ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരായ അർജന്റീനയുടെ നാടകീയ വിജയത്തിന് പിന്നാലെ ഉയർന്ന റഫറി വിവാദങ്ങളെ തള്ളി മുൻ ജർമൻ മധ്യനിര താരവും ഇതിഹാസവുമായ ടോണി ക്രൂസ്. മത്സരത്തിൽ അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാർ പക്ഷപാതം കാണിച്ചെന്ന ആരോപണങ്ങൾ നിരസിച്ച അദ്ദേഹം ലാറ്റിനമേരിക്കൻ ശക്തികൾ ക്വാർട്ടർ ഫൈനൽ പ്രവേശനം പൂർണമായും അർഹിച്ചിരുന്നുവെന്ന് വ്യക്തമാക്കി.
അർജന്റീന ഈജിപ്തിനെ കൊള്ളയടിച്ചു എന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. മത്സരത്തിന്റെ ഫലം നിർണയിച്ചത് ഒരു റഫറിയുടെ തീരുമാനമല്ല. മറിച്ച് 90 മിനിറ്റിലെ ഇരു ടീമുകളുടെയും പ്രകടനമാണെന്ന് അദ്ദേഹം വാദിച്ചു.
'ഇതുപോലൊരു ഫലത്തിന് ശേഷം ആളുകൾ എന്തിനാണ് എപ്പോഴും ഒഴികഴിവുകൾ തിരയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഫുട്ബോൾ നിർണയിക്കപ്പെടുന്നത് 90 മിനിറ്റിലാണ്. ഏതെങ്കിലും ഒരു നിമിഷം കൊണ്ടല്ല. ഈജിപ്ത് ആദ്യ പകുതിയിൽ മികച്ച കളിയാണ് പുറത്തെടുത്തത്. എന്നാൽ 2-0 ന് മുന്നിലെത്തിയ ശേഷം അവർക്ക് കളിയുടെ നിയന്ത്രണം നഷ്ടമായി. അർജന്റീന അത് കൃത്യമായി മുതലാക്കുകയും ചെയ്തു. മുൻനിര ടീമുകൾ ചെയ്യുന്നത് അത് തന്നെയാണ്.'
'ആളുകൾ റഫറിയെക്കുറിച്ചും വാറിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കളി നിഷ്പക്ഷമായി വിലയിരുത്തിയാൽ അർജന്റീനയുടെ തിരിച്ചുവരവ് അവരുടെ കളിയിലെ തീവ്രത, ഗുണനിലവാരം, മാനസികാവസ്ഥ എന്നിവയുടെ അടിത്തറയിലാണ് നിർമ്മിക്കപ്പെട്ടത് എന്ന് കാണാം. അവസാന വിസിൽ വരെ അവർ വിജയിക്കുമെന്ന് വിശ്വസിച്ചു. എന്നാൽ ഈജിപ്തിന് തുടക്കത്തിൽ കാണിച്ച അതേ നിലവാരം നിലനിർത്താൻ കഴിഞ്ഞില്ല.'
'റഫറിയിങിനെക്കുറിച്ച് എപ്പോഴും ചർച്ചകൾ ഉണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ മത്സരം 'കവർന്നു' എന്നോ അല്ലെങ്കിൽ അർജന്റീനയ്ക്ക് ലോകകപ്പ് സമ്മാനമായി നൽകുകയാണെന്നോ പറയുന്നത് മൈതാനത്തിറങ്ങി കളിക്കുന്ന എല്ലാ കളിക്കാരോടും കാണിക്കുന്ന അനീതിയാണ്. കളിക്കാർ മത്സരങ്ങൾ ജയിക്കുന്നത് അവരുടെ പ്രകടനം കൊണ്ടാണ്. അല്ലാതെ ഗൂഢാലോചന സിദ്ധാന്തങ്ങൾ കൊണ്ടല്ല.'
പരാജയത്തിന് ശേഷം എതിരാളികൾ നിർണായക നിമിഷങ്ങളിൽ മികച്ച കളി പുറത്തെടുത്തു എന്ന് സമ്മതിക്കുകയാണ് വേണ്ടതെന്ന് ഈജിപ്തിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ക്രൂസ് നിർത്തിയത്. സമ്മർദ്ദഘട്ടത്തിൽ അർജന്റീന തിരിച്ചടിച്ച രീതിയെ അഭിനന്ദിക്കണമെന്നും, ഈജിപ്ത് തങ്ങളുടെ പ്രകടനത്തിൽ അഭിമാനിക്കുന്നതോടൊപ്പം തങ്ങൾക്ക് പറ്റിയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷമാണ് അർജന്റീന 3-2 ന് ഈജിപ്തിനെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവരുടെ വൈകിയുള്ള ഗോളുകളാണ് നിലവിലെ ചാംപ്യൻമാരായ അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. മത്സരത്തിന് പിന്നാലെ റഫറിയിങിൽ വിവേചനം ഉണ്ടായെന്ന് ആരോപിച്ച് ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയതോടെയാണ് വിഷയം ആഗോളതലത്തിൽ വലിയ ചർച്ചയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates