ന്യൂഡല്‍ഹി: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. അത്യന്തം ആവേശകരമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സിനെ ഒരു റണ്ണിനാണ് ഗുജറാത്ത് തോൽപിച്ചത്. റൺ അടിസ്ഥാനമാക്കി ഒരു ടീമിന്റെ ഏറ്റവും ചെറിയ വിജയമാണിത്. ഐപിഎൽ 2026 സീസണിലെ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ വിജയം കൂടിയാണിത്.
ഗുജറാത്ത് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില് 209 റൺസെടുക്കാനാണു കഴിഞ്ഞത്. 52 പന്തുകൾ നേരിട്ട് 92 റൺസെടുത്ത കെ എൽ രാഹുലിന്റെ പോരാട്ടമാണ് ഡൽഹിക്ക് കരുത്തായത്. 24 പന്തിൽ 41 റൺസ് നേടിയ പതും നിസംഗയും 20 പന്തിൽ 41റൺസ് നേടിയ ഡേവിഡ് മില്ലറും ഡൽഹിക്കായി തിളങ്ങി.
അവസാന 12 പന്തുകളിൽ 36 റൺസാണ് ഡൽഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.സിറാജ് എറിഞ്ഞ 19–ാം ഓവറിൽ ഡേവിഡ് മില്ലറും വിപ്രജ് നിഗവും ചേർന്ന് 23 റൺസ് അടിച്ചുകൂട്ടി. ഇതോടെ ആറു പന്തിൽ 13 റൺസ് എന്ന നിലയിലെത്തി. പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ പന്ത് വിപ്രജ് നിഗം ബൗണ്ടറി കടത്തിയെങ്കിലും അടുത്ത പന്തിൽ പുറത്തായി. അവസാന മൂന്നു പന്തുകളിൽ ഡൽഹിക്കു വേണ്ടത് എട്ടു റൺസ്. നാലാം പന്ത് ലോങ് ഓഫിനു മുകളിലൂടെ സിക്സർ പറത്തി മില്ലർ പ്രതീക്ഷ നൽകി.
എന്നാൽ അഞ്ചാം പന്ത് ഡോട്ട് ബോളായി. അവസാന പന്തിൽ ഡൽഹിക്കു വിജയത്തിലേക്ക് വേണ്ടത് രണ്ട് റൺസ്. എന്നാൽ കുൽദീപ് റൺഔട്ടായി. മില്ലറിനെതിരെ എറിഞ്ഞത് വൈഡാണെന്ന സംശയത്തിൽ ഡൽഹി റിവ്യൂവിനു പോയി. എന്നാൽ തേർഡ് അംപയർ വൈഡല്ലെന്ന് വിധിച്ചതോടെ ഗുജറാത്ത് ഒരു റൺ വിജയം കരസ്ഥമാക്കി.രണ്ടു മത്സരങ്ങൾ ജയിച്ചുവന്ന ഡൽഹിയുടെ ആദ്യ തോൽവിയും രണ്ടു മത്സരങ്ങൾ തോറ്റ ഗുജറാത്തിന്റെ ആദ്യ വിജയവുമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ഗിൽ 45 പന്തിൽ ഏഴു സിക്സുകളും നാലു ഫോറുകളും സഹിചം 70 റൺസുമായി പുറത്താകാതെ നിന്നു. വാഷിങ്ടൻ സുന്ദർ (32 പന്തിൽ 55), ജോസ് ബട്‌ലർ (27 പന്തിൽ 52) എന്നിവരും അർധ സെഞ്ചറികൾ നേടി ഗുജറാത്തിനായി തിളങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates