ചെന്നൈ: ഐപിഎല്ലിൽ തുടരെ മൂന്ന് മത്സരങ്ങൾ തോറ്റ മുൻ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുൻ താരങ്ങളടക്കം നിരവധി പേരാണ് വിമർശനം ഉന്നയിക്കുന്നത്. താരങ്ങളുടെ ശരീര ഭാഷയും ടീമിന്റെ സമീപനങ്ങളും തന്ത്രങ്ങളുമെല്ലാം പിഴയ്ക്കുന്നുവെന്നു ആരാധകരടക്കം ചൂണ്ടിക്കാണിക്കുന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ടീമിനെ നിർത്തിപ്പൊരിക്കുകയാണ് മുൻ സിഎസ്കെ താരം കൂടിയായ അമ്പാട്ടി റായിഡു. ഋതുരാജിന്റെ തന്ത്രപരമായ പിഴവുകൾ റായിഡു അക്കമിട്ട് നിരത്തുന്നു.
ആർസിബി ബാറ്റർമാരായ ടിം ഡേവിഡ്, രജത് പാടിദാർ എന്നിവർക്കെതിരെ ഡെത്ത് ഓവറുകളിൽ ചെന്നൈ ബൗളർമാർ പരീക്ഷിച്ച വൈഡ് യോർക്കർ തന്ത്രമാണ് റായിഡു ചോദ്യം ചെയ്യുന്നത്. അൻഷുൽ കംബോജ്, ജാമി ഓവർട്ടൻ എന്നിവർ എറിഞ്ഞ ഈ പന്തുകളില്‍ ആർസിബി ബാറ്റർമാർ തുടര്‍ച്ചയായി സിക്സുകള്‍ പറത്തിയിരുന്നു.
വർഷങ്ങളായി സിഎസ്‌കെ നെറ്റ്‌സിൽ ഇത്തരം പന്തുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ എംഎസ് ധോനി ക്യാപ്റ്റനായിരുന്നപ്പോൾ മത്സരങ്ങളിൽ ഒരിക്കലും ഈ തന്ത്രം പ്രയോഗിക്കാൻ അദ്ദേഹം അനുവദിച്ചിരുന്നില്ലെന്നു റായിഡു പറയുന്നു. ക്രീസിന് പുറത്തേക്ക് അൽപം നീങ്ങി നിന്നാൽ ബാറ്റർമാർക്ക് ഈ ആംഗിൾ എളുപ്പത്തിൽ മറികടക്കാം. പരീക്ഷണങ്ങൾക്ക് മുതിരാതെ കൃത്യമായ യോർക്കറുകളും സ്ലോ ബോളുകളും എറിയുന്ന പഴയ ശൈലിയാണ് സിഎസ്‌കെക്ക് നല്ലതെന്നും റായിഡു പറയുന്നു.
അവസാന അഞ്ച് ഓവറുകളിൽ ടിം ഡേവിഡ് തകർത്തടിച്ചതോടെ സിഎസ്കെ ബൗളർമാർ ഹതാശരായി. ജാമി ഓവർടന്റെ ഒറ്റ ഓവറിൽ 4 സിക്സും ഒരു ഫോറും ഒരു ഡബിളും ഉൾപ്പെടെ ടിം ഡേവിഡ് വാരിയത് 30 റൺസ്. മത്സരത്തിൽ ആർസിബി ബാറ്റർമാരെല്ലാം ചേർന്നു തൂക്കിയത് 19 സിക്സുകളാണ്. ആദ്യം ബാറ്റ് ചെയ്ത ആർസിബി ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഉയർത്തിയത്. അവർ വെറും 3 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates