ന്യൂയോർക്ക്: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ബ്രസീലിനെ തകർത്ത് നോർവെ ചരിത്ര വിജയം നേടിയതിന് പിന്നാലെ സൂപ്പർ താരം എർലിങ് ഹാളണ്ടിനെ ആലിംഗനം ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ച് നോർവെയിലെ ഇൻഗ്രിഡ് അലക്സാന്ദ്ര രാജകുമാരി. ഡ്രസിങ് റൂമിലെത്തിയാണ് നോർവെയുടെ ഭാവി രാജ്ഞിയായ അലക്സാന്ദ്ര ഹാളണ്ടിനെ അഭിനന്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാലാണ്. അലക്സാന്ദ്രയ്ക്കൊപ്പം സഹോദരൻ സ്വേരെ മാഗ്നസ് രാജകുമാരനും ടൂർണമെന്റിലുടനീളം ടീമിനെ പിന്തുണച്ച് ഒപ്പമുണ്ട്. അദ്ദേഹവും ഹാളണ്ടിനെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്.
ഔദ്യോഗിക വസ്ത്രധാരണത്തിന് മുകളിൽ നോർവേയുടെ സ്കാർഫുകൾ അണിഞ്ഞാണ് 22 കാരിയായ രാജകുമാരിയും 20 കാരനായ സഹോദരനും മത്സരം കാണാനെത്തിയത്.
ജൂൺ 22ന് ഗ്രൂപ്പ് ഘട്ടത്തിൽ സെനഗലിനെതിരെ നടന്ന മത്സരം മുതൽ ഈ രാജ കുടുംബ സഹോദരങ്ങൾ നോർവെയുടെ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. യഥാർഥത്തിൽ സെനഗലിനെതിരെയുള്ള മത്സരത്തിൽ ഇൻഗ്രിഡ് അലക്സാന്ദ്ര എത്തിയത് അപ്രതീക്ഷിതമായാണ്. അവരുടെ പിതാവ് ഹാക്കോൺ കിരീടാവകാശിയായിരുന്നു സ്വേരെ മാഗ്നസിനൊപ്പം വരാനിരുന്നത്. എന്നാൽ കുടുംബത്തിലെ ആരോഗ്യപരമായ ചില കാരണങ്ങളാൽ അദ്ദേഹം മാറിനിൽക്കുകയും പകരം ഇൻഗ്രിഡ് സഹോദരനൊപ്പം ചേരുകയുമായിരുന്നു.
ഇരുവരുടേയും ടീമിനെ പിന്തുണച്ചുള്ള സാന്നിധ്യം ആരാധകരേയും ആവേശഭരിതരാക്കി. വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. രാജകീയതയും ഫുട്ബോൾ രാജാവും ഒന്നിച്ചപ്പോൾ. രാജകീയത മറ്റൊരു രാജകീയതയെ കണ്ടുമുട്ടുന്നു. ഇൻഗ്രിഡ് അലക്സാന്ദ്ര രാജകുമാരി ശരിക്കും മാസാണ് തുടങ്ങി നിരവധി കമന്റുകൾ.
ഹാളണ്ടിനെ തുടക്കം മുതൽ ഏതാണ്ട് അവസാന ഘട്ടം വരെ ഹാളണ്ടിനെ പൂട്ടാൻ ബ്രസീലിനു സാധിച്ചിരുന്നു. സ്വതന്ത്രനായ ശേഷം താരം അതിവേഗമാണ് സ്കോർ ചെയ്തത്. മത്സരത്തിന്റെ അവസാന 12 മിനിറ്റിൽ ഹാളണ്ട് രണ്ട് ഗോളുകൾ നേടി ബ്രസീലിന്റെ ഹൃദയം തകർക്കുകയായിരുന്നു. 79 മിനിറ്റിൽ ഷെൽഡെറപ്പിന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ആദ്യ ഗോൾ നേടിയ താരം, 90ാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നുള്ള ഒരു ഇടങ്കാലൻ ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. ഹാളണ്ടിനെ സ്വതന്ത്രാനാക്കി വിട്ട ബ്രസീലിന്റെ തീരുമാനത്തിനു അവർ നൽകേണ്ടി വന്ന വലിയ വിലയാണ് ടീമിന്റെ ക്വാർട്ടർ കാണാതെയുള്ള മടക്കം.
ഈ വിജയത്തോടെ നോർവെ തങ്ങളുടെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജൂലൈ 11ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെയാണ് നോർവെ നേരിടുക. ഇരട്ട ഗോളോടെ ഹാളണ്ട്, ലയണൽ മെസി, കിലിയൻ എംബാപ്പെ എന്നിവർക്കൊപ്പം ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates