മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ നടത്തിയേക്കും. യുഎഇ ആയിരിക്കും വേദിയെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 29ന് ബിസിസിഐ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
31 മത്സരങ്ങളാണ് ഐപിഎല്ലിൽ ഇനി ശേഷിക്കുന്നത്. ഓഗസ്റ്റ് 4നാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. മൂന്നാമത്തെ ടെസ്റ്റിനും നാലാമത്തേതിനും ഇടയിൽ 9 ദിവസത്തെ ഇടവേളയുണ്ട്. ഇത് നാല് ദിവസമായി കുറച്ചാൽ ബിസിസിഐക്ക് അഞ്ച് ദിവസം അധികം ലഭിക്കും. അഞ്ച് ടെസ്റ്റുകൾക്കായി നീക്കിവെച്ചിരിക്കുന്ന 41 ദിവസത്തെ വിൻഡോയിൽ മാറ്റം വരുത്തണം എന്ന ആവശ്യം ഔദ്യോഗികമായി ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് മുൻപാകെ വെച്ചിട്ടില്ല.
ഇത്തരമൊരു ആവശ്യം ഉന്നയിക്കാതെ തന്നെ ബിസിസിഐ മുൻപോട്ട് പോയാൽ 30 ദിവസത്തെ വിൻഡോ ബിസിസിഐക്ക് മുൻപിൽ തുറന്നു കിട്ടും. സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റിൽ നിന്ന് എക്സ്ട്രാ ദിവസങ്ങൾ ലഭിച്ചാൽ അത് ഐപിഎൽ വിൻഡോയിൽ കൂട്ടിച്ചേർക്കാനാവും.
ഇന്ത്യൻ, ഇംഗ്ലണ്ട് ടീമുകൾക്ക് യുഎഇയിലേക്ക് എത്തേണ്ടതുണ്ട്. അഞ്ച് ദിവസം നോക്ക്ഓട്ട് മത്സരങ്ങൾക്കായും മാറ്റിവെക്കണം. ഇതോടെ 24 ദിവസത്തിൽ ബിസിസിഐക്ക് 27 മത്സരങ്ങൾ നടത്താനാവണം. ശനിയും ഞായറും രണ്ട് മത്സരങ്ങൾ വീതം സംഘടിപ്പിക്കേണ്ടതായി വരും. ഇംഗ്ലണ്ട്, ന്യൂസിലാൻഡ് താരങ്ങൾ തങ്ങളുടെ കളിക്കാരെ അനുവദിക്കാൻ സാധിച്ചേക്കില്ലെന്ന് പറഞ്ഞിരുന്നു. ഇവരുടെ നിലപാടും നിർണായകമാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates