ലഖ്‌നൗ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്ലിലെ ആദ്യ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിനൊപ്പം ഓപ്പണറായി ഇറങ്ങിയത് ക്യാപ്റ്റന്‍ ഋഷഭ് പന്തായിരുന്നു. എന്നാല്‍ സ്വയം പ്രമോട്ട് ചെയ്ത് ഓപ്പണിങ് ഇറങ്ങാനുള്ള പന്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍.
മത്സരത്തില്‍ ഓപ്പണറായി എത്തിയെങ്കിലും 9 പന്തില്‍ 7 റണ്‍സുമായി പന്ത് മടങ്ങിയിരുന്നു. പന്തിന്റെ ഓപ്പണറായുള്ള വരവ് ടീമിന്റെ മൊത്തത്തിലുള്ള കളിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടുന്നത്.
'നല്ല ആഴവും കരുത്തുമുള്ള ഒരു ബാറ്റിങ് നിര എല്‍എസ്ജിക്കുണ്ട്. സത്യത്തില്‍ ഋഷഭ് പന്ത് ഒരു ഓപ്പണിങ് ബാറ്ററാണോ? കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറച്ചു കൂടി നേരത്തെ ഇറങ്ങാനുള്ള ശ്രമം അദ്ദേഹം നടത്തുമെന്നു എനിക്കു തോന്നിയിരുന്നു. മധ്യനിരയില്‍ നിന്നു കൂടുതല്‍ മുകളിലേക്ക് കയറി ബാറ്റ് ചെയ്യാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.'
'എന്നാല്‍ ഓപ്പണിങ് റോള്‍ അദ്ദേഹത്തിനു അനുയോജ്യമല്ല. അദ്ദേഹം കൂടുതല്‍ ആസ്വദിച്ചു കളിക്കുകയാണ് വേണ്ടത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ കളിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കരുത്. അനാവശ്യ സമ്മര്‍ദ്ദത്തിനേ അതു വഴിവയ്ക്കു. ഓപ്പണറായി ഇറങ്ങി അദ്ദേഹം ടീമിനെ മൊത്തത്തില്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്തിരിക്കുന്നത്'- പീറ്റേഴ്സൻ വ്യക്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി 18.4 ഓവറില്‍ 141 റണ്‍സില്‍ പുറത്തായി. ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു വിജയം സ്വന്തമാക്കി. 17.1 ഓവറില്‍ ഡല്‍ഹി ലക്ഷ്യം കണ്ടു. ഡല്‍ഹി ആറ് വിക്കറ്റിനാണ് ജയിച്ചത്.
തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഡല്‍ഹിക്ക് സമീര്‍ റിസ്‌വിയുടെ ബാറ്റിങ്ങാണ് ജയം ഒരുക്കിയത്. ഒരു ഘട്ടത്തില്‍ 26ന് നാല് എന്ന നിലയില്‍ പരാജയ ഭീതിയിലായിരുന്നു ഡല്‍ഹി. ഈ സമയത്ത് സമീര്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഒരു വശത്ത് നിലയുറപ്പിച്ചതാണ് ടീമിന് ജയം ഒരുക്കിയത്. സമീറിന് കൂട്ടായി ട്രിസ്റ്റന്‍ സ്റ്റബ്സ് എത്തിയതോടെ ഇരുവരും ആത്മവിശ്വാസത്തോടെ ബാറ്റ് വീശുന്നതാണ് പിന്നീട് കണ്ടത്. റിസ്‌വി 47 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു ടീമിനെ ജയത്തിലെത്തിച്ചു. സ്റ്റബ്‌സ് 39 റണ്‍സുമായി ക്രീസില്‍ നിന്നു.
25 പന്തില്‍ 36 റണ്‍സടിച്ച അബ്ദുല്‍ സമദാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷും (28 പന്തില്‍ 35) ബാറ്റിങ്ങില്‍ പിടിച്ചുനിന്നു. ഋഷഭ് പന്തുള്‍പ്പടെ നാല് മുന്‍നിര ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്തായതാണ് ലഖ്നൗവിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates