മുംബൈ; ഐപിഎല്ലില്‍ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റണ്‍സിനാണ് കീഴടക്കിയത്. തുടര്‍ച്ചയായ നാലു തോല്‍വിക്കൊടുവിലാണ് ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗളൂരുവിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ വമ്പൻ സ്കോറിൽ എത്തിയത്. 27 പന്തില്‍ 41 റണ്‍സെടുത്ത ഷഹാബാസ് അഹമ്മദാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി മഹീഷ് തീക്ഷണ നാലും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തു.
ചെന്നൈയുടെ വമ്പന്‍ സ്കോര്‍ മറികടക്കാന്‍ മികച്ച തുടക്കം അനിവാര്യമായ ബാംഗ്ലൂരിന് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡൂപ്ലെസിയെ തീക്ഷണയാണ് പുറത്താക്കിയത്. വിരാട് കോലിയും (1) പിന്നാലെ പവലിയൻ കേറി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് സിക്സ് അടിച്ച് മാക്സ്‌വെല്‍ വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും അതേ ഓവറില്‍ അനുജ് റാവത്തിന് വിക്കറ്റിന് മുന്നില്‍ കുടുക്കി തീക്ഷണ മൂന്നാം വിക്കറ്റുമെടുത്തതോടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ 42 റണ്‍സിലൊതുങ്ങി. പിന്നാലെ പ്രതീക്ഷയായ മാക്സ്‌വെല്ലിനെ(11 പന്തില്‍ 26) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.
ഷഹബാസ് അഹമ്മദും സായുഷ് പ്രഭുദേശായിയും ചേര്‍ന്നാണ് ബാംഗ്ലൂർ സ്കോര്‍ 100 കടത്തിയത്. പതിമൂന്നാം ഓവറില്‍ പ്രഭുദേശായി തീക്ഷണ മടക്കി. ഇന്നിംഗ്സിനൊടുവില്‍ ദിനേശ് കാര്‍ത്തിക് 14 പന്തില്‍ 34 റൺസ് അടിച്ചത് ബാംഗ്ലൂരിന്‍റെ തോല്‍വിഭാരം കുറച്ചു. ചെന്നൈക്കായി തീക്ഷണ നാലോവറില്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജഡേജ നാലോവറില്‍ 39 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശിവത്തിന്റേയും ഉത്തപ്പയുടേയും കരുത്തിൽ വമ്പൻ സ്കോറാണ് അടിച്ചെടുത്തത്. ശിവം ദുബെയും റോബിന്‍ ഉത്തപ്പയും നിറഞ്ഞാടിയപ്പോള്‍ സ്‌കോര്‍ 200 അനായാസമായി കടക്കുകയായിരുന്നു. ദുബെ 94 റണ്‍സെടുത്തപ്പോള്‍ ഉത്തപ്പ 88 റണ്‍സെടുത്തു. ഇരുവരും 165 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ടു സിക്‌സുകളുടെ അകമ്പടിയോടെ 46 പന്തിലാണ് ശിവം ദുബെയുടെ ഇന്നിങ്‌സ്. ഒന്‍പത് സിക്‌സുകളുടെ അകമ്പടിയോടെ 50 പന്തിലാണ് റോബിന്‍ ഉത്തപ്പ 88 റണ്‍സ് എടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates