ചെന്നൈ: ദുലീപ് ട്രോഫിയിൽ പുതു ചരിത്രമെഴുതി ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷൻ. ഫൈനൽ പോരാട്ടത്തിൽ സൗത്ത് സോണിനെതിരെ രണ്ടിന്നിങ്സിലുമായി 350 റൺസ് അടിച്ചെടുത്ത് ഇഷാൻ കിഷൻ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഒരു ദുലീപ് ട്രോഫി പോരാട്ടത്തിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരവും ഒരു ദുലീപ് ട്രോഫി പോരിൽ 350 റൺസെടുക്കുന്ന ചരിത്രത്തിലെ ആദ്യ ബാറ്ററായും ഇഷാൻ മാറി. ഒന്നാം ഇന്നിങ്സിൽ 270 റൺസടിച്ച താരം രണ്ടാം ഇന്നിങ്സിൽ 80 റൺസും നേടിയാണ് റെക്കോർഡ് തിരുത്തിയത്.
39 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇഷാന് മുന്നിൽ വഴി മാറിയത്. 1987ൽ വെസ്റ്റ് സോണിനെതിരായ പോരാട്ടത്തിൽ നോർത്ത് സോണിനായി 320 റൺസെടുത്ത രമൺ ലാംബയുടെ റെക്കോർഡാണ് ഇഷാൻ തിരുത്തിയത്.
ആദ്യ ഇന്നിങ്സിൽ 334 പന്തില്‍ 30 ഫോറും 7 സിക്‌സും സഹിതമാണ് ഇഷാന്‍ ഇരട്ട സെഞ്ച്വറി (270) നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 98 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം ഇഷാന്‍ 80 റണ്‍സും സ്വന്തമാക്കി.
ഫോം ഔട്ടിനെക്കുറിച്ച് കൂടുതൽ ചിന്തിച്ച് മനസ് അശാന്തമാക്കുന്ന പരിപാടി താൻ അവസാനിപ്പിച്ചതായും അതിന്റെ തെളിവാണ് രണ്ടിന്നിങ്സിലേയും തന്റെ ബാറ്റിങ് മികവെന്നും ഇഷാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യൻ ടീമിൽ നിന്നു പുറത്തായപ്പോഴാണ് തനിക്ക് പല കാര്യങ്ങളും സ്വയം മനസിലായത്. അതോടെ മനോഭാവം മാറി. സ്വാഭവികമായി പ്രകടനത്തിലും ആ മാറ്റം വന്നു. അല്ലാതെ ബലം പിടിച്ച് താൻ മാറിയതല്ലെന്നു താരം വ്യക്തമാക്കി.
മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു 2023ൽ ഇഷാൻ. എന്നാൽ അപ്രതീക്ഷിത സംഭവങ്ങൾ കരിയറിലുണ്ടായതോടെ താരം ബിസിസിഐ സെൻട്രൽ കരാറിൽ നിന്നു പോലും പുറത്തായി. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ കഠിനാധ്വാനം നടത്തി 2025-26 സീസണിൽ ഇഷാൻ ശക്തമായി തിരിച്ചെത്തി. രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയടക്കം നേടിയ താരം രണ്ട് സെഞ്ച്വറിയടക്കം അടിച്ചെടുത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 517 റൺസെടുത്തും തിളങ്ങി. ഝാർഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ച് ക്യാപ്റ്റൻ റോളിലും താരം തിളങ്ങി. പിന്നാലെ ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി മിന്നും ഫോമിൽ ബാറ്റ് വീശാനും ഇഷാന് സാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates