മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സ്- സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ സഞ്ജു സാംസണും ഹെയ്ൻറിച് ക്ലാസനും തമ്മിൽ കൊമ്പുകോർത്തിരുന്നു. സഞ്ജു പൊതുവെ ഗ്രൗണ്ടിൽ ശാന്തമായി ഇടപെടുന്ന താരമാണ്. ക്ലാസൻ പ്രകോപനം നടത്തിയപ്പോൾ മുന്നോട്ടു വന്ന് അതിനെതിരെ പ്രതികരിക്കുന്ന സഞ്ജുവിന്റെ പതിവില്ലാത്ത മുഖം കണ്ട് ആരാധകർ ഞെട്ടുകയും ചെയ്തു.
എന്നാൽ ഗ്രൗണ്ടിലെ തല്ല് അവിടെ തീരുമെന്നും സൗഹൃദത്തിനു അതൊരു തടസമല്ലെന്നും ഇരു താരങ്ങളും പറയുന്നു. ഇരുവരും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം രണ്ട് താരങ്ങളും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ടുകൊണ്ടാണ് ഇരുവരും തങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെയെന്നു പ്രഖ്യാപിക്കുന്നത്.
'ഗ്രൗണ്ടിൽ പല കാര്യങ്ങളും സംഭവിക്കും. എന്നാൽ ക്ലാസനെ ഏറെ ഇഷപ്പെടുന്നു അദ്ദേഹത്തോട് ഏറെ ബഹുമാനവുമുണ്ട്'- ചിത്രം പങ്കിട്ട് സഞ്ജു കുറിച്ചു.
'സഞ്ജുവിന്റെ കളി കാണാൻ എനിക്ക് ഇഷ്ടമാണ്. നിങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പ്രകടനങ്ങൾ തുടരുക. നമ്മുടെ അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നു'- എന്നായിരുന്നു ക്ലാസന്റെ കുറിപ്പ്. താരങ്ങൾക്കെതിര നടപടിക്കു സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവർക്കുമെതിരെ ബിസിസിഐ നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല.
മത്സരത്തിൽ സഞ്ജുവിന്റെ മിന്നൽ സ്റ്റംപിങിലാണ് ക്ലാസൻ പുറത്തായത്. പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ അതിരുവിട്ട പെരുമാറ്റമുണ്ടായത്. ക്ലാസൻ ചൂടായതോടെ സഞ്ജുവും വിട്ടുകൊടുത്തില്ല. ക്ലാസനു നേർക്ക് ചോദ്യങ്ങളുമായി സഞ്ജു കലിപ്പിച്ച് ചെന്നെങ്കിലും സഹ താരങ്ങൾ ഇടപെട്ട് മലയാളി താരത്തെ ശാന്തനാക്കി. പിന്നാലെ സഞ്ജു ഫീൽഡ് അംപയർക്ക് പരാതി നൽകി. സംഭവം മാച്ച് റഫറിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എസ്ആർഎച് ബാറ്റിങിന്റെ 15ാം ഓവറിലാണ് സംഭവങ്ങൾ. ഈ ഓവറിലെ മൂന്നാം പന്തിൽ സീസണിലെ മറ്റൊരു ധോനി സ്റ്റൈൽ സ്റ്റംപിങിലൂടെ സഞ്ജു ക്ലാസനെ മടക്കുകയായിരുന്നു. നൂർ അഹമ്മദിന്റെ പന്തിലാണ് സഞ്ജുവിന്റെ മിന്നൽ സ്റ്റംപിങ്. റീപ്ലേയിലാണ് ക്ലാസൻ ഔട്ടാണെന്നു വ്യക്തമായത്. മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്ലാസന്റെ ഔട്ടാകൽ. ഇതാണ് താരത്തെ അസ്വസ്ഥനാക്കിയത്.
സ്ക്രീനിൽ ഔട്ട് എന്നു തെളിഞ്ഞതിനു പിന്നാലെയാണ് സംഭവങ്ങൾ തുടങ്ങിയത്. സഹ താരങ്ങൾക്കൊപ്പം സഞ്ജു വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെ സഞ്ജുവിന് അരികിലെത്തി ക്ലാസൻ കയർക്കുകയായിരുന്നു. എന്താണ് പറഞ്ഞതെന്നു വ്യക്തമയില്ലെങ്കിലും മോശമായി എന്തോ പ്രോട്ടീസ് താര പറഞ്ഞെന്നു വ്യക്തം. അതുവരെ ചിരിച്ചു നിന്ന സഞ്ജുവിന്റെ മുഖത്ത ഭാവം ക്ലാസന്റെ പ്രതികരണത്തോടെ മാറി. എന്താണെന്നു ചോദിച്ച് കലിപ്പിച്ച് സഞ്ജുവും ക്ലാസനു നേർക്കു വന്നു. അതിനിടെ സമീപത്തു നിന്ന ശിവം ദുബെ സഞ്ജുവിനേയും ക്ലാസനേയും പിടിച്ചു മാറ്റി. പിന്നാലെയാണ് സഞ്ജു ഫീൽഡ് അംപയറോടു പരാതി പറഞ്ഞത്.
നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റിന് 181 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി. 47 പന്തില്‍ 70 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ ഇന്നിങ്സാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 26 പന്തില്‍ 47 റണ്‍സടിച്ച ഹെയ്ന്റിച് ക്ലാസന്‍ ഇഷാന് മികച്ച പിന്തുണ നല്‍കി. സഞ്ജു സാംസന്റെ മിന്നല്‍ സ്റ്റംപിങില്‍ ക്ലാസന്‍ പുറത്തായപ്പോള്‍ ചെന്നൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇഷാന്‍ വമ്പന്‍ ഷോട്ടുകളുമായി ടീമിന് തുണയായി. ഇഷാന്‍ ഏഴ് ഫോറും മൂന്ന് സിക്സും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates