അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ഗ്രാൻഡ് ഫിനാലെ അരങ്ങേറാനിരിക്കെ മഴ പെയ്യുമോ എന്ന ആശങ്കയിൽ ടീമുകളും ആരാധകരും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസുമാണ് കിരീടപ്പോരാട്ടത്തിൽ നേർക്കുനേർ വരുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇരു ടീമുകളും തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പഞ്ചാബ് കിങ്സിനെ വീഴ്ത്തി ആർസിബി കന്നി കിരീടം നേടിയിരുന്നു. മറുവശത്ത്, അരങ്ങേറ്റ സീസണായ 2022ൽ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഞ്ച് വർഷത്തിനിടെ തങ്ങളുടെ മൂന്നാമത്തെ ഫൈനലിനാണ് ഇറങ്ങുന്നത്.
വടക്ക്- പടിഞ്ഞാറൻ ഇന്ത്യയിൽ തുടരുന്ന കനത്ത മഴയും കൊടുങ്കാറ്റും കാരണം ചണ്ഡീഗഢിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഗുജറാത്ത് ടീമിന്‍റെ യാത്ര വൈകിയിരുന്നു. ഇതോടെയാണ് ഫൈനലിലെ മഴപ്പേടി ആശങ്കയായി ഉയർന്നത്.
കാലാവസ്ഥ
ഇന്ന് അഹമ്മദാബാദിൽ മഴ പെയ്യാൻ 5 ശതമാനം സാധ്യത മാത്രമെയുള്ളൂ എന്നാണ് കാലാവസ്ഥാ പ്രവചനം. ആരാധകര്‍ക്ക് ആശ്വാസമേകുന്ന വാർത്തയാണിത്. ആകാശം 15 ശതമാനത്തോളം മേഘാവൃതമായിരിക്കും. എന്നാൽ മത്സരം പൂർണമായി തടസപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക കാലാവസ്ഥാ പ്രവചനം. എങ്കിലും അപ്രതീക്ഷിതമായി മഴ വില്ലനായാൽ വിജയികളെ എങ്ങനെ നിർണയിക്കും.
റിസർവ് ഡേ
ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്ക് റിസർവ് ഡേ ഉണ്ടായിരുന്നില്ലെങ്കിലും ഫൈനൽ മത്സരത്തിനായി ബിസിസിഐ ജൂൺ ഒന്ന് തിങ്കളാഴ്ച റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മത്സരം ആരംഭിച്ച് മഴയോ മറ്റ് കാരണങ്ങളോ കൊണ്ട് തടസപ്പെടുകയാണെങ്കിൽ, മത്സരം എവിടെയാണോ നിർത്തിയത് ആ സ്കോറിൽ നിന്ന് തന്നെ തിങ്കളാഴ്ച പുനരാരംഭിക്കും.
രണ്ട് തവണയും തടസപ്പെട്ടാൽ
റിസർവ് ദിനത്തിലും കളി നടന്നില്ലെങ്കിൽ കപ്പ് ആര് സ്വന്തമാക്കും. റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മഴ കാരണം ഒരു പന്ത് പോലും എറിയാൻ സാധിക്കാതെ മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടി വന്നാൽ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ചാംപ്യന്മാരായി പ്രഖ്യാപിക്കും. ലീഗ് ഘട്ടത്തിലെ പോയിന്‍റ് ടേബിളിൽ ഗുജറാത്ത് ടൈറ്റൻസിനേക്കാൾ മുകളിലായി ഫിനിഷ് ചെയ്തത് ആർസിബി ആയതിനാലാണ് നിയമം അവർക്ക് അനുകൂലമാകുന്നത്.
ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ 92 റൺസിന് തകർത്താണ് ആർസിബി നേരിട്ട് ഫൈനലിൽ എത്തിയത്. ഈ ഫലവും ആർസിബിക്ക് കാര്യങ്ങൾ എളുപ്പമാക്കും. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തകർത്താണ് ഗുജറാത്ത് ഫൈനലിലേക്ക് യോഗ്യത നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates