

മാഡ്രിഡ്: യുവേഫ ചാംപ്യൻസ് ലീഗിലെ സീസണിലെ ആദ്യ പോരാട്ടത്തിൽ തന്നെ തകർപ്പൻ ജയം സ്വന്തമാക്കി സ്പാനിഷ് ചാംപ്യൻമാരായ ബാഴ്സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് അവർ ഡച്ച് ടീം ഫെയർനൂദിനെ തവിടുപൊടിയാക്കി. പ്രീമിയർ ലീഗ് ചാംപ്യൻമാരായ ആഴ്സണൽ, മുൻ പ്രീമിയർ ലീഗ്, ചാംപ്യൻസ് ലീഗ് കിരീട ജേതാക്കളായ ലിവർപൂൾ ടീമുകളും ആദ്യ പോരാട്ടത്തിൽ തകർപ്പൻ ജയത്തോടെ ഗംഭീരമായി തുടങ്ങി.
ബാഴ്സലോണ vs ഫെയർനൂദ്
കനത്ത മഴയിൽ ഗോൾ മഴ പെയ്യിച്ചുള്ള പതിവ് മികവ് ബാഴ്സലോണ ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ലാ ലിഗ പോരാട്ടത്തിലും എതിരാളിയുടെ വലയിൽ 5 ഗോളടിച്ച ബാഴ്സലോണ ചാംപ്യൻസ് ലീഗ് പോരിലും നേട്ടം ആവർത്തിച്ചു. ക്യാപ്റ്റൻ റഫീഞ്ഞ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലമീൻ യമാൽ, കരീം അദയേമി, ഗബ്രിയേൽ ജെസ്യൂസ് എന്നിവരും ടീമിനായി വല ചലിപ്പിച്ചു.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബാഴ്സലോണ ആദ്യ ഗോൾ നേടി. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിച്ച് റഫീഞ്ഞ തൊടുത്ത ഇടംകാലൻ ഷോട്ട് അതിവേഗം വലയിൽ. 22ാം മിനിറ്റിൽ അദയേമി ടീമിനു രണ്ടാം ഗോൾ സമ്മാനിച്ചു. താരത്തിന്റെ ഷോട്ട് വളഞ്ഞ് വലയിൽ കയറി. പിന്നീട് രണ്ടാം പകുതിയിലാണ് ബാഴ്സ ശേഷിച്ച മൂന്ന് ഗോളുകൾ നേടുന്നത്.
57ാം മിനിറ്റിൽ പെഡ‍്രി നൽകിയ മികച്ച പാസിൽ നന്നു റഫീഞ്ഞ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. 77ാം മിനിറ്റിൽ ബോക്സിനു തൊട്ടരികിൽ നിന്നു കിട്ടിയ ഫ്രീകിക്ക് ലമീൻ യമാൽ ഫെർനൂദ് പ്രതിരോധ മതിലിന്റെ വിടവിലൂടെ ഗോളാക്കി. 82ാം മിനിറ്റിൽ ഫെയർനൂദിന്റെ ആശ്വാസ ഗോൾ. സെം സ്റ്റീനാണ് സ്കോറർ. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ ബ്രസീൽ താരം ജെസ്യൂസ് തന്റെ ആദ്യ ടച്ചിൽ തന്നെ ബാക്ക് വേർഡ് ഹെഡ്ഡറിലൂടെ ടീമിന്റെ അഞ്ചാം ഗോളും വലയിലാക്കി.
നാപ്പോളി vs ആഴ്‌സണല്‍
ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിക്കെതിരെ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ആഴ്‌സണല്‍ വിജയിച്ചത്. കളിയുടെ മൂക്കാല്‍ മിനിറ്റിലും ഇരു ടീമുകളും ഗോള്‍ നേടിയില്ല. ഒടുവില്‍ 75ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡാണ് ഗണ്ണേഴ്‌സിന്റെ വിജയ ഗോള്‍ വലയിലാക്കിയത്.
ലിവര്‍പൂള്‍ vs അത്‌ലറ്റിക്കോ മാഡ്രിഡ്
സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ലിവര്‍പൂള്‍ തിരിച്ചടിച്ചത്. 2-1നാണ് ലിവര്‍പൂള്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ വിജയിച്ചു കയറിയത്.
കളിയുടെ 17ാം മിനിറ്റില്‍ മാര്‍ക്കസ് ലോറെന്റെയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഡെടുത്തു. എന്നാല്‍ 40ാം മിനിറ്റില്‍ ഡൊമിനിക്ക് സോബോസ്ലായിയും 50ാം മിനിറ്റില്‍ അലക്‌സിസ് മാക്ക് അലിസ്റ്ററും ലിവര്‍പൂളിനായി വല കുലുക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates