മുംബൈ: ഐപിഎൽ പോരാട്ടം പുരോഗമിക്കവേ ആദ്യ സീസണിലെ ഒരു ശ്രദ്ധേയ കാര്യം പറഞ്ഞ് രംഗത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തർ. 2008ൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരമായിരുന്നു അക്തർ. അന്ന് മുംബൈ ഇന്ത്യൻസ് നായകനായിരുന്ന ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കിയ കാര്യമാണ് അക്തർ വെളിപ്പെടുത്തിയത്.
കരിയറിൽ ആകെ സച്ചിനെ അക്തർ ഒൻപത് തവണ പുറത്താക്കിയിട്ടുണ്ട്. എന്നാൽ ഒരു തവണ സച്ചിനെ പുറത്താക്കിയത് തെറ്റായിപ്പോയി എന്നു പറയുകയാണ് അക്തർ. ഏകദിനത്തിൽ അഞ്ച് തവണയും ടെസ്റ്റിൽ മൂന്ന് തവണയും സച്ചിനെ പുറത്താക്കിയ അക്തർ ഐപിഎൽ ആദ്യ സീസണിലും സച്ചിനെ പുറത്താക്കിയിട്ടുണ്ട്. 2008ൽ നടന്ന ഐപിഎല്ലിലാണു അക്തർ സച്ചിനെ ഏറ്റവും ഒടുവിലായി പുറത്താക്കിയതും. അന്ന് പുറത്താക്കിയതാണ് തെറ്റായിപ്പോയതെന്ന് അക്തർ പറയുന്നത്.
മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത വെറും 67 റൺസിനാണ് ഓൾ ഔട്ടായത്. മത്സരം മുംബൈ 8 വിക്കറ്റിനു ജയിക്കുകയും ചെയ്തു. മത്സരത്തിൽ സച്ചിന്റെ വിക്കറ്റ് നേട്ടത്തിനു പിന്നാലെ ആരാധകർ ശകാരവർഷം തുടങ്ങിയെന്നും ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്തിരുന്ന തന്നെ മറ്റു പോംവഴിയില്ലാതെ കൊൽക്കത്ത ക്യാപ്റ്റൻ ഗാംഗുലി സർക്കിളിനുള്ളിലേക്കു മാറ്റിയതായും അക്തർ ഒരു ടോക് ഷോയിൽ വെളിപ്പെടുത്തി.
‘മത്സരത്തിൽ വളരെക്കുറച്ചു റൺസ് നേടാനേ ഞങ്ങൾക്കു സാധിച്ചുള്ളു. സച്ചിന്റെ സ്വന്തം നാട്ടിലാണു കളി. പരസ്പരം അഭിവാദ്യം ചെയ്താണു ഞങ്ങൾ തുടങ്ങിയത്. ആദ്യ ഓവറിൽത്തന്നെ ഞാൻ സച്ചിനെ പുറത്താക്കി. അതു വലിയ തെറ്റായിപ്പോയെന്നു പിന്നാലെ ഞാൻ മനസിലാക്കി. ഫൈൻ ലെഗിൽ ഫീൽഡ് ചെയ്തിരുന്ന എനിക്കെതിരെ ആരാധകർ ശകാരവർഷം തുടങ്ങി‘- അക്തർ പറഞ്ഞു.
സച്ചിനെ ഔട്ടാക്കാൻ ആരാണു പറഞ്ഞതെന്നു ഗാംഗുലി അപ്പോൾ എന്നോടു ചോദിച്ചു. ‘മിഡ് വിക്കറ്റിലേക്കു വാ. ആളുകൾ തന്നെ കൊന്നു കളയാൻ പോലും മടിക്കില്ല. സച്ചിനെ ഔട്ടാക്കിയിരിക്കുന്നു, അതും മുംബൈയിൽ‘- എന്ന് പറഞ്ഞാണ് ഗാംഗുലി തന്നെ മാറ്റിയതെന്നും മത്സരം അവസാനിച്ചതോടെ ആരാധകർ ശാന്തരായെന്നും അക്തർ വ്യക്തമാക്കി.
മുംബൈ സ്നേഹത്തിന്റെ നഗരമാണ്. ആരും എന്റെ രാജ്യത്തെ അപമാനിക്കുകയോ എന്നെ വംശീയമായി അധിക്ഷേപിക്കുകയോ ചെയ്തില്ല. മുംബൈയിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കാറുണ്ടെന്നും അക്തർ കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates