെക്കുറിച്ച് യമാല്‍ എപ്പോഴും വാചാലനാകാറുണ്ട്. റൊക്കാഫോണ്ടയിലെ ചേരികളില്‍ നിന്നും കഠിനാധ്വാനം കൊണ്ട് വളര്‍ന്നുവന്ന അവന്‍ ഇന്ന് ലോക ഫുട്‌ബോളിന്റെ നെറുകയിലാണ്. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ മെസിയും യമാലും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍, അത് കേവലം ഒരു ലോകകപ്പ് ഫൈനല്‍ മാത്രമല്ല. വിധി നേരത്തെ എഴുതിവെച്ച ഒരു അപൂര്‍വ്വ സുന്ദര നിമിഷത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരിക്കും.

'A true miracle of destiny' - Messi and Lamine Yamal's incredible first meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല'; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

വേദന കുറയ്ക്കാൻ ഐസ് ബാത്തും ക്രയോതെറാപ്പിയും; ദിവസം 125 ​ഗ്രാം പ്രോട്ടീൻ; 'ആൽഫ'യിലെ ആലിയയുടെ ബോഡി ട്രാൻഫോർമേഷന് പിന്നിൽ

കോട്ടച്ചേരി മസ്ജിദിലെ ഭണ്ഡാരക്കവർച്ച: പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

"വൺ ലാസ്റ്റ് ടൈം"; 'ജന നായകൻ' ആദ്യ ഷോ രാവിലെ 6 മണി മുതൽ, അഡ്വാൻസ് ബുക്കിങ് നാളെ ആരംഭിക്കും

'വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമം ഗൗരവകരം; സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ഒത്തുകളിക്കുന്നു'