ന്യൂഡൽഹി: ഫിഫ ആസിയാൻ കപ്പ് പോരാട്ടത്തിൽ നിന്നു ഇന്ത്യൻ ഫുട്ബോൾ ടീം പിൻമാറി. ബ്രസീലുമായി സൗഹൃദ പോരാട്ടവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേ സമയത്ത് വരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പിൻമാറ്റം. ബ്രസീലുമായുള്ള സൗഹൃദ പോരാട്ടം ഓക്ടോബർ മൂന്നിനാണ് തീരുമാനിച്ചിരിക്കുന്നത്. ഫിഫ സംഘടിപ്പിക്കുന്ന പ്രഥമ ആസിയാൻ കപ്പ് പോരാട്ടം സെപ്റ്റംബർ 21നും ഒക്ബോർ ആറിനും ഇടയിലായിരിക്കും പോരാട്ടം. ഇതോടെയാണ് പിൻമാറാനുള്ള തീരുമാനം.
നേരത്തേ ഇരുമത്സരങ്ങളിലും വെവ്വേറെ ടീമുകളെ കളിപ്പിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ആലോചിച്ചിരുന്നെങ്കിലും അത് ഒഴിവാക്കുകയായിരുന്നു. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം സത്യനാരായണനാണ് ഇക്കാര്യം അറിയിച്ചത്.
'ബ്രസീലിനെതിരായ പോരാട്ടവും ഫിഫ ആസിയാൻ കപ്പും ഒരുമിച്ച് കളിക്കാൻ കഴിയില്ല എന്നതിനാലാണ് ഞങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്മാറിയത്'- സത്യനാരായണൻ പിടിഐയോട് പറഞ്ഞു.
കൊൽക്കത്തയിലാണ് ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം. ഇന്തോനേഷ്യയിലാണ് പ്രഥമ ആസിയാൻ കപ്പ്. ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പുർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യയുടെ പോരാട്ടം തീരുമാനിച്ചിരുന്നത്.
അഞ്ച് വട്ടം ലോക ചാംപ്യൻമാരായ ബ്രസീലുമായുള്ള മത്സരം ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കുമെന്നാണ് ഫെഡറേഷൻ കരുതുന്നത്. അതിനാലാണ് ബ്രസീലുമായുള്ള മത്സരം കളിക്കാനുള്ള തീരുമാനം എഐഎഫ്എഫ് എടുത്തത്.
ആസിയാൻ കപ്പിനാണ് ഇന്ത്യ പരിഗണന നൽകേണ്ടതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ അഭിപ്രായപ്പെട്ടിരുന്നു. ബ്രസീലുമായുള്ള മത്സരത്തിന് എതിരല്ലെന്നും എന്നാൽ, ശരിയായ സമയത്തല്ല കളിയെന്നുമാണ് ബൂട്ടിയ പ്രതികരിച്ചത്. രണ്ട് വീതം ടീമുകളെ കളിപ്പിക്കാനുള്ള ആലോചന ഉയർന്നുവന്ന ഘട്ടത്തിലാണ് ഇതിഹാസ താരത്തിന്റെ പ്രതികരണം.