ആഷസ് ട്രോഫിയുമായി പാറ്റ് കമ്മിൻസും ബെൻ സ്റ്റോക്സും (Glenn McGrath) 
Sports

'ഓസ്‌ട്രേലിയ 5-0ത്തിനു ഇംഗ്ലണ്ടിനെ കെട്ടുകെട്ടിക്കും'; മഗ്രാത്തിന്റെ ആഷസ് പ്രവചനം!

നവംബര്‍ 21 മുതലാണ് ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വരാനിരിക്കുന്ന ആഷസ് പോരാട്ടത്തിന്റെ ഫലം ഇപ്പോഴേ പ്രവചിച്ച് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. മൂന്ന് മാസത്തിലധികം സമയം പോരാട്ടത്തിനു ഇനിയും ബാക്കിയുണ്ട്. എന്നാല്‍ തന്റെ ആഷസ് ആവേശത്തെ അടക്കി നിര്‍ത്താന്‍ ഇതിഹാസ പേസര്‍ ഒരുക്കമല്ല. ഇംഗ്ലണ്ടിനെ അസ്‌ട്രേലിയ 5-0ത്തിനു വൈറ്റ് വാഷ് ചെയ്യുമെന്ന ഫലമാണ് മഗ്രാത്ത് പ്രവചിക്കുന്നത്. ബിബിസി റെഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇതിഹാസ താരത്തിന്റെ പ്രവചനം.

നവംബര്‍ 21നു പെര്‍ത്തിലാണ് ആഷസ് പരമ്പരയിലെ ആദ്യ പോരാട്ടം. പാറ്റ് കമ്മിന്‍സ് ഉള്‍പ്പെടെയുള്ള പേസര്‍മാരും ഓസീസ് മണ്ണിലെ മോശം റെക്കോര്‍ഡും ഇംഗ്ലീഷ് നിരയ്ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നു മഗ്രാത്ത് വ്യക്തമാക്കുന്നു.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 2-2നു അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തന്റെ പ്രവചനമെന്ന മുഖവുരയോടെയാണ് അദ്ദേഹം ഫലം ബിബിസി റേഡിയോയില്‍ പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ താരം അപൂര്‍വമായേ നടത്താറുള്ളു. നിലവിലെ ഓസീസ് സംഘത്തിനെ തനിക്ക് അത്ര വിശ്വാസമാണെന്നു മഗ്രാത്ത് പറയുന്നു.

'പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നതാന്‍ ലിയോണ്‍ എന്നിവര്‍ നാട്ടില്‍ മികച്ച ഫോമിലാണ് പന്തെറിഞ്ഞിട്ടുള്ളത്. ഇവരെ മറികടക്കുക എന്നത് ഇംഗ്ലണ്ടിനു വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇംഗ്ലണ്ടിന്റെ ട്രാക്ക് റെക്കോര്‍ഡും അവരുടെ വിജയത്തിനുള്ള സാധ്യതകള്‍ക്ക് വിപരീതമായാണ് നില്‍ക്കുന്നത്.'

'ഓസീസ് ടീമിന്റെ പോരായ്മകളെ അംഗീകരിക്കുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, മര്‍നസ് ലാബുഷെയ്ന്‍, യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് എന്നിവര്‍ ഫോമിലല്ല. ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണവും അത്ര മികച്ചതല്ല. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് വെല്ലുവിളി ഉയര്‍ത്തുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാര്‍. ഇരുവരേയും വീഴ്ത്തുകയാണ് പ്രധാന കാര്യം. ഓസീസ് ബൗളിങ് നിരയും ഈ രണ്ട് ബാറ്റര്‍മാരും തമ്മിലായിരിക്കും പ്രധാന പോരാട്ടം.'

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ഇന്ത്യക്കെതിരായ പരമ്പരയില്‍ സ്വന്തമാക്കിയ റൂട്ടിനു ഓസീസ് മണ്ണില്‍ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. 9 അര്‍ധ സെഞ്ച്വറിയടക്കം 892 റണ്‍സാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് സൂപ്പര്‍ ബാറ്റര്‍ ആകെ നേടിയത്.

'റൂട്ടിനു ആഷസ് നിര്‍ണായകമാണ്. ഓസീസ് മണ്ണില്‍ ഇതുവരെ സെഞ്ച്വറി നേട്ടമില്ല. മികച്ച പ്രകടനം പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ തന്റെ മികവ് അടിവരയിടാന്‍ അദ്ദേഹം അവസരം കാക്കുന്നു. മിന്നും ഫോമിലാണ് റൂട്ട്. ബ്രൂക്കിന്റെ ബാറ്റിങും ഞാന്‍ ആസ്വദിച്ചു കാണാറുണ്ട്. അദ്ദേഹം തന്നില്‍ ഏല്‍പ്പിച്ച ദൗത്യം കൃത്യമായി തന്നെ ചെയ്യുന്നു. ഡക്കറ്റും ആക്രമിച്ചു കളിക്കുന്ന ഓപ്പണറാണ്. മികച്ച പ്രകടനം നടത്താനുള്ള അടങ്ങാത്ത അഗ്രഹാം സാക് ക്രൗളിയ്ക്കുമണ്ടാകും.'

ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കെല്ലത്തേയും അദ്ദേഹത്തിന്റെ നിര്‍ഭയമായ സമീപനങ്ങളേയും മഗ്രാത്ത് പ്രശംസിച്ചു.

'ഭയമില്ലാതെ കളിക്കാനുള്ള മികവാണ് കായിക താരങ്ങള്‍ക്ക് ആദ്യം വേണ്ടത്. ബാസ് നിലവിലെ ഇംഗ്ലീഷ് ടീമിലേക്ക് സന്നിവേശിപ്പിക്കാന്‍ നോക്കുന്ന പ്രധാന മനോഭാവവും ഭയമില്ലായ്മയാണ്. അവര്‍ പക്ഷേ കുറച്ചുകൂടി ഉത്തരവാദിത്വം കാണിച്ചാല്‍ ഇനിയും മികവിലേക്ക് ഉയരുമെന്നാണ് എനിക്കു തോന്നുന്നത്'- മഗ്രാത്ത് വ്യക്തമാക്കി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ആഷസില്‍. 2015നു ശേഷം ഇംഗ്ലണ്ടിനു ആഷസ് നേടാന്‍ സാധിച്ചിട്ടില്ല. ഇത്തവണ അതിനു മാറ്റം വരുത്താനുള്ള ശ്രമത്തിലാണ്. 2002-03 സീസണിനു ശേഷം ഓസീസ് മണ്ണില്‍ ഒര പരമ്പരയൊഴിച്ച് കളിച്ച എല്ലാ പരമ്പരയും അവര്‍ സമ്പൂര്‍ണ പരാജയമേറ്റു വാങ്ങിയാണ് അവസാനിപ്പിച്ചിട്ടുള്ളതും. 2010-11 സീസണില്‍ 1-3നു പരമ്പര നേടിയതു മാത്രമാണ് അപവാദം.

The Ashes is still over three months away but pace legend Glenn McGrath is out with his much-awaited prediction for the upcoming edition a 5-0 sweep for Australia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT