

സിഡ്നി: ഭാര്യ മോണിക്ക റൈറ്റുമായി വേർപിരിഞ്ഞതുമായി ബന്ധപ്പെട്ട് ഒടുവിൽ പ്രതികരണവുമായി ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ. ടീം അംഗമായ ജോർജിയ വോളുമായി ഗാർഡ്നർക്ക് വഴിവിട്ട ബന്ധമുണ്ടെന്നും അതാണ് തങ്ങൾ വേർപിരിയാൻ കാരണമെന്നും നേരത്തെ മോണിക്ക റൈറ്റ് പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരമൊരു ആരോപണമുണ്ടായിട്ടും ആഷ്ലി ഗാർഡ്നറെ നേതൃ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതും നടപടികൾ എടുക്കാത്തതും ചോദ്യം ചെയ്ത് മോണിക്ക ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരേയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ആഷ്ലി ഗാർഡ്നർ വിഷയത്തിൽ ആദ്യമായി ഇപ്പോൾ പ്രതികരിക്കുന്നത്.
'മോണിക്ക റൈറ്റുമായുള്ള എന്റെ വേർപിരിയിൽ തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാൽ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ നിലവിലെ ബന്ധത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിക്കേണ്ടതായിരുന്നു. അത് ഞാൻ ഉൾക്കൊള്ളുന്നു. എന്റെ നേതൃ സ്ഥാനത്തെ പിന്തുണയ്ക്കാൻ ബോർഡ് എടുത്ത തീരുമാനത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു. ടീം അംഗങ്ങൾക്ക് മികച്ച പിന്തുണ നൽകി മുന്നോട്ടു പോകും.'
'മോണിക്കയുമായി ഞാൻ നല്ല നിമിഷങ്ങൾ പങ്കിട്ടിട്ടുണ്ട്. അതിന് അവരോട് നന്ദി പറയുന്നു. ഈ സംഭവങ്ങൾക്കൊണ്ട് അവർക്കുണ്ടായ വേദനയിൽ ഖേദിക്കുന്നു. ഭാവിയിലെ വിജയങ്ങൾക്ക് ആശംസകൾ നേരുന്നു. ഇനി ഈ വിഷയത്തിൽ ഒരു പരസ്യമായ പ്രതികരണവും ഉണ്ടാകില്ല. ബന്ധപ്പെട്ടവരുടെ സ്വകാര്യത മാനിക്കണമെന്നും അഭ്യർഥിക്കുന്നു'- ആഷ്ലി സമൂഹ മാധ്യമത്തിൽ കുറിച്ചു.
രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ പുലർത്തേണ്ട ഉയർന്ന ധാർമ്മിക നിലവാരം പുലർത്തേണ്ട ഉത്തരവാദിത്വമുണ്ടെന്നും അതിനാൽ ഗാർഡ്നറെ വൈസ് ക്യാപ്റ്റൻ പദവിയിൽ നിന്നു നീക്കണമെന്നുമാണ് മോണിക്ക വിഷയത്തിൽ ആരോപണമുന്നയിച്ചത്. എന്നാൽ ഈ സംഭവം താരങ്ങളുടെ വ്യക്തിപരമായ കാര്യമെന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ സ്വീകരിച്ച നിലപാട്. തൊഴിലിടങ്ങളിലെ എല്ലാതരം ബന്ധങ്ങളേയും ബഹുമാനിക്കുന്നതായും ആ ബഹുമാനത്തിനു വിധേയമാണ് ടീമിലെ സ്ഥാനമാനങ്ങളെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാടെടുത്തത്.
29കാരിയായ ഗാർഡ്‌നർ ഓസ്‌ട്രേലിയയുടെ ഏറ്റവും മുതിർന്ന കളിക്കാരികളിൽ ഒരാളാണ്. ഈ വർഷം ആദ്യം തഹ്‍ലിയ മഗ്രാത്തിനൊപ്പം ടീമിന്റെ കോ വൈസ് ക്യാപ്റ്റനായി അവർ നിയമിതയായിരുന്നു. കൂടാതെ ഐസിസിയുടെ മികച്ച വനിതാ ഏകദിന കളിക്കാരിക്കുള്ള പുരസ്കാരവും അവർ സ്വന്തമാക്കിയിരുന്നു.
തീരാ വിവാദങ്ങൾ
ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വ്യക്തി ജീവിത വിവാദം പൊട്ടിപ്പുറപ്പെട്ടത്. ടീമിലെ പ്രമുഖ ഓൾറൗണ്ടറായ ആഷ്‌ലി ഗാർഡ്‌നർ തന്റെ സഹതാരവും ഓസ്‌ട്രേലിയൻ ബാറ്ററുമായ ജോർജിയ വോളുമായി വഴിവിട്ട ബന്ധത്തിലാണെന്ന് ഗാർഡ്‌നറുടെ പങ്കാളി മോണിക്ക റൈറ്റ് പരസ്യമായി ആരോപിച്ച് രംഗത്തെത്തിയതാണ് വിവാദത്തിനാധാരം.
മറ്റൊരു കളിക്കാരിയുമായുള്ള വഴിവിട്ട ബന്ധത്തെത്തുടർന്ന് ആഷ്‌ലി ഗാർഡ്‌നറുടെ ദാമ്പത്യം തകർച്ചയിലാണെന്ന് 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകമാണ് മോണിക്ക റൈറ്റിന്റെ വെളിപ്പെടുത്തൽ വന്നത്. ഡെയ്‌ലി മെയിലിന്റെ ആദ്യ റിപ്പോർട്ടിൽ സഹതാരത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ മോണിക്ക റൈറ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ താരം ആരാണെന്ന് വ്യക്തമാക്കുകയായിരുന്നു.
ജോർജിയ വോളിന്റെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് വളരെ അവ്യക്തമായിരുന്നു എന്ന് റൈറ്റ് കുറിച്ചു. തുടർന്നാണ് തന്റെ ദാമ്പത്യ ജീവിതം തകരാൻ കാരണം ജോർജിയ വോളാണെന്നു മോണിക്ക റൈറ്റ് ആരോപിച്ചത്.
ഇൻസ്റ്റാഗ്രാം സ്റ്റോറി
മോണിക്ക റൈറ്റിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് വൃത്തങ്ങളിൽ അതിവേഗമാണ് പ്രചരിച്ചത്. ഇതോടെ, അതുവരെ പേര് വെളിപ്പെടുത്താതിരുന്ന ഒരു ആരോപണം പെട്ടെന്ന് തന്നെ രണ്ട് പ്രമുഖ ഓസ്‌ട്രേലിയൻ അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെട്ട വലിയൊരു പരസ്യ വിവാദമായി മാറുകയായിരുന്നു.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം ആദ്യം ഇന്ത്യയിൽ നടന്ന ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് ക്യാംപെയ്നിടയിലാണ് ഗാർഡ്‌നറും റൈറ്റും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങിയത്. ടൂർണമെന്റിനിടെ റൈറ്റ് ഇന്ത്യയിലേക്ക് വന്നിരുന്നുവെന്നും ആ സമയത്ത് ഗാർഡ്‌നറുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ സഹതാരങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകകപ്പിന് ശേഷം സിഡ്നിയിൽ തിരിച്ചെത്തിയ ഗാർഡ്‌നർ, തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ എന്തോ മാറ്റം വന്നിട്ടുണ്ടെന്ന് റൈറ്റിനോട് പറയുകയും ഇത് ഒടുവിൽ വേർപിരിയലിൽ കലാശിക്കുകയുമായിരുന്നു. വേർപിരിയുന്നതിന് തൊട്ടുമുമ്പ് വരെ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ചടക്കം ഇരുവരും ചർച്ച ചെയ്തിരുന്നതായാണ് വിവരം.
നവംബറിൽ ഗാർഡ്‌നർ സിഡ്നിയിലെ ഇവരുടെ സംയുക്ത ഭവനത്തിൽ നിന്നു മാറിത്താമസിച്ചു. പോകുമ്പോൾ തങ്ങളുടെ വിവാഹ മോതിരങ്ങൾ മാത്രമാണ് അവർ അവിടെ ഉപേക്ഷിച്ചതെന്നും ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ വേർപിരിയൽ ഓസ്‌ട്രേലിയൻ ഡ്രെസിങ് റൂമിലും വലിയ ചർച്ചയായിട്ടുണ്ട്. ടീമിലെ പല താരങ്ങളും വേർപിരിയലിന് ശേഷവും മോണിക്ക റൈറ്റുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates