ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ അനായസ വിജയവുമായി സീസണ് മിന്നും തുടക്കമിട്ട് രാജസ്ഥാന്‍ റോയല്‍സ്. 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127 റണ്‍സില്‍ പുറത്താക്കിയ രാജസ്ഥാന്‍ വിജയ ലക്ഷ്യമായ 128 റണ്‍സ് വെറും 12.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അടിച്ചെടുത്തു. കളിയുടെ എല്ലാ മേഖലയിലും രാജസ്ഥാന്റെ സമ്പൂർണ ആധിപത്യമാണ് ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ കണ്ടത്.
128 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്‍ റോയല്‍സിനു മിന്നും തുടക്കമാണ് ഓപ്പണറും 15കാരനുമായ വൈഭവ് സൂര്യവംശി നല്‍കിയത്. വെറും 15 പന്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയാണ് രാജസ്ഥാന് തീപ്പൊരി തുടക്കം നല്‍കിയത്. 15 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം വൈഭവ് 50ല്‍ എത്തി. 17 പന്തില്‍ 52 റണ്‍സുമായി താരം പുറത്താകുകയും ചെയ്തു.
സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മറുഭാഗത്ത് വൈഭവ് തകര്‍ത്തടിച്ചു. യശസ്വി 36 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ റിയാന്‍ പരാഗും നോട്ടൗട്ടാണ്. താരം 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 14 റണ്‍സെടുത്തു. വൈഭവിനു പുറമെ ധ്രുവ് ജുറേലാണ് പുറത്തായ മറ്റൊരു താരം. ജുറേല്‍ 9 പന്തില്‍ 4 ഫോറുകള്‍ സഹിതം 18 റണ്‍സെടുത്തു.
രാജസ്ഥാന് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ അന്‍ഷുല്‍ കാംബോജ് നേടി. കിവി പേസര്‍ മാറ്റ് ഹെന്റിക്കാണ് സിഎസ്‌കെ നിരയില്‍ നല്ല തല്ല് കിട്ടിയത്. താരത്തിന്റെ 3 ഓവറില്‍ രാജസ്ഥാന്‍ 40 റണ്‍സടിച്ചു.
ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ചെന്നൈക്ക് വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 74 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായി. 82ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും അവര്‍ക്ക് പോയി. 94ല്‍ ഒന്‍പതാം വിക്കറ്റും നിലംപൊത്തി.
എട്ടാമനായി എത്തിയ ജാമി ഓവര്‍ടന്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. താരമാണ് ടീമിന്റെ ടോപ് സ്‌കോററും. 36 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം ഓവര്‍ടന്‍ 43 റണ്‍സെടുത്തു. താരത്തെ റണ്ണൗട്ടാക്കിയാണ് രാജസ്ഥാന്‍ ചെന്നൈ ഇന്നിങ്‌സിനു തീരശ്ശീലയിട്ടത്. 12 പന്തില്‍ 17 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍, 15 പന്തില്‍ 18 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മ എന്നിവരും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു നോക്കിയെങ്കിലും അധികം നീണ്ടില്ല. ഈ മൂന്ന് പേര്‍ മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്നവര്‍.
ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ഓപ്പണിങ് ഇറങ്ങിയത്. പക്ഷേ ചെന്നൈക്കായുള്ള അരങ്ങേറ്റ മത്സരം സഞ്ജുവിനു നിരാശയായി. മുന്‍ ടീമായ രാജസ്ഥാനെതിരെ ഓപ്പണിങ് ഇറങ്ങിയ സഞ്ജു 7 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഒരു ഫോറടിച്ചതു മാത്രമാണ് ആശ്വസിക്കാനുള്ളത്.
രണ്ടാം ഓവറിലെ അവസാന പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ സഞ്ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് സഞ്ജുവിന്റെ മടക്കം. പിന്നീട് ചെന്നൈയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി.
പിന്നാലെ ഋതുരാജും പുറത്തായി. താരവും 6 റണ്‍സുമായി മടങ്ങി. രണ്ടാമനായി ക്രീസിലെത്തിയ ആയുഷ് മാത്രെയ്ക്കും നിരാശയായിരുന്നു. താരം ഗോള്‍ഡന്‍ ഡക്കായി. 19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 3 വിക്കറ്റുകളാണ് നഷ്ടമായത്. മാത്യു ഷോര്‍ട്ട് (2), ശിവം ദുബെ (6) എന്നിവരും ക്ഷണത്തില്‍ മടങ്ങി. നൂര്‍ അഹമ്മദ് 1 റണ്‍സുമായും മാറ്റ് ഹെന്റി 5 റണ്‍സുടെത്തും പുറത്തായി.
മുന്‍ ടീമിനെതിരെ രവീന്ദ്ര ജഡേജ ബൗളിങില്‍ തിളങ്ങി. താരവും നാന്ദ്രെ ബര്‍ഗറും ജോഫ്ര ആര്‍ച്ചറും 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി സിഎസ്‌കെയ്ക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തി. ബ്രിജേഷ് ശര്‍മ, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ചെന്നൈക്കായി പന്തെടുത്ത എല്ലാവരും വിക്കറ്റുകള്‍ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates