

ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സ് ഐപിഎൽ ഈ സീസണിലെ ആദ്യ വിജയം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ 5 വിക്കറ്റ് വിജയമാണ് അവർ പിടിച്ചെടുത്തത്. എന്നാൽ ലഖ്നൗ ശരിക്കും വിജയിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ ഇപ്പോൾ വൈറലാണ്. ഈ വിഡിയോ പങ്കിട്ടാണ് ആരാധകർ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നത്.
ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ലഖ്‌നൗ ഒരു പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് അടിച്ചാണ് വിജയിച്ചത്. ഹൈദരാബാദിന്റെ മൂന്ന് മത്സരങ്ങളിലെ രണ്ടാം തോല്‍വിയാണിത്.
അതേസമയം ലഖ്നൗവിന്റെ സീസണിലെ ആദ്യ വിജയത്തിൽ ഭാഗ്യത്തിന്റെ അകമ്പടി കൂടിയുണ്ട്. ഒരു പന്ത് ശേഷിക്കെ ക്യാപ്റ്റൻ ഋഷഭ് പന്ത് ബൗണ്ടറി അടിച്ചാണ് ടീമിനെ ജയിപ്പിച്ചത്. പന്തിന്റെ ഷോട്ട് ബൗണ്ടറി ലൈൻ തൊടും മുൻപ് ലൈനിനു അരികിൽ ബാറ്റുമായി നിന്ന ആവേശ് ഖാൻ ബൗണ്ടറി എത്തും മുൻപ് പന്ത് തിരിച്ചടിച്ചതാണ് ഇപ്പോൾ ചോദ്യങ്ങളുയരാൻ കാരണമായിരിക്കുന്നത്.
ക്രിക്കറ്റ് നിയമം അനുസരിച്ച് ആവേശ് ഖാന്റെ പ്രവൃത്തി തെറ്റാണ്. ബാറ്റിങ് ടീമിലെ ഒരു കളിക്കാരൻ പന്ത് തടഞ്ഞാൽ അത് ഡെഡ് ബോൾ വിളിക്കണം. എന്നാൽ ആവേശ് ഖാന്റെ അത്യാവേശത്തിനു നേരെ അംപയർമാർ കണ്ണടച്ചതിനാൽ ലഖ്നൗ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഇക്കാര്യവുമായി ബന്ധപ്പെട്ട് പരാതി നൽകാത്തതും നടപടിയിൽ നിന്നു ലഖ്നൗ ടീമിനെ രക്ഷപ്പെടുത്തി.
19.5 ഓവറിലാണ് ലഖ്നൗ മത്സരം വിജയിച്ചത്. പുറത്താകാതെ നിന്നു പൊരുതിയ ക്യാപ്റ്റൻ ഋഷഭ് പന്താണ് ലഖ്നൗവിനു സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്. മൂന്നാം സ്ഥാനത്തു ബാറ്റിങിനെത്തിയ പന്ത് 50 പന്തില്‍ 9 ഫോറുകള്‍ സഹിതം 68 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ലഖ്‌നൗവിനു വേണ്ടിയിരുന്നത്. ജയദേവ് ഉനദ്കട് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ രണ്ട് പന്തുകളും അഞ്ചാം പന്തും ഫോറടിച്ച് 12 റണ്‍സ് വാരിയാണ് ടീമിനെ ജയത്തിലെത്തിച്ചത്.
അഞ്ചാം പന്തിലെ ഈ ബൗണ്ടറിയാണ് ആവേശ് ഖാൻ ലൈൻ എത്തും മുൻപ് ബാറ്റ് കൊണ്ടു തിരിച്ചടിച്ചത്. ചുരുക്കം പറഞ്ഞാൽ പന്ത് ഫോറിൽ എത്തിയില്ല. എന്നിട്ടും ഈ ഫോർ ലഖ്നൗവിനു അനുവദിക്കുകയാണുണ്ടായത്. ആവേശിന്റെ ഈ പ്രവൃത്തിയിൽ സഹ താരം അർഷിൽ കുൽക്കർണി ആശങ്ക പ്രകടിപ്പിക്കുന്നതും കൈകൾ ഉയർത്തുന്നതും പുറത്തു വന്ന വിഡിയോയിൽ കാണാം.
മാച്ച് ഓഫീഷ്യൽസ് ഈ വിഷയം അവഗണിച്ചതാണോ എന്നു ആരാധകർ ചോദിക്കുന്നു. അംപയർ ആവേശിന്റെ ഈ പ്രവൃത്തിയിൽ താരത്തെ ഒരു മത്സരത്തിൽ നിന്നു വിലക്കണമായിരുന്നു. അംപയർ ഈ പന്ത് ഡെഡ് ബോൾ വിളിക്കണമായിരുന്നുവെന്നും ആരാധകർ ആവശ്യപ്പെട്ടു.
അതേസമയം ആവേശ് പന്തടിച്ചു കളഞ്ഞ സമയത്ത് ബൗണ്ടറി ലൈനിൽ സൺറൈസേഴ്സ് ഫീൽഡർമാർ ആരും ഉണ്ടായിരുന്നില്ല. എതിർ ടീമിലെ ഫീൽഡറെ തടസപ്പെടുത്തിയില്ലെന്നതു ശിക്ഷ ലഭിക്കാത്തതിനു കാരണാമായിരിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates