പാലക്കാട്: പതിറ്റാണ്ടുകളായി കേരളത്തിലെ ചെത്തു വ്യവസായത്തിന്റെ ഹൃദയമിടിപ്പായ പാലക്കാട്ടെ ചിറ്റൂർ മേഖല ഗുരുതരമായ നിലനിൽപ്പ് ഭീഷണിയിൽ. കണ്ണൂരും തിരുവനന്തപുരവും ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പരമ്പരാഗത രീതിയിൽ കള്ള് എത്തിച്ചിരുന്ന ചിറ്റൂരിൽ ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ, പരിചയസമ്പന്നരായ ചെത്തുതൊഴിലാളികൾ കൂട്ടത്തോടെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് കുടിയേറുകയാണ്. തെങ്ങുകളിൽ നിന്നുള്ള കള്ളിന്റെ ഉത്പാദനത്തിൽ ഉണ്ടായ വൻ കുറവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമവുമാണ് പരമ്പരാഗത ചെത്തു വ്യവസായ മേഖലയെ തളർത്തുന്നതെന്ന് വ്യവസായ പ്രതിനിധികളും തൊഴിലാളി സംഘടനകളും തെങ്ങ് കർഷകരും ചൂണ്ടിക്കാണിക്കുന്നു.
ലൈസൻസ് പ്രകാരം ചിറ്റൂർ മേഖലയിൽ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ കള്ള് വരെ ഉത്പാദിപ്പിക്കാൻ അനുമതിയുണ്ട്. ഇതിനായി 1.9 ലക്ഷം തെങ്ങുകൾ ചെത്താനും അനുവാദമുണ്ട്. എന്നാൽ നിലവിൽ യഥാർത്ഥ ഉത്പാദനം കടുത്ത പ്രതിസന്ധിയിലാണെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രതിദിന ഉത്പാദനം 40,000 ലിറ്റർ പോലും കടക്കാൻ പാടുപെടുകയാണ്.
മുൻപ് ചിറ്റൂരിൽ കേരളത്തിൽ നിന്നുള്ള (പ്രധാനമായും എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള) 2,500 ഓളം തൊഴിലാളികളും തമിഴ്‌നാട്ടിലെ നാടാർ സമുദായത്തിൽപ്പെട്ട മൂവായിരത്തോളം തൊഴിലാളികളും ജോലി ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത് യഥാക്രമം 150-ഉം 400-ഉം ആയി ചുരുങ്ങി. 1987-ൽ തമിഴ്‌നാട് കള്ള് നിരോധിച്ചപ്പോൾ അവിടെയുള്ള തൊഴിലാളികൾ കൂട്ടത്തോടെ ചിറ്റൂരിലേക്ക് വന്നിരുന്നു. അക്കാലത്ത് 1,200 ഓളം തെങ്ങിൻതോപ്പുകളുള്ള ചിറ്റൂർ കേരളത്തിന്റെ കള്ള് ഉത്പാദന കേന്ദ്രമായി മാറി. എന്നാൽ കൃത്യം 40 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ട്രെൻഡ് പൂർണ്ണമായും മാറിമറിഞ്ഞിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ,ആനമലൈ മേഖലകളിൽ ചെത്തു വ്യവസായം ഇപ്പോൾ സജീവമാണ്. അവിടെ സഹരണ ശർക്കര നിർമ്മാണ സൊസൈറ്റികൾ പനഞ്ചക്കരയും മറ്റ് ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ വൻതോതിൽ കള്ള് സംഭരിക്കുന്നുണ്ട്. കൂടാതെ തോട്ടങ്ങൾ ലീസിനെടുത്ത് തോപ്പുകളിൽ തന്നെ നേരിട്ട് ചെറിയ തോതിൽ കള്ള് വിൽക്കുന്നത് വഴി തൊഴിലാളികൾക്ക് അധിക വരുമാനവും ലഭിക്കുന്നു.ഉത്പാദന ക്ഷമതയുടെ കാര്യത്തിലും തമിഴ്‌നാട് ഏറെ മുന്നിലാണ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി ബെൽറ്റിൽ ഒരു തൊഴിലാളിക്ക് 30 തെങ്ങുകളിൽ നിന്ന് മാത്രം 120 മുതൽ 150 ലിറ്റർ വരെ കള്ള് ഒരു ദിവസം ശേഖരിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇതിന് വിപരീതമായി ചിറ്റൂർ മേഖലയിൽ ഇതേ എണ്ണം തെങ്ങുകളിൽ നിന്ന് 30 ലിറ്ററിൽ താഴെ മാത്രം കള്ള് ലഭിക്കാൻ പോലും തൊഴിലാളികൾ കഠിനമായി പാടുപെടേണ്ടി വരുന്നു.
നീണ്ടുനിന്ന മഴക്കുറവും തെങ്ങുകളെ ബാധിച്ച മാരകമായ രോഗങ്ങളുമാണ് ചിറ്റൂരിൽ കള്ളിന്റെ അളവ് കുറയാൻ പ്രധാന കാരണം. അതിർത്തി പഞ്ചായത്തുകളായ പെരുമാട്ടി, എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, മുതലമട എന്നിവിടങ്ങളിലെ തെങ്ങിൻതോപ്പുകളെ രോഗങ്ങൾ കടുത്ത രീതിയിൽ ബാധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3.5 ലക്ഷത്തോളം തെങ്ങുകളാണ് മഞ്ഞളിപ്പ് രോഗം, മണ്ടരി, കാറ്റ് വീഴ്ച തുടങ്ങിയവ മൂലം നശിച്ചുപോയത്.
യഥാർത്ഥ കള്ളിന്റെ ഉത്പാദനം ഇത്രയധികം ഇടിഞ്ഞിട്ടും കേരളത്തിലുടനീളം വിതരണം ചെയ്യുന്ന കള്ളിന്റെ അളവിൽ യാതൊരു കുറവുമില്ലെന്നത് വിചിത്രമാണെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. യഥാർത്ഥ ഉത്പാദനത്തിലെ ഈ വലിയ കുറവ് നികത്താൻ റെക്റ്റിഫൈഡ് സ്പിരിറ്റും മാരകമായ രാസവസ്തുക്കളും ചേർത്ത് വ്യാജക്കള്ള് വൻതോതിൽ നിർമ്മിച്ച് വിതരണം ചെയ്യുന്നതായാണ് തൊഴിലാളികളുടെ സംഘടനകൾ വ്യക്തമാക്കുന്നത്. ലൈസൻസ് ക്വാട്ട ഒപ്പിക്കാൻ വേണ്ടിയാണ് ഈ കള്ളക്കളി. ഉപഭോക്താക്കളെയും യഥാർത്ഥ നിർമ്മാതാക്കളെയും സംരക്ഷിക്കാൻ ശക്തമായ പരിശോധനയും നിയമപാലനവും എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെടുന്നു.
തെങ്ങുകളുടെ ആരോഗ്യം വീണ്ടെടുക്കാനും ഉത്പാദനം കൂട്ടാനും മികച്ച തൊഴിലാളികളെ നിലനിർത്താനും സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിന്റെ ഈ പരമ്പരാഗത വ്യവസായം പൂർണ്ണമായും തകരുമെന്ന് ഐഎൻടിയുസി പോഷക സംഘടനയായ കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സത്യൻ നാട്ടുകൽ മുന്നറിയിപ്പ് നൽകി. യുഡിഎഫ് സർക്കാരിന്റെ അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates