അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ ചെക്ക് റിപ്പബ്ലിക്ക്- ദക്ഷിണാഫ്രിക്ക പോരാട്ടം ചരിത്രത്തിൽ അടയാളപ്പെട്ടു. പുരുഷൻമാരുടെ ലോകകപ്പ് ചരിത്രത്തിൽ വനിതാ റഫറിമാർ നിയന്ത്രിക്കുന്ന രണ്ടാമത്തെ പോരാട്ടമായി ഈ മത്സരം മാറി. ഈ ലോകകപ്പിൽ ഇതാദ്യമായാണ് വനിതകൾ മത്സരം നിയന്ത്രിക്കുന്നത്.
ടോറി പെൻസോയുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സരം നിയന്ത്രിച്ചത്. ഇതോടെ ഫിഫ പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ അമേരിക്കൻ വനിതാ റഫറിയെന്ന പെരുമ 39 കാരി പെൻസോയുടെ പേരിലുമായി. അസിസ്റ്റന്റ് റഫറിമാരായി ബ്രൂക്ക് മായോയും കാതറിൻ നെസ്ബിറ്റും കളത്തിലുണ്ടായിരുന്നു. അവരും അമേരിക്കക്കാർ തന്നെ.
2022ലെ ഖത്തർ ലോകകപ്പിലാണ് ചരിത്രത്തിലാദ്യമായി വനിതാ റഫറിമാർ മത്സരം നിയന്ത്രിച്ചതിന്റെ പെരുമ. ലോകകപ്പിൽ ജർമനി – കോസ്റ്ററിക്ക മത്സരം നിയന്ത്രിച്ച സ്റ്റെഫനി ഫ്രപ്പാർട്ട, സൂസ ബെക്ക്, കരെൻ ഡയസ് എന്നിവരാണ് പുരുഷ ലോകകപ്പ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിമാർ. ഇവർക്ക് പിന്നാലെയാണ് പെൻസോയുടെ നേതൃത്വത്തിലുള്ള സംഘം മത്സരം നിയന്ത്രിച്ച് ചരിത്രത്തിൽ ഇടം നേടിയത്.
ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദക്ഷിണാഫ്രിക്ക സമനില പിടിച്ചെടുത്തു. 1-1നാണ് അവര്‍ സമനില സ്വന്തമാക്കിയത്. കളി അവസാനിക്കാന്‍ 10 മിനിറ്റുള്ളപ്പോള്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ടീം ഒപ്പത്തിനൊപ്പം നിന്നത്. കളിയുടെ ആറാം മിനിറ്റില്‍ തന്നെ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തി. മികേല്‍ സാദിലെകാണ് ചെക്കിന്റെ ഗോള്‍ വലയിലാക്കിയത്. തെബോഹോ മൊകെയ്‌നയാണ് ദക്ഷിണാഫ്രിക്കയ്ക്കായി പെനാല്‍റ്റി ഗോളാക്കി മാറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates