വരുൺ ചക്രവർത്തിയുടെ ബൗളിങ് T20 World Cup  Manish Swarup
Sports

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

നമീബിയയെ 93 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടം ജയിച്ചു കയറി ഇന്ത്യ. 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയെ 18.2 ഓവറില്‍ 116 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഇന്ത്യ 93 റണ്‍സ് ജയം പിടിച്ചെടുത്തു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. നെറ്റ് റണ്‍ റേറ്റ് 3.050. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് കണ്ടെത്തിയത്.

ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ തുടക്കത്തില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും മിനക്കെടാതെ കീഴടങ്ങി.

20 പന്തില്‍ 29 റണ്‍സടിച്ച ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കാംപാണ് അവരുടെ ടോപ് സ്‌കോറര്‍. താരം കത്തിക്കയറുന്നതിനിടെ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

നമീബിയയുടെ ആദ്യ വിക്കറ്റ് സ്‌കോര്‍ 33ല്‍ നില്‍ക്കെ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. യാന്‍ ഫ്രിലിങ്കാണ് ആദ്യം മടങ്ങിയത്. താരം 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്തു.

7 ഓവര്‍ പിന്നിടുമ്പോള്‍ നമീബിയ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്നു. ചക്രവര്‍ത്തി പന്തെറിയാനെത്തി ആദ്യ പന്തില്‍ തന്നെ താരം സ്റ്റീന്‍കാംപിനെ മടക്കി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു.

പിന്നീട് നമീബിയ ക്യാപ്റ്റന്‍ ഇറാസ്മസും യാന്‍ നിക്കോള്‍ ഈറ്റനും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ വരുണ്‍ വീണ്ടും ആഞ്ഞടിച്ചു. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ഈറ്റനേയും നാലാം പന്തില്‍ ജെജെ സ്മിറ്റിനേയും പുറത്താക്കി വരുണ്‍ നമീബിയക്ക് ഇരട്ട പ്രഹരം നല്‍കി. 86ല്‍ നില്‍ക്കെ അവര്‍ക്ക് തുടരെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഈറ്റന്‍ 13 റണ്‍സുമായി സ്മിറ്റ് റണ്ണില്ലാതെയും മടങ്ങി. വരുണ്‍ 2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളുമായി മായാജാലം തുടര്‍ന്നു.

പിന്നാലെ പൊരുതി നിന്ന ഇറാസ്മസും വീണു. നമീബിയ ക്യാപ്റ്റന്‍ 11 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 18 റണ്‍സെടുത്തു നില്‍ക്കെ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് നമീബിയക്ക് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 19 പന്തുകള്‍ ചെറുത്ത് 11 റണ്‍സുമായി സയ്ന്‍ ഗ്രീനും 16 പന്തില്‍ 6 റണ്‍സുമായി റുബന്‍ ട്രംപ്ള്‍മാനും പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും അതൊന്നും കാര്യമായി ഫലം കാണാന്‍ ഉതകിയില്ല. അതിവേഗമാണ് പിന്നീട് അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായത്.

ഇന്ത്യക്കായി പന്തടെുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. വരുണ്‍ 3 വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് അര്‍ധ സെഞ്ച്വറിക്കൊപ്പം ബൗളിങിലും തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ടോസ് നേടി നമീബിയ ബൗളിങ് എടുക്കുകയായിരുന്നു. പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്‌കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി.

അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര്‍ റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍!

ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി.

ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്‌കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി.

അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളി.

പിന്നീട് ഇഷാന്‍ കിഷന്‍ കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന്‍ 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന്‍ 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്‌സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന്‍ ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്.

പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്.

പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന.

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്‌കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ ഹര്‍ദിക് മടങ്ങുകയും ചെയ്തു.

ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്‌കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്‌കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്‌കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്‌കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കുലം പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി.

India vs Namibia, T20 World Cup: India beat Namibia by 93 runs in New Delhi and went to the top of Group A

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം

SCROLL FOR NEXT