ന്യൂയോർക്ക്: ഫിഫ റഫറിയെ ഉപയോഗിച്ച് അർജന്റീനയ്ക്കു വേണ്ടി ഒത്തുകളിച്ചെന്ന വിവാദം ഈ ലോകകപ്പിലും കത്തിപ്പടർന്നിരുന്നു. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനിരിക്കെ കലാശപ്പോരിൽ മത്സരം നിയന്ത്രിക്കുന്ന സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിചിനു മുന്നറിയിപ്പുമായി സ്പാനിഷ് പരിശീലകൻ ലൂയീസ് ഡെലഫ്യുന്റെ രംഗത്തെത്തി. റഫറിമാരും വാറും നിയമങ്ങൾ കൃത്യമായി പാലിച്ച് മത്സരം നിയന്ത്രിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിലെ ന്യൂജേഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീന- സ്പെയിൻ കലാശപ്പോരാട്ടം. ഫൈനലിൽ വിൻസിചിനൊപ്പം ടോമാസ് ക്ലാൻക്നിക് (അസിസ്റ്റന്റ് 1), ആൻഡ്രാസ് കൊവാസിച് (അസിസ്റ്റന്റ് 2), അദ്ഹം മഖാദ്മേ (ഫോർത്ത് ഒഫീഷ്യൽ), മുഹമ്മദ് അൽക്കലാഫ് (റിസർവ് അസിസ്റ്റന്റ് റഫറി) എന്നിവരാണ് മത്സരം നിയന്ത്രിക്കുന്നത്.
ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂലമാണ് ഒഫീഷ്യൽസ് എല്ലാവരും എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ റഫറിമാരുടേയും വാർ സംവിധാനത്തിൻമേലും കനത്ത നിരീക്ഷണമുണ്ട്. അതിനിടെയിലാണ് സ്പാനിഷ് കോച്ചിന്റെ ശ്രദ്ധേയമായ വാക്കുകൾ.
'ഫൈനലിലെ പ്രധാനപ്പെട്ട ഒരു സംഗതി റഫറിമാരുടെ പ്രകടനമാണ്. റഫറി സ്ലാവ്കോ വിൻസിച് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കരുത്. നിയമത്തിന്റെ പരിധി ലംഘിക്കാനോ ഫുട്ബോൾ നിയമങ്ങൾ അനുവദിക്കുന്നതിനു അപ്പുറം പോകാനോ ആരേയും അനുവദിക്കരുത്. എനിക്ക് റഫറിമാരിൽ പൂർണ വിശ്വാസമുണ്ട്. ഒപ്പം നമ്മൾ ഏതുതരത്തിലുള്ള മത്സരമാണ് കളിക്കേണ്ടത് എന്നതും കൃത്യമായി അറിയാമെന്നു ഞാൻ വിശ്വസിക്കുന്നു'- ഡെലഫ്യുന്റെ വ്യക്തമാക്കി.
വിൻസിചിന്റെ നേട്ടം
റഫറിയിങ് കരിയറിലെ വലിയ നേട്ടമാണ് 46കാരനായ സ്ലാവ്കോ വിൻസിചിനെ കാത്തിരിക്കുന്നത്. 2022ൽ ഖത്തർ ലോകകപ്പിലെ രണ്ട് മത്സരങ്ങൾ നിയന്ത്രിച്ചുകൊണ്ട് ലോകകപ്പ് അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ കരിയറിലെ ആറാം ലോകകപ്പ് മത്സരമാണ് അർജന്റീന- സ്പെയിൻ ഫൈനൽ. ഈ അധ്യായത്തിൽ ഗ്രൂപ്പ് ഘട്ടം മുതൽ അദ്ദേഹം നിയന്ത്രിക്കുന്ന നാലാമത്തെ മത്സരം കൂടിയാണ് ഫൈനൽ.
വിൻസിചും അർജന്റീനയും
2022ലെ ലോകകപ്പിൽ അർജന്റീന അനുഭവിച്ച വേദനയുടെ നിമിഷങ്ങൾ കണ്ടു നിന്ന വ്യക്തി കൂടിയാണ് വിൻസിച്. ആദ്യ മത്സരത്തിൽ അർജന്റീന സൗദി അറേബ്യയോടു തോറ്റപ്പോൾ ആ മത്സരം നിയന്ത്രിക്കാനുള്ള നിയോഗം കിട്ടിയത് വിൻസിചിനാണ്. അന്ന് മെസിയും സംഘവും 1-2നാണ് പരാജയപ്പെട്ടത്. ഇതേ മത്സരത്തിൽ കോർണർ കിക്കിനിടെ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിനു അർജന്റീനയ്ക്ക് അനുകൂലമായി വിൻസിച് പെനാൽറ്റിയും അനുവദിച്ചിരുന്നു.
36 മത്സരങ്ങൾ തോൽക്കാതെ എത്തിയ അർജന്റീനയുടെ കുതിപ്പിനാണ് അന്ന് സൗദി സംഘം വിരാമമിട്ടത്. ലോകകപ്പിൽ അർജന്റീന നേരിട്ട അവസാന തോൽവിയും അതായിരുന്നു. പിന്നീട് ഒരു കളി പോലും തോൽക്കാതെ അവർ കിരീടം സ്വന്തമാക്കി. ഇത്തവണയും അപരാജിതരായി ഫൈനലിൽ എത്തി നിൽക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates